Image
Image

കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം ; 'ശുചിമുറിയിലേക്ക് പോകുമ്പോൾ കണ്ടിരുന്നു, തിരിച്ച് വരുമ്പോൾ കുഞ്ഞില്ല' 12കാരിയുടെ മൊഴി

Published on 18 March, 2025
കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം ; 'ശുചിമുറിയിലേക്ക് പോകുമ്പോൾ കണ്ടിരുന്നു, തിരിച്ച് വരുമ്പോൾ കുഞ്ഞില്ല' 12കാരിയുടെ മൊഴി

കണ്ണൂര്‍: പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചതിന് ശേഷം വെള്ളത്തില്‍ ഇട്ടതാണോ, ജീവനോടെ വെള്ളത്തില്‍ വീണതാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന് വളപട്ടണം എസ്എച്ച്ഒ കാര്‍ത്തിക് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്‌നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെണ്‍കുഞ്ഞ് യാസികയാണ് മരിച്ചത്. മുത്തുവിന്റെ സഹോദരന്റെ രണ്ടു പെണ്‍മക്കളും ഇവരോടൊപ്പം പാപ്പിനിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നു.

രാത്രി 11 മണിക്ക് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം കണ്ടിരുന്നതായി മുത്തുവിന്റെ സഹോദര പുത്രിയായ 12 കാരി പൊലീസിന് മൊഴി നല്‍കി. വീടിന് പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ കുഞ്ഞിനെ കണ്ടിരുന്നു. എന്നാല്‍ തിരിച്ചു വന്നശേഷം കുട്ടിയെ കണ്ടില്ലെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

കുട്ടി തങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്നുവെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളതെന്നും, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാണെന്നും വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തിക് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക