Image

ഈ കൈകളിൽ (നോവലെറ്റ്), മിനി സുരേഷ്

Published on 19 December, 2022
ഈ കൈകളിൽ (നോവലെറ്റ്), മിനി സുരേഷ്
 
 
ഗംഗാ നദിക്ക് കുറുകെയുള്ള പാലത്തിൽ കൂടി നടക്കുകയായിരുന്നു ഞങ്ങൾ.ഡെറാഡൂണിലെ ലോ കോളേജിൽ നിയമം പഠിക്കുന്ന
മൂന്ന് കൂട്ടുകാർ..അശ്വിനും,ഡേവിഡും,പിന്നെ രാഹുലെന്ന ഈ ഞാനും.
ഇത്തവണ ദീപാവലിയുടെ അവധിക്ക്നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി ഋഷികേശ്,ഹരിദ്വാറൊക്കെയൊന്ന് കറങ്ങാമെന്ന് നിർദ്ദേശം വച്ചത് അശ്വിനാണ്.ഡെറാഡൂണിൽ നിന്ന്ഹരിദ്വാറിലേക്ക് ട്രെയിനുണ്ട്.വെള്ളാരങ്കല്ലുകൾ നിറഞ്ഞ സമതലങ്ങളും, മുറിവുണങ്ങാത്ത കറുത്ത പാടുകൾ പോലെയുള്ള നദികളുമെല്ലാമുള്ള ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ മനസ്സു കണ്ടറിഞ്ഞുള്ള
ഉന്മേഷം പകർന്ന യാത്രയായിരുന്നു.
 
ഒരുകണക്കിന് അതൊരു ആശ്വാസവുമായി.അമ്മയുടെ
രണ്ടാം ഭർത്താവിന്റെയും ,കുട്ടികളുടെയും ഇടയിൽ
ഒരധികപ്പറ്റായി കടന്നു ചെല്ലുവാൻ മടി തോന്നുന്നു.
 
