Image

ആശ മുംബൈ: നിർദ്ധനരായ കുട്ടികൾക്കും, സ്ത്രീകൾക്കും വേണ്ടി (ഗിരിജ ഉദയൻ മുന്നൂർകോഡ്)

Published on 31 October, 2021
ആശ മുംബൈ: നിർദ്ധനരായ കുട്ടികൾക്കും, സ്ത്രീകൾക്കും വേണ്ടി (ഗിരിജ ഉദയൻ മുന്നൂർകോഡ്)

ഇന്ത്യൻ സംഘടനയായ ആശ ട്രസ്റ്റിന്റെയും  ലോകമെമ്പാടുമുള്ള ആശ ഫോർ എഡ്യൂക്കേഷന്റെയും  ഒരു അധ്യായമാണ് ആശ മുംബൈ.   തുടർ പഠനത്തിനായി യുഎസിലേക്ക് പോയ  സമർപ്പിത ഇന്ത്യക്കാരായ  ഡോ. സന്ദീപ് പാണ്ഡെ, ഡോ. ദീപക് ഗുപ്ത എന്നിവർ  ചേർന്നാണ്1989 ൽ യുസി ബെർക്ക്‌ലിയിൽ വിദ്യാഭ്യാസത്തിനായി ആശ സ്ഥാപിച്ചത്.  ഇന്ത്യയിലും  ഇത്തരം സേവനങ്ങൾ നൽകാൻ അവർ ആഗ്രഹിച്ചു.  ഇന്ത്യയിലെ സാമൂഹിക -സാമ്പത്തിക മാറ്റം കൊണ്ടുവരുന്നതിനുള്ള താക്കോലാണ്  പിന്നോക്ക വിഭാഗ ക്കാർക്കുള്ള വിദ്യാഭ്യാസം.  ആശയുടെ തത്വങ്ങളുടെ അടിസ്ഥാനം അതായിരുന്നു.
 
ലിംഗഭേദം, ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ഇത്രയധികം അസമത്വം നിലനിൽക്കുന്ന സമൂഹത്തെ എങ്ങനെ മാറ്റി എടുക്കാം എന്ന ചിന്തയുമായി  അതേ സമയത്താണ്  ഡോക്ടർ സ്മിതയും  സേവനത്തിനിറങ്ങിയത്. ഇവരെ എങ്ങിനെ പുനരുദ്ധരിപ്പിക്കാം എന്നായി സ്മിതയുടെ ചിന്ത. വിഭജിക്കപ്പെട്ട ഒരു സമൂഹത്തോടൊപ്പം രാജ്യം എങ്ങനെ പുരോഗമിക്കും എന്നതായിരുന്നു വൈദ്യശാസ്ത്രം പരിശീലിക്കുമ്പോൾ എപ്പോഴും സ്മിതയെ അലട്ടിയ ചോദ്യം.

മുംബൈയിലെ ചേരികളിലും  പാതയോരങ്ങളിലും ജീവിക്കുന്ന നിരവധി കുട്ടികളാണ് പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗമായി കാലങ്ങളായി കഴിയുന്നത്. പോഷകാഹാരക്കുറവും വിദ്യാഭ്യാസത്തിന്റെ അഭാവവും ഇവരെ പിന്നീട് ജീവിതത്തിന്റെ തെറ്റായ വഴികളിലേക്ക് നയിക്കുന്നു. ഇവരെ എങ്ങിനെ പുനരുദ്ധരിപ്പിക്കാം എന്നായി സ്മിതയുടെ ചിന്ത.

നഗരത്തിലെ പാതയോരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുട്ടികളെ കാണുമ്പോഴെല്ലാം ഇവരുടെ ഭാവിയെ ഓർത്തു പലപ്പോഴും നൊമ്പരപ്പെട്ടിരുന്ന ഡോ സ്മിത  ഇവരെ ക്ലിനിക്കിൽ വിളിച്ചു വരുത്തി സംസാരിക്കാൻ  തുടങ്ങി. അങ്ങിനെയാണ് ഇവർക്കെല്ലാം പഠിക്കാൻ ആഗ്രഹമുണ്ടെന്ന് മനസിലാക്കുന്നത്. ചികിത്സയുടെ ഇടവേളകളിൽ ക്ലിനിക്കിൽ കുട്ടികളെ പഠിപ്പിക്കാനും ഡോ സ്മിത സമയം കണ്ടെത്തി 

തെരുവോരത്തെ കുട്ടികൾ വായിക്കാനും എഴുതുവാനും തുടങ്ങിയതോടെയാണ്  ഇവർക്കെല്ലാം  തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകിയാൽ അത് അവർക്ക് മാന്യമായ ജീവിത ഉപാധികൾ കണ്ടു പിടിക്കാനുള്ള വഴിയൊരുക്കുമെന്ന് ചിന്ത സ്മിത യുടെ മനസ്സിൽ ഉദിച്ചത്.

