തിരുവനന്തപുരം: ആശ വർക്കർമാർ അഭയാർഥികളല്ലെന്നും, പ്രതിഫലത്തിൽ ചെറിയ വർധനയെങ്കിലും വരുത്തി സമരം അവസാനിപ്പിക്കണമെന്നും കവി കെ. സച്ചിദാനന്ദൻ. പൗരസാഗരത്തിൽ നൽകിയ വീഡിയോ സന്ദേശത്തിലാണ് ഇടതു സഹയാത്രികനായ കവിയുടെ അഭിപ്രായപ്രകടനം.
ആശ വർക്കർമാരുടെ ഓണറേറിയം 7000 രൂപയാക്കിയത് എൽഡിഎഫ് സർക്കാരാണെന്നു പറയുന്നു. എങ്കിൽ എന്തുകൊണ്ട് ചെറിയ വർധന കൂടി നടപ്പാക്കിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.
സമരം ചെയ്യുന്ന സ്ത്രീകൾ എന്ന പരിഗണന പോലും അവർക്കു സർക്കാർ നൽകുന്നില്ല. സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾക്കു സർക്കാർ നൽകുന്ന മറുപടികൾ നിർഭാഗ്യകരമാണെന്നും സച്ചിദാനന്ദൻ.
ഭരണവും സമരവും എന്നായിരുന്നു ഇഎംഎസ് മുന്നോട്ടുവച്ച മുദ്രാവാക്യം. കേരളത്തിന്‍റെ ആരോഗ്യരംഗത്തെക്കുറിച്ച് അഭിമാനിക്കാൻ കാരണക്കാർ ആശ വർക്കർമാരാണെന്നും, അവകാശം ചോദിക്കാനുള്ള അവകാശം പോലും അവർക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര സർക്കാരിൽനിന്ന് അവർ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് സംസ്ഥാന സർക്കാരിനോട് ഓണറേറിയം വർധന ആവശ്യപ്പെടുന്നത്. അതിനോട് ഒരു ഇടതുപക്ഷ സർക്കാർ നടത്തുന്ന പ്രതികരണങ്ങളുടെ രീതി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.