വീടിപ്പോളുംഅച്ഛന്റെയും,തന്റെയുംപേരിലാണ്.എങ്കിലും അയാളുടെ അധികാരഭാവത്തിനു മുൻപിൽ പതറി നിൽക്കാറുള്ളഅമ്മയുടെ നിസ്സഹായാവസ്ഥയാണ് ഒട്ടും സഹിക്കുവാൻ പറ്റാത്തത്. അനുജനും,അനുജത്തിയും ഈയിടെയായി ഒരകൽച്ച പ്രകടിപ്പിക്കുന്നുണ്ട്.ബ്രെയിൻ വാഷിന്റെ ഫലമാകണം.
"ടാ,നീയെന്തോർത്തു നിൽക്കുവാ.ഇങ്ങോട്ട് നോക്കിക്കേ"
പാലത്തിനു താഴെയുള്ള തടയണക്ക് മധ്യത്തിലായി
ഒരു ശിവലിംഗം. .
പ്രണയത്തിന്റെ തെളിമയുള്ള പ്രവാഹം ശിവലിംഗത്തെ തഴുകിതലോടിയൊഴുകിപ്പോകുന്നു.സ്വർഗ്ഗലോകത്തു നിന്നും ഗംഗാദേവി ഋഷികേശിലെത്തി ഭൂമിതൊട്ട ശേഷം ഇവിടെസമതലത്തിലൂടെ ഒഴുകിത്തുടങ്ങുന്നു. ഗംഗ മാലിന്യത്തിന്റെ കറപുരളാതെപവിത്രയായിഒഴുകുന്നുണ്ട്.പടവുകളിലൊക്കെ തീർത്ഥാടകരും,സന്യാസിമാരും ഉപേക്ഷിച്ചിട്ടു പോകുന്ന വസ്ത്രങ്ങളും,മാലിന്യങ്ങളും ഉടനടി നീക്കം ചെയ്യുന്നുണ്ട്.
മഞ്ഞണിഞ്ഞ ഹിമവൽ നിരകൾ അഴകു ചാർത്തുന്ന മനോഹരമായ ഭൂമി.
ഈ പ്രദേശം 'ഹർകി പോരി' അഥവാ ഭൂമിയിൽ ഈശ്വരന്റെ പാദമുദ്ര ആദ്യമായി പതിഞ്ഞയിടമെന്നാണ് അറിയപ്പെടുന്നത്.അപ്പുറത്ത് ഒരു ഗൈഡ് ടൂറിസ്റ്റുകൾക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്.
"ഗംഗേ..ഗംഗേ -തുടിയിൽ ഉണരും ത്രിപുട..ഡേവിഡ് വടക്കും നാഥനിലെ ഗാനം നീട്ടിപ്പാടുകയാണ്.
"ഒന്നു പതുക്കെ പാടെടാ ..പാലത്തിനു താഴെയുള്ളവർ വരെ തിരിഞ്ഞു നോക്കുന്നുണ്ട്."അശ്വിന്റെ ശകാരമൊന്നും കേൾക്കാതെ ഡേവിഡ് നീട്ടി വിടുകയാണ്.
പെട്ടെന്നാണ് രാഹുലത് ശ്രദ്ധിച്ചത്.താഴെ പടവുകൾക്കരികിലായി വാർദ്ധകൃത്തിന്റെ വടികളുന്നി നടന്നു നീങ്ങുന്ന ദമ്പതികൾ. വേച്ചു വേച്ചു വീഴാൻ പോകുന്ന വൃദ്ധയെ ഇടക്ക് വൃദ്ധൻ ഒരു കൈ കൊണ്ട് താങ്ങുന്നുണ്ട്.
"അച്ഛച്ഛാ..അച്ഛമ്മേ"..അറിയാതെ ഒരു വിളി അവനിൽ നിന്നുമുയർന്നു.
"നിനക്കെന്നാടാ വട്ടായോ" അശ്വിൻ അവനെ പിടിച്ചു കുലുക്കി.
"അതവരു തന്നെയാടാ .എന്റെ അച്ഛച്ഛനും..,അച്ഛമ്മയും .മരിച്ചു പോയി കാണുമെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്.'
കൂടുതലൊന്നും പറയാതെ അവൻ ആൾക്കൂട്ടത്തിനിടയിലൂടെ ഓടി .പടിക്കെട്ടുകളിലെ തിരക്കിനിടയിൽ മലർന്നടിച്ചു വീഴാനൊരുങ്ങുന്നത്കണ്ട് കൂടെയെത്താനാവാതെ കൂട്ടുകാർ വിഷമിക്കുന്നുണ്ടായിരുന്നു.അവരോടിയെത്തുമ്പോൾ രാഹുൽ തളർന്നവശനായി എങ്ങോട്ട് പോകണമെന്നറിയാതെ നിരാശനായി നിൽക്കുന്നുണ്ടായിരുന്നു.
             
2
 
"ഞാൻ കണ്ടതാ,അതവര് തന്നെയാ"
രാഹുൽ അബോധാവസ്ഥയിലെന്നവണ്ണം പറയുന്നുണ്ടായിരുന്നു."
'വട്ടായോ'ഡേവിഡ് അശ്വിനെ നോക്കി ആംഗ്യം കാണിച്ചു.
"നീയൊന്ന് സമാധാനപ്പെടടാ  .അവരിവിടെ ഉണ്ടെങ്കിൽ കണ്ടു പിടിക്കാം." അശ്വിൻ അവന്റെതോളത്ത് തട്ടി ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.
"നിങ്ങൾക്കറിയാമോ  ഒറ്റ മകനായിരുന്നു ...അച്ഛച്ഛനും..,അച്ഛമ്മയ്ക്കും ഒറ്റ മകനായിരുന്നുഎന്റെ അച്ഛൻ.  കിതപ്പോടെ അവൻ
നദിയുടെ പടവുകളിലിരുന്നു. ആരോ നിമഞ്ജനം
ചെയ്തിട്ടു പോയ ചിതാഭസ്മത്തിന്റെ അവശേഷിപ്പുകളും ,പൂക്കളും ഓളങ്ങളുടെ ബന്ധനത്തിൽ നിന്ന് മുക്തരാക്കാതെ ജലോപരിതലത്തിൽ കാതോർത്ത് നിൽക്കുന്നുണ്ട്.
അശ്വിനും,ഡേവിഡും അവനോട് ചേർന്നിരുന്നു.
 
