Image

ആര് ആരുടെ നട്ടെല്ലു  ഒടിച്ചു (കേരള ബഡ്ജറ്റ് ഒരു അവലോകനം: ജോസ് കാടാപുറം)

Published on 08 February, 2023
ആര് ആരുടെ നട്ടെല്ലു  ഒടിച്ചു (കേരള ബഡ്ജറ്റ് ഒരു അവലോകനം: ജോസ് കാടാപുറം)

കേരളത്തിൽ കഴിഞ്ഞ ആറു  വർഷത്തിനിടെ എന്താണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്?  എന്നെങ്കിലും   ട്രഷറി പൂട്ടിയോ? ജീവനക്കാരുടെ ശമ്പളം  മുടങ്ങിയോ? പെൻഷൻ മുടങ്ങിയോ ? വികസന പ്രവർത്തനങ്ങൾ നടക്കുന്നു.   ഓണക്കാല അധിക ചിലവുകൾ നടന്നു. റേഷൻ വിതരണം മുടങ്ങിയില്ല. വായ്പ തിരച്ചടവ് കൃത്യമായി നടക്കുന്നു .ദേശീയ പാത സ്ഥലം എടുപ്പ് പൂർത്തിയാക്കി. മെട്രോ നിർമാണം നടക്കുന്നു  വിദ്യാലയങ്ങളുടെ ആധുനികവത്കരണം നടക്കുന്നു.
 തീരദേശ പാത നിർമാണം നടക്കുന്നു.  മലയോര ഹൈവേ നിർമാണം  പുരോഗമിക്കുന്നു.

 എത്ര ഓണം കഴിഞ്ഞു ?എന്നിട്ടും ബുദ്ധിമുട്ടുണ്ടായോ?  6 ഓണം കഴിഞ്ഞു, ഒരു ബുദ്ധിമുട്ടും ഇല്ല.
 6 വർഷമായി 13 ഇനം നിത്യോപയോഗ വസ്തുക്കൾ വിലവർദ്ധനവ് ഇല്ലാതെ വിതരണം ചെയ്യുന്നുണ്ടോ? 💚ഉണ്ട്.
 പിന്നെ എന്താണ് പ്രശ്നം ?

കേരളത്തിൽ എല്ലാം ഭംഗിയായി നടക്കുന്നു എന്നതാണ് പ്രശ്നം.  ആസൂത്രണ പ്രക്രിയയിലൂടെ  കൃത്യമായ പദ്ധതി ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി, ബജറ്റ് വിഹിതങ്ങൾ നിശ്ചയിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഇന്ന് കേരളമാണ്. ആ മികവ് കേരളത്തിന്റെ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലുണ്ട്‌. കൃത്യമായ വികസന പരിപ്രേക്ഷ്യത്തോടെ വിപുലമായ ചർച്ചകളുടെ സഹായത്തിൽ എത്തിച്ചേർന്ന സംസ്ഥാനത്തിന്റെ വികസന രൂപരേഖയായി ബജറ്റിനെ കാണാം. മറുവശത്ത്, ആസൂത്രണ പ്രക്രിയയുടെ അഭാവം ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ പ്രകടമാകുന്നു. ആസൂത്രണ കമീഷന്റെ മരണത്തിനുശേഷം രാഷ്ട്രീയ അജൻഡകൾക്കനുസരിച്ചാണ് സംസ്ഥാനങ്ങൾക്കുള്ള വിഹിതവും വികസന ആവശ്യങ്ങൾക്കുള്ള പണവും അനുവദിക്കുന്നത്.

കേന്ദ്ര, സംസ്ഥാന ബജറ്റുകൾ തമ്മിലുള്ള മറ്റൊരു വ്യത്യാസം ധന മാനേജ്മെന്റിലാണ്. കേന്ദ്ര ബജറ്റിൽ ധനകമ്മി ജിഡിപിയുടെ 5.9 ശതമാനമാണ്‌. സംസ്ഥാന ബജറ്റിൽ ഇത് സംസ്ഥാന ജിഎസ്‌ഡിപി-യുടെ വെറും 3.5 ശതമാനംമാത്രം. ഇത് കേന്ദ്രം അനുവദിച്ച പരിധിക്കുള്ളിലുമാണ്. പക്ഷേ, മാധ്യമങ്ങളിൽ നിറയുന്നത് കേരളത്തിന്റെ കടഭാരം പെരുകുന്നുവെന്ന നുണയാണ്. അപ്പോഴും, കേരളത്തിന്റെ മൂലധന നിക്ഷേപത്തിന് ആക്കം കൂട്ടാൻ സർക്കാർ ആസൂത്രണംചെയ്ത കിഫ്‌ബി പോലുള്ള പദ്ധതികൾക്കെതിരെ കേന്ദ്രം തിരിഞ്ഞിരിക്കുന്നത് സംസ്ഥാനത്തെ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കിയിരിക്കുന്നു. ഈ സ്ഥിതിയിൽനിന്ന് പുറത്ത് കടക്കുന്നതിനാണ് ചില പുതിയ നികുതികൾ പ്രഖ്യാപിക്കേണ്ടി വന്നിട്ടുള്ളത്.