ആ സമയത്താണ് സ്മിതയുടെ പ്രവർത്തനങ്ങളെ കുറിച്ചറിഞ്ഞ ഡോ സന്ദീപ് പാണ്ഡെ ആശയുടെ ഭാഗമാകാൻ സ്മിതയെ ക്ഷണിക്കുന്നത്. നിർധന കുടുംബത്തിലെ കുട്ടികൾക്കും സ്ത്രീകൾക്കും  തൊഴിൽ നൈപുണ്യം പകർന്ന് നൽകി സ്വയം പര്യാപ്തരാക്കുകയാണ് ആശ ഫോർ എഡ്യൂക്കേഷന്റെ ലക്‌ഷ്യം. ഈ സന്നദ്ധ സംഘടനയുടെ  കേന്ദ്രം അമേരിക്കയിലാണ് പ്രവർത്തിക്കുന്നത്. ഡോ. സ്മിത  2 കുട്ടികളിൽ തുടങ്ങിയ വിദ്യാഭ്യാസം ഇപ്പോൾ  ഏകദേശം 300 ഓളം കുട്ടികളുമായി വിവിധ കേന്ദ്രങ്ങളിലായി  ആശ മുംബൈ  പ്രവർത്തിച്ചു വരുന്നു. പവായി, യു.പി യിലെ ഗ്രാമങ്ങളായ ബജഹ, ഗോമാടി എന്നിവിടങ്ങളിലും പവായ് പ്രന്തപ്രദേശങ്ങളിലുള്ള സായി ബംഗോട എന്ന ആദിവാസി  ഗ്രാമത്തിലും   താനെയിലും പ്രവർത്തിക്കുന്നു. എല്ലാ പാവപ്പെട്ട കുട്ടികൾക്കും ആശ മുംബൈ പിന്തുണ നൽകുന്നു.

ആശയിൽ  6 മുതൽ 11 വരെ ക്ലാസ്സിൽ പഠിക്കുന്ന   കുട്ടികൾക്ക്  ടീച്ചർമാരുടെ സഹായത്തോടെ പതിവ് പാഠ്യപദ്ധതിയിൽ  സഹായം നൽകുന്നു. അവരെ പഠിപ്പിക്കുന്നു.  പഠന പ്രക്രിയയിൽ കുട്ടികളുടെ  താൽപര്യമനുസരിച്ച് അവർക്ക് ഏതു വിഷയത്തിലാണൊ താൽപര്യം അതിനായി അവരെ പരിശീലിപ്പിച്ചും പ്രാപ്തരാക്കിയുമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ജാലകം  ആശ തുറന്നിടുന്നത് 
കലാ കായികരംഗങ്ങളിലും മികവ് പുലർത്താൻ കുട്ടികൾക്ക് ഇവിടെ അവസരമൊരുക്കുന്നുണ്ട്.  കമ്പ്യൂട്ടർ പഠനത്തിൽ പ്രത്യേക  പരിശീലനം നേടിയ  കുട്ടികൾ പ്രോഗ്രാമിങ്ങ് കൂടാതെ ഓൺലൈൻ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തി  ഗ്രാഫിക്സ്  അനിമേഷൻ  രംഗത്തും അതിശയിപ്പിക്കുന്ന കഴിവാണ് പ്രകടമാക്കുന്നത്.

ഒന്നര പതിറ്റാണ്ടായി സജീവമായ ആശ മുംബൈ ഇതിനകം ആയിരക്കണക്കിന് കുട്ടികൾക്കാണ് പുതുജീവിതം പകർന്ന് നൽകിയത്. ചിലരെല്ലാം ആശയിൽ തന്നെ തുടർന്ന് പുതിയ കുട്ടികൾക്ക് അറിവും നൈപുണ്യവും പകർന്ന് നൽകി വരുന്നു.  