"ജാതിയോ,ധനസ്ഥിതിയോ ഒന്നും നോക്കാതെ അച്ഛന്റെ ഇഷ്ടം മാത്രം നോക്കിയായിരുന്നു വിവാഹം. മകന്റെ സന്തോഷം മാത്രമായിരുന്നു അച്ഛമ്മക്ക് പ്രധാനം. അച്ഛച്ഛന് അതിനൊട്ടുമാദ്യം താല്പര്യമുണ്ടായിരുന്നില്ല.
നാട്ടിലെ വീട് വിറ്റ്  എറണാകുളത്ത് ഫ്ലാറ്റ് വാങ്ങാമെന്ന് അച്ഛൻപറഞ്ഞപ്പോൾ കരളു പറിഞ്ഞു പോകുന്ന വേദനയോടെ അവരതിനുംഅനുകൂലിച്ചു. വീട്ടുജോലികളുടെ ഭാരവും
കുട്ടിയായിരുന്ന എന്റെ പരിചരണവുമെല്ലാമായി
അച്ഛമ്മ വല്ലാതെ വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. അക്കാലങ്ങളിൽ ഓഫീസിൽ നിന്നും വന്നാൽ വെറുതെ ടി.വി കണ്ടിരിക്കുന്നതായിരുന്നു അമ്മയുടെ പതിവ്.
നെഞ്ചോട് ചേർത്ത് പിടിച്ച് കഥകൾ പറഞ്ഞുറക്കിയിരുന്നതെന്നും അച്ഛച്ചനായിരുന്നു. എന്റെ അച്ഛന് ഒന്നിനും സമയമുണ്ടായിരുന്നില്ല.
തിരക്ക് പിടിച്ച ഓഫീസ് ജീവിതവും,ടൂറുകളുംഅച്ഛന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. ഒടുവിൽ ആരോടും ഒന്നും പറയാതെ ഒരുറക്കത്തിൽ അച്ഛനും യാത്രയായി.
 
                3
 
"എന്നിട്ടെന്ത് പറ്റി".അശ്വിന് ആകാംക്ഷ അടക്കാനായില്ല.
ആശ്വസിപ്പിക്കുവാനെന്ന പേരിൽ അമ്മയുടെ ബന്ധുക്കൾ കയറിയിറങ്ങുവാൻ തുടങ്ങി. അമ്മയെ വിവാഹം കഴിക്കുവാനാഗ്രഹമുണ്ടായിരുന്ന അമ്മയുടെ അമ്മാവന്റെ മകൻ രഘുഅങ്കിളായിരുന്നു എല്ലാറ്റിനും മുന്നിൽ. അച്ഛന്റെ പി.എഫും,ഇൻഷുറൻസ് തുകയുംഒക്കെ അമ്മയുടെ
അക്കൗണ്ടിലേക്കാക്കുവാൻ കൂടെ നടന്നൊടുവിൽ നയത്തിൽ അയാൾ അമ്മയുടെ മനസ്സ് കീഴടക്കി.
ഏക മകൻ മരിച്ച ദുഃഖത്തിൽ കഴിയുന്ന
രണ്ട് വൃദ്ധജന്മങ്ങളെ സമാധാനിപ്പിക്കുവാൻ വരുന്നവരാരും ഒരു താല്പര്യവും കാണിക്കുന്നത് കണ്ടിട്ടേയില്ല. എല്ലാവർക്കും വച്ച് വിളമ്പി പാവം അച്ഛമ്മ തളർന്നു. ആൾക്കൂട്ടത്തിനിടയിൽ അധികപ്പറ്റായവരെപ്പോലെ അച്ഛച്ഛനും സ്വയം ഉൾവലിഞ്ഞു. പ്രതീക്ഷിക്കുവാനൊന്നുമില്ലാത്തഅവരുടെ ലോകത്തെ ഏക ആശ്വാസം ഞാനായിരുന്നു. ചേർത്തിരുത്തി ഭക്ഷണം തരുമ്പോൾ പാവം അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുമായിരുന്നു.അച്ഛൻ പോയെങ്കിലും ഞാനുണ്ടായിരുന്നല്ലോ അവർക്ക്. കുട്ടിയായിരുന്ന എന്നെ സങ്കടപ്പെടുത്തേണ്ടഎന്നു കരുതിക്കാണും.ഒരു വാക്ക് പോലും പറയാതെയാണ് രാത്രിയിൽ എപ്പോഴോ വീടു വിട്ടിറങ്ങി പ്പോയത്.
ഇത്രനാളും എവിടെയെല്ലാം തേടി ഞാനവരെ.അഗതികളെപ്പോലെ അലയുന്നത്  അറിയാതെപോയല്ലോ. രാഹുൽ തല കുമ്പിട്ടിരുന്ന്
തേങ്ങി.
"അതിന് എന്തെങ്കിലും കാരണം കാണും. നിന്റെ ഓർമ്മയിലെന്തെങ്കിലുമുണ്ടോ"ഡേവിഡ് തിരക്കി.
അപ്പൂപ്പനും,അമ്മൂമ്മയും അമ്മയെ എന്തിനോ
വല്ലാതെ നിർബന്ധിക്കുന്നത് ശ്രദ്ധിച്ചിരുന്നു.മരിച്ചുപോയ പോയ ഭർത്താവിന്റെ മാതാപിതാക്കളെ അമ്മയും അവഗണിച്ച മട്ടായിരുന്നു.
           
  4
 
അന്ന് രാത്രി അച്ഛച്ചന്റെ കഥ കേട്ട് മയങ്ങിതുടങ്ങിയതായിരുന്നു.
"ശിവരാമൻ ചേട്ടാ ,ഒന്നിങ്ങു വന്നേ"അപ്പൂപ്പന്റെ
ശബ്ദം കേട്ടാണുണർന്നത്.
"അല്ല,നിങ്ങളിനിയിവിടെ കഴിഞ്ഞാൽ മതിയോ. പോകുന്നില്ലേ"
"എങ്ങോട്ടു പോകാൻ ഇത് നമ്മുടെ വീടല്ലേ"അമ്പരപ്പിൽ വല്ലാതെ പതറിപ്പോയിരുന്നു അച്ഛച്ഛന്റെ ശബ്ദം.
"അല്ല ,ചേട്ടാ അവൾക്കും ഒരു ജീവിതം വേണ്ടേ. ഇപ്പോഴാണേൽ രഘു അവളെ കല്യാണം കഴിക്കാൻ തയ്യാറാണ്. ആദ്യഭർത്താവിന്റെ മാതാപിതാക്കൾ കൂടെയുള്ള വീട്ടിൽ അവനെങ്ങനെ
താമസിക്കും. നിങ്ങളെന്തെങ്കിലുമൊരു വഴി എത്രയും പെട്ടെന്ന്കാണണം."
അച്ഛച്ഛൻ ഉത്തരമൊന്നും പറയുന്നത് കേട്ടില്ല. പുറത്ത് കനത്ത മഴയെ കീറി മുറിച്ചു കൊണ്ട് മിന്നൽപ്പിണരുകൾ ഗർജ്ജിക്കുന്നുണ്ടായിരുന്നു.
"രണ്ടും കൂടെ രാത്രിയിൽ കെട്ടും ,കെട്ടിയെങ്ങോട്ടോ
പോയെന്ന് തോന്നുന്നു. മുൻവാതിൽ
ചാരിയിട്ടിട്ടുണ്ടായിരുന്നു. വാതിലടച്ചിട്ട് ഞാൻ പിന്നെയും കേറിക്കിടന്നു. അമ്മൂമ്മ രാവിലെ അപ്പൂപ്പനോട് പറയുന്നത് കേട്ടാണുണർന്നത്.
"അതേതായാലും നന്നായി. ആ ശല്യമൊഴിവായല്ലോ"അപ്പൂപ്പനും ആശ്വസിക്കുന്നത്കേട്ടു.
'എനിക്കച്ഛമേമം കാണണം 'വാവിട്ട് കരയുന്ന
കുഞ്ഞ് രാഹുലിനെ എല്ലാവരുമന്ന് പരിഹസിക്കുകയാണന്ന് ചെയ്തത്.
"ചെക്കൻ തന്തക്കൂറാണ്.ടാ..നിന്നു മോങ്ങാതെ. അവരേതെങ്കിലും ബന്ധു വീട്ടിൽ പോയി പൊറുത്തോളും.അമ്പേ..അവന്റെയൊരു
അച്ഛമ.,മാ. അമ്മൂമ്മയുടെ പരിഹാസത്തിനു മുൻപിൽ  ഞെട്ടറ്റു വീഴുന്നതായിരുന്നില്ല അച്ഛച്ഛനോടും,അച്ഛമ്മയോടുമുള്ള സ്നേഹം. ചിറകുമുളച്ചപ്പോൾ മുതൽ തേടുന്നതാണ്. ബന്ധുവീടുകളിലൊന്നും ചെന്നിട്ടില്ലെന്നറിഞ്ഞ് പത്രത്തിലും പരസ്യംകൊടുത്തതാണ്.എങ്ങു നിന്നും ഉത്തരംകിട്ടിയില്ല.
 
