ചൈനയിൽ നിന്നുള്ള വിലകുറഞ്ഞ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കു താരിഫ് ഒഴിവാക്കിയിരുന്ന പഴുത് പ്രസിഡന്റ് ട്രംപ് ബുധനാഴ്ച അടച്ചു. 'ഡി മിനിമസ്' എന്ന ഇളവ് മറയാക്കി ചൈനയിൽ നിന്നും ഹോംഗ് കോങ്ങിൽ നിന്നും കച്ചവടക്കാർ ലഹരി കടത്തുന്നു എന്നാണ് ട്രംപ് പറയുന്നത്.
അവർ അയക്കുന്ന ഉത്പന്നങ്ങൾക്കു സൂക്ഷ്മപരിശോധന ഒഴിവാക്കുമ്പോൾ നിയമവിരുദ്ധമായ പലതും അകത്തു കടത്താൻ അവർക്കു സൗകര്യം ലഭിക്കുന്നുവെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "ചൈനയിൽ നിന്നുള്ള ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങൾ യുഎസിലെ ലഹരി മരുന്നു പ്രതിസന്ധിയിൽ വലിയ പങ്കു വഹിക്കുന്നു."
ഓൺലൈൻ ചൈനീസ് ചില്ലറവില്പനക്കാർ ടെമു, ഷീൻ തുടങ്ങിയവരാണ് 'ഡി മിനിമസ്' പഴുതു മുതലാക്കി വന്നത്. അവർക്ക് ഇനി കാര്യങ്ങൾ ബുദ്ധിമുട്ടാവും.
ഫെബ്രുവരിയിൽ ചെറിയ തോതിൽ കൊണ്ടുവന്ന വിലക്കു ട്രംപ് ഇപ്പോൾ പൂർത്തിയാക്കി. കോമേഴ്‌സ് ഡിപ്പാർട്മെന്റ് വേണ്ടതെല്ലാം ചെയ്തു കഴിഞ്ഞെന്നു ട്രംപ് പറഞ്ഞു.
$800ൽ കുറവുള്ള ഷിപ്മെന്റിനു ലഭിച്ചു വന്ന ഇളവ് ഇനി ഉണ്ടാവില്ല. മെയ് 2 മുതൽ അവയ്ക്കു 30% അഡ് വാലോറം ഡ്യൂട്ടി ഉണ്ടാവും.
Trump imposes levy on cheap Chinese goods