പ്രസിഡന്റ് ട്രംപ് കാനഡയ്ക്കു എതിരെ ചുമത്തിയ ചില താരിഫുകൾക്കെതിരെ യുഎസ് സെനറ്റ് പ്രമേയം പാസാക്കി. റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സഭയിൽ നാലു റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രറ്റുകൾക്കൊപ്പം ചേർന്നു വോട്ട് ചെയ്തു.
താരിഫുകൾക്കൊപ്പം ട്രംപ് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ തള്ളിക്കളയുന്നതാണ് സെനറ്റ് പ്രമേയം. കാനഡയാണ് മാരകമായ ഫെന്റണിൽ ലഹരിയുടെ ഉത്ഭവമെന്നാണ് അടിയന്തരാവസ്ഥയ്ക്കു ട്രംപ് പറഞ്ഞ ന്യായം. അത് സത്യമല്ലെന്നും മെക്സിക്കോയും ചൈനയുമാണ് ഫെന്റണിൽ അയക്കുന്നത് എന്നും പ്രമേയ അവതാരകൻ ടിം കെയ്ൻ (ഡെമോക്രാറ്റ്) ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ പ്രമേയത്തിന്റെ സഹ അവതാരകനുമായി. അദ്ദേഹം ഉന്നയിച്ച വാദം താരിഫ് ഗുരുതരമായ തെറ്റാണെന്നും വിലക്കയറ്റം അനിവാര്യമാകും എന്നുമാണ്.
പ്രമേയത്തെ അനുകൂലിച്ച റിപ്പബ്ലിക്കൻ അംഗങ്ങൾക്കെതിരെ ട്രംപ് രോഷം കൊണ്ടു. "അവർക്കു എന്താണ് സംഭവിച്ചതെന്ന് അറിയില്ല," അദ്ദേഹം പറഞ്ഞു. "അമേരിക്കൻ ജീവിതങ്ങൾ അവർ അപകടത്തിലാക്കുകയാണ്. തീവ്ര ഇടതുപക്ഷത്തോടും ലഹരി സംഘങ്ങളോടുമാണ് അവർ കൂട്ടുകൂടുന്നത്."
പ്രമേയം റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള ഹൗസ് തള്ളാനാണ് സാധ്യത. എന്നാൽ സെനറ്റിൽ 51-48നു പാസായ പ്രമേയം ട്രംപ് കൊണ്ടുവന്ന വ്യാപാര യുദ്ധത്തോട് പാർട്ടിയിലുള്ള എതിർപ് പുറത്തു കൊണ്ടുവന്നു.
US Senate votes against Canada levy