 ക്രൂരമായി മർദ്ദിക്കുമായിരുന്നു അമ്മയുടെ രണ്ടാംഭർത്താവ്. അമ്മയുടെ കൺമുന്നിൽ അനാഥത്വം അനുഭവിക്കേണ്ടി വന്നിട്ടുള്ള
എന്റെ സങ്കടങ്ങളൊന്നും ആരോടും പറഞ്ഞിട്ടില്ല. നാട്ടിൽ നിൽക്കുവാനുള്ള മടി കൊണ്ടാണ് ഇത്രയും ദൂരെയുള്ള കോളേജ്
തെരഞ്ഞെടുത്തതും". അവനറിയാതെ വിരലുകൾ
ഞെരിച്ചമർത്തുന്നുണ്ടായിരുന്നു.
"നീയിതെല്ലാം മനസ്സിലൊളിപ്പിച്ച് കരഞ്ഞു കൊണ്ട്
ചിരിച്ചു നടക്കുകയായിരുന്നോ.ടാ..ഞങ്ങൾ
നിന്റെ ബെസ്റ്റ് ഫ്രണ്ട്സാണെന്ന് പറഞ്ഞിട്ട്."അശ്വിൻ
പരിഭവിച്ചു.
"നമുക്ക് നോക്കാടാ. അവർ ദൂരേക്കെങ്ങും പോകാൻ
വഴിയില്ല."ഡേവിഡ് രാഹുലിന്റെ കൈ പിടിച്ചെഴുന്നേറ്റു.
ഓട്ടോ റിക്ഷയിൽ ഹരിദ്വാർ മുഴുവനും കറങ്ങിയെന്ന് വേണം പറയാൻ.റെയിൽവേ സ്റ്റേഷനിലും,ബസ്സ്സ്റ്റാന്റിലുമെല്ലാം തെരഞ്ഞ്
നിരാശരാകുമ്പോഴും കൂട്ടുകാർ രാഹുലിനെ'
സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു.
"നിങ്ങളാരെയാണ് കുട്ടികളേ തെരഞ്ഞു നടക്കുന്നത്. കുറെ സമയമായല്ലോ ഇവിടെ കറങ്ങുന്നു."തലയിലെ ജഡ പിരിച്ച് വച്ച് കാഷായം ധരിച്ച സന്യാസിയെ കണ്ടാൽ മലയാളിയാണെന്നേ
തോന്നുകയില്ല. ശരീരത്തിലെ രോമമെല്ലാം കൊഴിഞ്ഞ് അവശനായ ഒരു നായക്ക് കയ്യിലുള്ള ബിസ്ക്കറ്റ് പൊടിച്ചിട്ട് കൊടുത്തു കൊണ്ടിരിക്കുകയാണദ്ദേഹം.
എന്തു പറയണമെന്നറിയാതെ രാഹുലൊന്ന് സംശയിച്ചു. അച്ഛമ്മയേയും,അച്ഛച്ഛനേയും പോലെയുള്ള ചില ദമ്പതികളെക്കൂടി കണ്ടിരുന്നു.
വീടും,വീട്ടുകാരും ഉപേക്ഷിച്ച് മറ്റു മാർഗ്ഗമില്ലാതെയിവിടെ അഭയം തേടി എത്തിയവരായിരിക്കണം.
"ഇവിടുള്ളവരെല്ലാം നാലുമണിക്ക് ശിവമൂർത്തി ഗലിയിലുള്ള അയ്യപ്പക്ഷേത്രത്തിൽ ഒത്തു കൂടും.ചായ വിതരണമുണ്ട് ആ സമയത്ത്. ഹരിദ്വാറിലെത്തുന്ന സാധുക്കളുടെ ആശ്രയകേന്ദ്രമാണ്  മലയാളികൾ തന്നെ മേൽനോട്ടം വഹിക്കുന്ന അയ്യപ്പക്ഷേത്രം. കാശിയിലെ അയ്യപ്പക്ഷേത്രം കഴിഞ്ഞാൽ കേരളത്തിന് വെളിയിലുള്ള അയ്യപ്പക്ഷേത്രങ്ങളിൽ പുരാതനക്ഷേത്രമാണിത്.
"സ്വാമിക്ക് നല്ല അറിവാണല്ലോ. നാട്ടിലെവിടെയാണ്
വീട്"ഡേവിഡ് ചോദിച്ചു.
"വീടുപേക്ഷിച്ചവന് പിന്നെയെന്ത്  നാട്.
നിങ്ങൾ അവിടെ ചെന്ന് നോക്ക്.അന്വേഷിക്കുന്നവരെ കണ്ടെത്താനാകും"കൂടുതൽ ചോദ്യങ്ങൾക്ക് താല്പര്യമില്ലെന്ന മട്ടിൽ അദ്ദേഹം കണ്ടാലറപ്പു തോന്നുന്ന നായയെ അരുമയായി
തലോടിക്കൊണ്ടിരുന്നു.രാഹുൽ കൂട്ടുകാരോട്
പോകാമെന്ന് ആംഗ്യം കാണിച്ചു.
അയ്യപ്പക്ഷേത്രത്തിന്റെ മുൻപിൽ എത്തുന്നത് വരെ
അവർ സംസാരിച്ചു കൊണ്ടിരുന്നത് സന്യാസിയെക്കുറിച്ചു തന്നെയായിരുന്നു.
"അസാധാരണമായൊരു തിളക്കം ആ കണ്ണുകൾക്കുണ്ട്.
ഉയർന്ന ഔദ്യോഗിക പദവിയിൽ ഇരുന്നവർ സർവ്വസംഗപരിത്യാഗികളായി മോക്ഷം തേടി കാശിയിലും ,ഹരിദ്വാറിലും എത്താറുണ്ടെന്ന് കേട്ടിട്ടുണ്ട്. അശ്വിന് ആശ്ചര്യം അടക്കാനാവുന്നില്ല.
"ഇതിനിടയിൽ കള്ള സന്യാസിമാരും കാണും.ഡേവിഡിന്റെ പരാമർശത്തിന് മറുപടിയാരും പറഞ്ഞില്ല.അപ്പോഴേക്കും
 ക്ഷേത്രത്തിന്റെ മുൻപിൽ അവരെത്തിയിരുന്നു.
    ഈ അയ്യപ്പക്ഷേത്രത്തിന്റെ മുൻപിലൂടെയല്ലേടാ നമ്മള് നടന്നു പോയത്. എന്നിട്ടൊന്നിവിടെ കയറി നോക്കാൻ തോന്നിയില്ലല്ലോ.
ചുറ്റുമതിലുകളോട് കൂടിയ അയ്യപ്പക്ഷേത്രത്തിന്റെ
കെട്ടും മട്ടും കേരളത്തിലെ ക്ഷേത്രങ്ങൾക്ക്
സമാനമാണ്. കാവി നിറത്തിലുള്ള ചായമടിച്ച തൂണുകളുള്ള മണ്ഡപത്തിലിരുന്ന് ടൂറിസ്റ്റുകളും.സന്യാസിമാരും ചായയും,ബണ്ണും കഴിക്കുന്നുണ്ട്.അപ്പുറത്ത് ചായ വിതരണം ചെയ്യുന്നതിന്റെ തിരക്ക്.തിരക്കിനിടയിലൂടെ പ്രജ്ഞയറ്റവനെപ്പോലെ രാഹുൽ തിരഞ്ഞു നടന്നു.
"ഇനിയവന് തോന്നിയതാകുമോടാ"ഡേവിഡ് അശ്വിനോട് മെല്ലെ ചോദിക്കുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ഷേത്രത്തിന്റെ ചുറ്റുമതിലിന് വശത്തായുള്ള ആൽമരത്തിന്റെ തിട്ടയിലിരിക്കുന്ന വൃദ്ധദമ്പതികളിലേക്ക് അശ്വിന്റെ ശ്രദ്ധ തിരിഞ്ഞത്.
"രാഹുലേ ..നോക്കിയേടാ നിന്റെ അച്ഛച്ഛനും,അച്ഛമ്മയുമാണോയെന്ന്"അവൻ ആകാംക്ഷയും,സന്തോഷവും നിറഞ്ഞ ശബ്ദത്തിൽ
രാഹുലിനെ വിളിച്ചു.
 
                                                            തുടരും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക