ഫോർട്ട് ബെൻഡ് കൗണ്ടി, ടെക്സസ്: ഡെമോക്രാറ്റായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ പി ജോർജ് റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ. ഫോക്സ് ന്യുസ് ആണ് ഇത് സംബന്ധിച്ചു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വോട്ടിംഗ് ഡിസ്ട്രിക്ടുകളുടെ അതിർത്തി പുനർനിർണയത്തിനു റിപ്പബ്ലിക്കൻ പാർട്ടിയോടൊപ്പം ജോർജ് വോട്ടു ചെയ്തു എന്നതാണ് ഈ റിപ്പോർട്ടിന് വഴി തെളിച്ചത്. (രണ്ടാമത്തെ കേസിനു മുൻപാണ് ഈ റിപ്പോർട്ട് വന്നത്)
ഫോക്സ് 26 പൊളിറ്റിക്കൽ റിപ്പോർട്ടർ ഗ്രെഗ് ഗ്രൂഗൻ ഇക്കാര്യം സംബന്ധിച്ച് റൈസ് പൊളിറ്റിക്കൽ അനലിസ്റ്റ് മാർക്ക് ജോൺസുമായി നടത്തിയ ചർച്ചയുടെ ഏകദേശ വിവരണമാണ് താഴെ.
2021-ൽ പുനർവിഭജനം നടന്നപ്പോൾ, ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഡെമോക്രാറ്റിക് നേട്ടം പരമാവധിയാക്കാൻ ഡെമോക്രാറ്റുകൾ ജെറിമാൻഡർ (പാർട്ടിക്കാർ കൂടുതലുള്ള സ്ഥലങ്ങൾ ഒരുമിച്ചു ചേർത്ത് ഭൂരിപക്ഷം ഉണ്ടാക്കുക) ചെയ്തുവെന്ന് റിപ്പബ്ലിക്കൻമാർക്ക് പരാതി ഉണ്ടായിരുന്നു. അന്നത്തെ അതിർത്തി നിർണയത്തിലെ കുഴപ്പങ്ങൾ ശരിയാക്കുക ആയിരുന്നു ഇത്തവണ ലക്‌ഷ്യം. പ്രത്യകിച്ചു വലിയ ജനസാന്ദ്രതയുള്ള ഡിസ്ട്രിക്ടുകളും ജനങ്ങൾ കുറഞ്ഞ ഡിസ്ട്രിക്ടുകളും സൃഷ്ടിച്ചത് തിരുത്താനുള്ള ഒരു നീക്കം.
ജോർജിന്റെ നിലപാട് മാറ്റത്തിന് അദ്ദേഹം നേരിടുന്ന നിയമ പ്രശ്നങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതുന്നുവോ എന്നായിരുന്നു ഗ്രൂഗന്റെ ഒരു ചോദ്യം. ഫേസ്ബുക്കിൽ വ്യാജ പേജ് ഉണ്ടാക്കി അപകീർത്തികരവും വംശീയവുമായ പ്രസ്താവനകൾ അതിൽ നടതാൻ കൂട്ട് നിന്നു എന്നാണ് ജോർജിന്റെ മേലുള്ള കുറ്റാരോപണം.
ഇവിടെ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നു ജോൺസ് മറുപടി പറയുന്നു. ഒന്നാമതായി, ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ഡെമോക്രാറ്റ് തന്നെ ആയ ഡിസ്ട്രിക്റ്റ് അറ്റോർണി തനിക്കെതിരെ ചുമത്തിയ കടുത്ത കുറ്റാരോപണങ്ങളിൽ കെ പി ജോർജ് അസ്വസ്ഥനാണ്. രണ്ടാമത്തെത് ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റുകളും ആഫ്രിക്കൻ അമേരിക്കൻ ഡെമോക്രാറ്റുകളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഭിന്നതയാണ്. കൗണ്ടിയിലെ ആഫ്രിക്കൻ അമേരിക്കൻ ഭൂരിപക്ഷം തങ്ങളെ തീരെ അവഗണിക്കുന്നതായി ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റുകൾ കരുതുന്നു.
ജോർജ് റിപ്പബ്ലിക്കൻ ആയാൽ അത് സംസ്ഥാനത്തുടനീളം പ്രതികരണം സൃഷ്ടിക്കുമോ എന്നായിരുന്നു ഗ്രൂഗന്റെ അടുത്ത ചോദ്യം.
ഡെമോക്രാറ്റിക് പാർട്ടി തനിക്ക് വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്നു മാത്രമല്ല തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും ജോർജ്ജ് കരുതുന്നതായി ജോൺസ് അഭിപ്രായപ്പെട്ടു . കൗണ്ടി റിപ്പബ്ലിക്കൻമാരുമായുള്ള മോശം ബന്ധം മെച്ചമാക്കുക എന്നതാണ് ജോർജിന്റെ നടപടി. ഗവർണർ ഗ്രെഗ് ആബട്ട്, ലെഫ്റ്റനന്റ് ഗവർണർ പാട്രിക്, അറ്റോർണി ജനറൽ പാക്സ്റ്റൺ എന്നിവരെല്ലാം കെ പി ജോർജിനെ തുറന്ന കൈകളോടെ സ്വാഗതം ചെയ്യുമെന്ന് ഞാൻ കരുതുന്നു.