തുടക്കം മുതൽ ആശ മുംബൈയുടെ  ഭാഗമാണ്  പ്രശസ്ത എഴുത്തുകാരി മാനസി.  കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കൂടിയായ മാനസി തന്റെ ഒഴിവു സമയങ്ങളെല്ലാം ചിലവിടുന്നത് ഇവർക്കെല്ലാം മാർഗദർശിയായാണ് 

ആശയിൽ വന്നതിനുശേഷമുള്ള തന്റെ മാനസിക സന്തോഷത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ലെന്നാണ് മാനസി പറയുന്നത് 

കുട്ടികളുടെ കഴിവുകളെ പരിപോഷിക്കാനും നൈപുണ്യം നേടി കൊടുക്കാനും  സമർപ്പണ ബോധവും, പ്രതിബദ്ധതയും ഉള്ള ഒരു കൂട്ടം അധ്യാപകരും വളണ്ടിയർമാരും ആശക്കൊപ്പമുണ്ട്.

ആശയിൽ നിന്ന് നൈപുണ്യം നേടി ജോലി ലഭിച്ചവരിൽ പലരും ആശയിലെത്തി സന്നദ്ധ സേവനത്തിന്റെ ഭാഗമായി പുതിയ കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്നു.  കലാ സാഹിത്യ ശാസ്ത്ര
  രംഗത്തുമുള്ള പല പ്രഗത്ഭരുടെയും മികച്ച  അധ്യാപികമാരുടെയും കൗൺസിലേഴ്സിന്റേയും ഒരു ടീം തന്നെ ആശക്ക് സർവവിധ പിന്തുണയുമായി ആശ കേന്ദ്രത്തിലുണ്ട്.

ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളായ ദീപാവലി, ഈദ്, ക്രിസ്മസ്, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നിങ്ങനെയുള്ള വിവിധ ഉത്സവങ്ങളും ഇവർ ആഘോഷിക്കുന്നു. 

പതിനെട്ടു വയസ്സിനു മുകളിലുള്ള നിർധനരായ  പെൺകുട്ടികൾക്കും കുടുംബിനികൾക്കും വേണ്ടി തയ്യൽ , ബ്യൂട്ടീഷൻ കോഴ്സ്, വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം,  കമ്പ്യൂട്ടർ കോഴ്സുകൾ എന്നിവയും നടത്തി വരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രായോഗികമായ പ്രവർത്തനങ്ങളിലൂടെയാണ് ആശ നിരവധി നിർധന കുടുംബത്തിലെ പെൺകുട്ടികളെ സമൂഹത്തിന്റെ   മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നത്.

മഹാരാഷ്ട്രയിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങായി ആശ മുംബൈ. ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങൾ വിതച്ച ചിപ്ലൂണിലെ ദുരിതബാധിതർക്കാണ് ഇവർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. മുംബയിലേയും  പരിസര പ്രദേശങ്ങളിലേയും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 200 ഓളം വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ  പഠനത്തിനായി ടാബുകളും, മൊബൈലും വിതരണം ചെയ്തും  ആശ മുംബൈ  മാതൃകയായി. നിർദ്ദനരായ  കുടുംബിനികൾക്ക് ഒരു വർഷത്തേക്കുള്ള വീട്ടുവാടകയും , ഭക്ഷ്യ കിറ്റുകളും നൽകിയും ഇവർ സ്ത്രീകൾക്ക് പിന്തുണ യുമായി മുന്നിലെത്തി.

നാടിൻറെ വികസനം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ പ്രാപ്തമാക്കാൻ കഴിയുമെന്ന ശക്തമായ സന്ദേശമാണ് ആശ മുംബൈ പ്രസരിപ്പിക്കുന്നത്.

Join WhatsApp News
American Mollakka 2021-10-31 20:09:45
ഇസ്‌ലാമിന്റെ മൂന്നാം സ്തംഭം ആണ് സക്കാത്ത് . യതീമുകൾക്കും ദരിദ്രർക്കും സഹാഗം സെയ്യുന്നബർക്ക് പടച്ചോന്റെ കൃപയുണ്ടാകും. ഗിരിജ സാഹിബ അതിന്റെ ഭാഗമാകുമ്പോൾ ഇങ്ങൾക്കും കൃപ കിട്ടും. ബിബരങ്ങൾ അറിയിച്ച് മനുസരേ സഹാഗങ്ങൾ സെയ്യാൻ മുന്നോട്ട് ബര്ത്തുന്ന ഇങ്ങളെ അല്ലാഹു അനുഗ്രഗിക്കും. അപ്പൊ അസ്സലാമു അലൈക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക