കൊളംബിയ യൂണിവേഴ്സിറ്റിയിൽ പലസ്തീൻ അനുകൂല സമരം നയിച്ചതിനു അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച മഹ്‌മൂദ് ഖലീലിനെ നാടു കടത്തുന്നത് നിയമാനുസൃതമാണെന്നു ഇമിഗ്രെഷൻ കോടതി തീർപ്പു കൽപിച്ചു. എന്നാൽ അപ്പീൽ പോകുമെന്ന് ഖലീലിന്റെ അഭിഭാഷകർ അറിയിച്ചു.
കേസ് ന്യൂ ജേഴ്സിയിലും ലൂയിസിയാനയിലും തുടരും. അഭിപ്രായ സ്വാതന്ത്യ്രം ഉപയോഗിച്ചതിന്റെ പേരിലാണ് തന്നെ ശിക്ഷിക്കുന്നതെന്നു ഖലീൽ വാദിക്കുന്നു. ഈ ഭരണഘടനാ വിഷയം തീരുമാനമാകുന്നതു വരെ നാടു കടത്തൽ ഉണ്ടാവാൻ സാധ്യതയില്ല. ഈ വിഷയം തീരുമാനിക്കാനുളള അധികാരം തനിക്കില്ലെന്നു ഇമിഗ്രെഷൻ ജഡ്‌ജ് ജാമീ ഇ. കോമൺസ് വ്യക്തമാക്കി.
ഖലീലിനെ നാടുകടത്താൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ അസാധാരണ അധികാരം ഉപയോഗിച്ച് കൈക്കൊണ്ട നടപടി കോമൺസ് അംഗീകരിച്ചു. വ്യക്തവും വിശ്വസനീയവുമായ തെളിവുണ്ടെന്നു ജഡ്‌ജ് പറഞ്ഞു.
ഖലീലിന്റെ സാന്നിധ്യം അമേരിക്കയുടെ വിദേശനയത്തെ ഹനിക്കുന്നുവെന്നു അപൂർവ നിയമ വ്യവസ്ഥ ഉദ്ധരിച്ചാണ് റുബിയോ തീരുമാനം എടുത്തത്. യഹൂദ വിദ്വേഷം തടയുക എന്നതാണ് ആ വിദേശനയം. ഇസ്രയേൽ വിരുദ്ധ പ്രകടനങ്ങൾ സംഘടിപ്പിച്ചു ഖലീൽ ആ നയം ലംഘിച്ചു എന്നാണ് റുബിയോ ഉന്നയിച്ച വാദം.
കോമൺസ് തീർപ്പു അറിയിച്ച ശേഷം കോടതിയിൽ ഉണ്ടായിരുന്ന ഖലീൽ പറഞ്ഞു: "കഴിഞ്ഞ പ്രാവശ്യം അങ്ങ് പറഞ്ഞത് അവകാശങ്ങളും അടിസ്ഥാന നീതിയും ഉയർത്തി പിടിക്കുന്നതാണ് ഏറ്റവും പ്രധാനം എന്നാണ്. എന്നാൽ അത്തരം തത്വങ്ങളൊന്നും ഇന്ന് പാലിച്ചു കണ്ടില്ല.
"അതു കൊണ്ടാണല്ലോ ട്രംപ് ഭരണകൂടം എന്നെ ഈ കോടതിയിലേക്ക് അയച്ചത്. കാരണം ഇമിഗ്രെഷൻ ജഡ്‌ജുമാർ ഗവൺമെന്റിന്റെ ജീവനക്കാരാണ്. അവർ ജുഡീഷ്യറിയുടെ ഭാഗമല്ല. ഹോംലാൻഡ് സെക്യൂരിറ്റി നടപടികൾ അവർ അംഗീകരിക്ക തന്നെ ചെയ്യും."
റുബിയോയെ ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് ഖലീലിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
Immigration court rules Khalil can be deported