ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജിനെതിരെ വീണ്ടും കേസ്. മണി ലോണ്ടറിംഗ് കുറ്റങ്ങൾ ചുമത്തിയതായി ഫോർട്ട് ബെൻഡ് ഡിസ്ട്രിക്ട് അറ്റോർണി അറിയിച്ചു. ഇത് ഒരു തേർഡ് ഡിഗ്രി ഫെലനി (ഗുരുതരമായ കുറ്റം) ആണ് .
ജയിൽ രേഖകൾ പ്രകാരം 30,000 ഡോളറിൽ കൂടുതലും 150,000 ഡോളറിൽ താഴെയുമുള്ള കള്ളപ്പണം വെളുപ്പിക്കൽ എന്നാണ് കുറ്റം.
കോടതി രേഖകൾ പ്രകാരം, 2019 ജനുവരി 12 നും 2019 ഏപ്രിൽ 22 നും ഇടയിലാണ് കുറ്റകൃത്യം നടന്നത്.
അദ്ദേഹത്തിന്റെ ജാമ്യ തുക ഓരോ കുറ്റത്തിനും $10,000 ആയി നിശ്ചയിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ രണ്ട് മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമല്ല, കാരണം കുറ്റപത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്നു ഫോക്സ് റിപ്പര്ട്ടിൽ പറയുന്നു.
ഫേസ്ബുക്കിൽ വ്യാജ പേജ് ഉണ്ടാക്കി അപകീർത്തികരവും വംശീയവുമായ പ്രസ്താവനകൾ അതിൽ നടത്താൻ കൂട്ട് നിന്നു എന്നാരോപിച്ച് കഴിഞ്ഞ വര്ഷം ജോർജിനെ അറസ്റ് ചെയ്തിരുന്നു. അത് മിസ്‌ഡെമീണർ (ലഘുവായ കുറ്റം) മാത്രമായിരുന്നു.
സത്യസന്ധതയ്ക്കും ധാർമ്മികതയ്ക്കും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അന്വേഷണം തുടരുകയാണെന്നും ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് അറിയിച്ചു.
ഇത് രാഷ്ട്രീയ വേട്ട: കെ. പി. ജോർജ്
അതേ സമയം, അറസ്റ്റിനെതിരെ ശക്തമായ പ്രസ്താവനയുമായി കെ.പി. ജോർജ് രംഗത്ത് വന്നു.
'തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ, ഞാൻ എപ്പോഴും സത്യസന്ധതയോടും സുതാര്യതയോടും കൂടിയാണ് പ്രവർത്തിച്ചിട്ടുള്ളത്.
എന്റെ സ്വന്തം പ്രചാരണത്തിനായി സ്വന്തം ഫണ്ട് കടം കൊടുക്കുന്നതിലും പിന്നീട് ആ വായ്പ തിരിച്ചടയ്ക്കുന്നതിലും നിയമവിരുദ്ധമായി ഒന്നുമില്ല. ഇത് ഒരു സാധാരണവും നിയമപരവുമായ രീതിയാണ്.
നിർഭാഗ്യവശാൽ, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് തുടരുന്ന രാഷ്ട്രീയ വേട്ടക്കായി സർക്കാരിനെ ആയുധമാക്കുന്നതിന്റെ ഉദാഹരണമാണിത്.
മനപൂർവം എന്റെ പ്രശസ്തിക്കും സ്വഭാവത്തിനും കളങ്കം വരുത്താൻ വേണ്ടി, പൂർണ്ണമായ സന്ദർഭമോ വസ്തുതകളോ വെളിപ്പെടുത്താതെ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നു.
സത്യം വിജയിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. അതേസമയം, ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ജനങ്ങളെ സേവിക്കുന്നതിനും അവർക്കായി പോരാടുന്നതിനും എപ്പോഴത്തെയും പോലെയും അതേ സമർപ്പണത്തോടെയും ഞാൻ പ്രതിജ്ഞാബദ്ധനാണ്.