വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ഏപ്രിൽ ആറാം തീയതി, രോഗികൾക്കും ആരോഗ്യമേഖലയിലെ പ്രവർത്തകർക്കും വേണ്ടി നടന്ന ജൂബിലി വിശുദ്ധ കുർബാന മദ്ധ്യേ പുതിയ ജനതയാകുവാനുള്ള ദൈവത്തിന്റെ വിളിയെ ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള ഫ്രാൻസിസ് പാപ്പായുടെ സുവിശേഷസന്ദേശം വായിച്ചു. ഭൂതകാലത്തിന്റെ അസ്വാരസ്യങ്ങൾക്കു നടുവിൽ ദൈവം നമ്മെ കൈപിടിച്ചുയർത്തുന്നത്, ഇപ്രകാരം നവസൃഷ്ടികളായി മാറുന്നതിനാണെന്ന് പാപ്പാ സന്ദേശത്തിൽ കുറിച്ചു. വിശുദ്ധ കുർബാനക്ക് മുഖ്യകാർമ്മികത്വം വഹിച്ച സുവിശേഷവൽക്കരണ ഡിക്കസ്റ്ററിയുടെ അടിസ്ഥാന ചോദ്യങ്ങൾക്കായുള്ള വിഭാഗത്തിന്റെ പ്രോ-പ്രിഫെക്ട് ആർച്ചുബിഷപ്പ് റിനോ ഫിസിക്കെല്ല, ഫ്രാൻസിസ് പാപ്പായുടെ സുവിശേഷസന്ദേശം വായിച്ചു
ബാബിലോൺ പ്രവാസസമയത്ത് ഭാവിയെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും അസ്തമിച്ച ഇസ്രായേൽ ജനതയെയും, സുവിശേഷത്തിൽ, നിന്ദനത്തിനും അപമാനത്തിനും ഇരയായ സ്ത്രീയെയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എല്ലാവരെയും സംരക്ഷിക്കുന്ന ദൈവപരിപാലനയെ പാപ്പാ എടുത്തുപറഞ്ഞത്. നോമ്പുകാലത്ത്, ഇപ്രകാരം നമ്മെ രക്ഷിക്കുവാൻ കഴിവുള്ള ദൈവത്തിൽ ആശ്രയം വച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ സന്ദേശത്തിൽ ആവർത്തിച്ചാവശ്യപ്പെടുന്നു.
പരീക്ഷണങ്ങൾ കഠിനമാകുമ്പോൾ, ദൈവത്തെ കൂടുതൽ മുറുകെ പിടിക്കണമെന്ന് പറഞ്ഞ പാപ്പാ തുടർന്ന്, രോഗികൾക്കും, ആരോഗ്യപ്രവർത്തകർക്കും വേണ്ടിയുള്ള ജൂബിലി ആഘോഷത്തിന്റെ പ്രത്യേകതയും ചൂണ്ടിക്കാട്ടി. രോഗാവസ്ഥയെന്നത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷണങ്ങളിൽ ഒന്നാണെന്നും, തദവസരത്തിൽ നമ്മുടെ ദുർബലതയെ കൂടുതൽ നാം തിരിച്ചറിയുന്നുവെന്നും പറഞ്ഞ പാപ്പാ, ഈ അവസരങ്ങളിൽ ദൈവം നമ്മെ തനിച്ചാക്കുന്നില്ല എന്ന തിരിച്ചറിവ് സുദൃഢമാക്കണമെന്നും ആവശ്യപ്പെട്ടു. നമ്മെ സൃഷ്ടിച്ച ദൈവം നമ്മുടെ ബലഹീനതയിലും പങ്കുചേരുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്, പരിചരണവേളയിൽ, രോഗികൾക്ക് ദൈവീക പദ്ധതിയെ പറ്റി കൂടുതൽ ബോധവത്‌കരണം നടത്തുവാൻ സാധിക്കുമെന്ന് പാപ്പാ പറഞ്ഞു. ഇത് ആരോഗ്യപ്രവർത്തകരുടെയും ജീവിതം നവോന്മേഷത്തോടെ മുൻപോട്ടു നയിക്കുവാൻ സഹായിക്കുന്നുവെന്നും സന്ദേശത്തിൽ അടിവരയിട്ടു. പരസഹായം ഏറെ ആവശ്യമാകുന്ന രോഗാവസ്ഥകൾ, നമ്മെ കൂടുതൽ സ്നേഹിക്കുന്നതിനുള്ള നിമിഷങ്ങളായി മാറട്ടെയെന്നു തന്റെ രോഗാവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. "മാനവികതയുടെ അളവ് അടിസ്ഥാനപരമായി കഷ്ടപ്പാടുമായുള്ള ബന്ധത്തിലാണ് നിർണ്ണയിക്കപ്പെടുന്നത്" എന്ന ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഓർമ്മപ്പെടുത്തിയ പാപ്പാ, കഷ്ടപ്പാടുകൾ കൂട്ടായ്മാമനോഭാവത്തോടെ അഭിമുഖീകരിക്കുന്നത് നമ്മെ കൂടുതൽ മനുഷ്യത്വമുള്ളവരാക്കുന്നുവെന്നും പറഞ്ഞു.