എന്നാൽ, ഈ പുതിയ നികുതികൾ മുഴുവനായും നാട്ടിലെ ഏറ്റവും പാവപ്പെട്ട വിഭാഗങ്ങൾക്കായി ചെലവുകൾ നടത്താനാണ് മാറ്റി വച്ചിരിക്കുന്നത്.
തൊഴിലവസരങ്ങൾ വർധിക്കണമെങ്കിൽ ഉൽപ്പാദന മേഖലകളിൽ വർധനയുണ്ടാകണം. എന്നാൽ, തൊഴിലവസരങ്ങളെപ്പറ്റി കേന്ദ്ര ബജറ്റിൽ പരാമർശമേയില്ല. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് കൃത്യമായ ഒരു ഫോക്കസുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗത്തോടെ, നൂതനമായ ഉൽപ്പാദന സങ്കേതങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഒരു വിജ്ഞാന സമൂഹമായി നമ്മൾ മാറുന്നതിന്റെ ഭാഗമായി ഗുണപരമായി ഉയർന്ന നിലവാരമുള്ള തൊഴിലുകളാണ് കേരളത്തിന് വേണ്ടത്. വിജ്ഞാന സമൂഹത്തിന്റെ വളർച്ചയ്‌ക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ വളർച്ചയും അനിവാര്യമാണ്. സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസത്തിനും നീക്കിവച്ചിട്ടുള്ള തുക കഴിഞ്ഞ വർഷത്തെ 219 കോടി രൂപയിൽനിന്ന് 365 കോടിയായി വർധിച്ചു.

ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള നടപടികളിലൂടെ സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക വളർച്ച നിരക്കിലും ഗണ്യമായ വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ദാരിദ്ര്യനിർമാർജനമെന്ന ആശയം കേന്ദ്ര സർക്കാർ പൂർണമായും വേണ്ടെന്നു വച്ചിട്ടുണ്ട്. എന്നാൽ, അതിദാരിദ്ര്യം തുടച്ചുനീക്കാൻ കൃത്യമായ നയപരിപാടി സംസ്ഥാന സർക്കാരിനുണ്ട്. കേരളത്തിലെ അതിദരിദ്രരായ 64,000-ത്തോളം കുടുംബങ്ങളെ ശാസ്ത്രീയമായി കണ്ടെത്തി അവർക്കുള്ള ജീവനോപാധികളുടെ നിർമാണത്തിനുവേണ്ട പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്തു  നടത്തുന്ന രീതിയാണ് ഇവിടെ അവലംബിക്കുക. ഇന്ത്യയിൽ കേന്ദ്രത്തിനോ മറ്റൊരു സംസ്ഥാനത്തിനോ ഇത്തരമൊരു പദ്ധതിയില്ല. സമൂഹത്തിലെ അടിസ്ഥാന വർഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള സർക്കാരിന്റെ പ്രതിബദ്ധത ഇവിടെ കാണാം.

വികിസിത രാജ്യമായ  ബ്രിട്ടണില്‍    രണ്ടു  മാസത്തിനിടയില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ മാറി വന്നു. രാഷ്ട്രീയ അസ്ഥിരതയക്ക് കാരണം സാമ്പത്തിക  പ്രതിസന്ധിയം തൊഴിലില്ലായ്മായുമാണ് . നമ്മുടെ  അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും  പാകിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയിൽ വീണുപോയിരിക്കുന്നു. വൈദുതി  ഉല്‍പ്പാദിപ്പിക്കുന്നതിനായി ഡീസല്‍   വാങ്ങാന്‍ പോലും പണമില്ലാതെ  പ്രതിസന്ധി പാകിസ്ഥാനിൽ ഉണ്ടായിരിക്കുന്നു .അദാനിമാരെ രക്ഷിക്കാനിറങ്ങി ഇന്ത്യയും  ഗതികേടിലായി.  

 ഇതിനടയിൽ ശ്രദ്ധാപൂര്‍വം ഓരോ  ചുവടും മുന്നോട്ടുവച്ചു മാത്രമേ  ഈ സവിശേഷ ഘട്ടത്തെ അതിജീവിക്കാനാകൂ. ഈ സാഹചര്യത്തിലും  ജനഷേമ  ബദല്‍ നയങ്ങളുമായി മുന്നേറാൻ കേരളത്തിന് കഴിയുന്നു   എന്നത് അഭിമാനകരമാണ് .മറ്റു സ്റ്റേറ്റുകളുമായുള്ള കേരളത്തിന്റെ  വ്യത്യാസം  ജനങ്ങളോടുള്ള പ്രതിബദ്ധതയിലാണ്.

തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങൾ   ഈടാക്കുന്ന കെട്ടിട  നികതി പരിഷ്കരണം  കുറെ കാലങ്ങളായി  നടപ്പാക്കിയിട്ടിട്ടില്ല .  കെട്ടിട  നികുതി, അപേക്ഷാ ഫീസ് , പരികശാധനാ ഫീസ് , ഗാര്‍ഹിക , ഗാര്‍ഹികേതര  കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പെര്മിറ്റ്  ഫീസ്   എന്നിവ പരിഷ്കരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു . ഒരു വ്യക്തിയുടെ  ഉടമസ്ഥതയിലള്ള ഒന്നിലധികം  വീടുകൾക്കും  പുതുതായി നിര്‍മിച്ചതും ദീർഘകാലമായി  ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്കും  പ്രത്യേകം    നികതി ചുമത്തുന്നതിനുള്ള അനുയോജ്യമായ രീതി നടപ്പാക്കാൻ ആലോചിക്കും . എന്നാൽ അന്തിമമാക്കിയിട്ടില്ല.  പൂട്ടിക്കിടക്കുന്ന വീടുകൾ പതിനായിര കണക്കിനാണ്. ഇതിൽ പലതും വര്ഷങ്ങളായി പഞ്ചായത്തു കരം അടക്കാത്തവയാണ് .. അല്ലാതെ  പൂട്ടി കിടക്കുന്ന വീടുകൾ സര്ക്കാര് ഏറ്റെടുക്കുന്നു എന്നുള്ള വാർത്തകൾ പതിവുപോലെ വലതുപക്ഷ മഞ്ഞ പത്രങ്ങളുടെ നുണകളാണ് ... ഗാന്ധിജിയെ കൊന്നത് നാഥുറാം ഗോഡ്സെ യ്  അല്ല മറിച്ചു "നമ്മളാണെന്നു" പ്രചരിപ്പിക്കുന്ന മുത്തശ്ശി പത്രങ്ങളാണ് ഇത്തരം മഞ്ഞ പത്രങ്ങളേ നിയന്ത്രിക്കുന്നത്  ...   കെട്ടിട നികുതിയിൽ  ഒരു സമഗ്രമായ പരിഷ്കരണം തദ്ദേശ സ്വയംഭരണ വകപ്പ് നടപ്പിലാക്കാൻ കമ്മിറ്റിയെ പഠനത്തിനായി ചുമതലപ്പെടുത്തുമെന്നു മാത്രമാണ് ബഡ്ജറ്റിൽ പറഞ്ഞിട്ടുള്ളത്

ചുരുക്കത്തിൽ ലോകത്തെ ഗ്രസിച്ച പൊതുസാമ്പത്തിക പ്രതിസന്ധിയുടെയും മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെയും സമ്മർദങ്ങൾക്കിടയിലും എൽഡിഎഫ്‌ മന്ത്രിസഭയ്‌ക്കുവേണ്ടി ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്‌ ബദൽ മാർഗങ്ങൾ ചൂണ്ടുന്ന, ആശ്വാസകരമായ ഇടപെടലാണ്‌. നവകേരള സൃഷ്ടിയും വിജ്ഞാന സമൂഹത്തിലേക്കുള്ള പ്രയാണവും അതിവേഗത്തിലാക്കാനുള്ള നവീനാശയങ്ങളാൽ സമ്പുഷ്ടമാണത്‌.

വിഭവ പരിമിതികൾക്കിടയിലും സർവമേഖലയിലും കൈത്താങ്ങ്‌ നൽകുന്നുവെന്നതാണ്‌ പ്രത്യേകത. 64,006 അതിദരിദ്ര കുടുംബത്തെ അഞ്ചുവർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ 50 കോടി ഗ്യാപ് ഫണ്ടും സബ്സിഡിക്ക്‌ 2190 കോടിയും സാമൂഹ്യസുരക്ഷാ പെൻഷന് 9764 കോടിയും അനുവദിച്ചു. ലൈഫ് മിഷന്റെ  ഭാഗമായി 71,861 വീടും 30 ഭവനസമുച്ചയവും പണിയാൻ 1436 കോടിയും  തദ്ദേശസ്ഥാപനങ്ങൾക്ക് 14,149 കോടിയും  കുടുംബശ്രീക്ക്‌ 260 കോടിയും നൽകും.

ആഭ്യന്തരോൽപ്പാദനവും തൊഴിൽ, സംരംഭക, നിക്ഷേപ അവസരങ്ങളും കൂട്ടുന്നതിന്‌  ‘മേക്ക് ഇൻ കേരള’ പദ്ധതി പ്രഖ്യാപിച്ചത്‌ പ്രതീക്ഷാനിർഭരമാണ്‌. കൊച്ചി‐ പാലക്കാട് വ്യാവസായിക ഇടനാഴി ഒന്നാംഘട്ടമായി 10,000 കോടി നിക്ഷേപത്തിലൂടെ അഞ്ചു കൊല്ലത്തിനുള്ളിൽ ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും. മിഷൻ 1000 -പ്രകാരം 1000 സംരംഭത്തിന്‌ നാലുവർഷംകൊണ്ട് 1,00,000 കോടി വിറ്റുവരവ് കൈവരിക്കാൻ സ്കെയിൽ അപ്പ് പാക്കേജ് വിഭാവനം ചെയ്യുന്നു.

തൊഴിലുറപ്പ് പദ്ധതി സംസ്ഥാനവിഹിതമായി 230 കോടി നീക്കിവച്ചു.
വൈദ്യുതി സ്‌റ്റേഷനുകൾ, ലൈനുകൾ എന്നിവയ്‌ക്ക്‌ 300 കോടി. കെ -ഫോണിന്‌  100 കോടി, സൗജന്യ ഗാർഹിക ഇന്റർനെറ്റ് കണക്‌ഷന് രണ്ടു കോടി. അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖവികസനത്തിന് 40.5 കോടി, അഴീക്കലിൽ 3698 കോടിയുടെ ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര തുറമുഖം എന്നിങ്ങനെ വിപുലമായ നീക്കിവയ്‌പുണ്ട്‌. സംസ്ഥാനത്തെ ലോകത്തിന്റെ ഹെൽത്ത്‌ ഹബ്ബാക്കാനുള്ള ബഹുമുഖ പദ്ധതികളും പ്രഖ്യാപിച്ചു.  ആരോഗ്യമേഖലയ്‌ക്കാകെ  2828.33 കോടി അനുവദിക്കും. കാരുണ്യ പദ്ധതിക്ക് 574.5 കോടി. കോവിഡാനന്തര പ്രശ്നങ്ങൾ നേരിടാൻ അഞ്ചു കോടി. പേവിഷ വാക്സിൻ വികസിപ്പിക്കാൻ അഞ്ചു കോടി. ലൈഫ് സപ്പോർട്ട് ആംബുലൻസുകൾക്ക് 75 കോടി. ആയുർവേദ, സിദ്ധ, യുനാനി, നാച്ചുറോപ്പതി ശാഖകൾ ഉൾപ്പെടുന്ന ഭാരതീയ ചികിത്സാ വകുപ്പിന് 49.05 കോടി.

തിരുവനന്തപുരം, തൃപ്പുണിത്തുറ, കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജുകൾക്ക് 20.15 കോടിയും ഹോമിയോ വകുപ്പിന്റെ ശാക്തീകരണത്തിന്‌ 25.15 കോടിയും വകയിരുത്തി. നാഷണൽ മിഷൻ ഓൺ ആയുഷ് ഹോമിയോയുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വിഹിതമായി അഞ്ചുകോടിയും ഹോമിയോ മെഡിക്കൽ വിദ്യാഭ്യാസത്തിന് 8.90 കോടിയും വകയിരുത്തി.

ആർസിസിയെ സംസ്ഥാന ക്യാൻസർ സെന്ററായി ഉയർത്താൻ 81 കോടി. മലബാർ ക്യാൻസർ സെന്ററിന്‌ 28 കോടി. കൊച്ചിൻ ക്യാൻസർ സെന്ററിന്‌  14.5 കോടി. എല്ലാ താലൂക്ക് ആശുപത്രികളോടും ചേർന്ന് നഴ്‌സിങ്‌  കോളേജുകൾ. പേവിഷത്തിനെതിരെ തദ്ദേശീയ വാക്സിൻ. എല്ലാവർക്കും നേത്രാരോഗ്യത്തിന് നേർക്കാഴ്ച പദ്ധതി തുടങ്ങി ഈ മേഖലയിലെ ജാഗ്രത എടുത്തുപറയേണ്ടതാണ്‌. എയിംസ്‌  പോലുള്ള സംസ്ഥാനത്തിന്റെ സുപ്രധാന ആവശ്യങ്ങൾ കേന്ദ്രം നിഷേധിക്കുമ്പോഴാണ്‌ ഈ ശ്രദ്ധ.  

പ്രവാസികളുടെ വിമാനയാത്രാ ചെലവ് കുറയ്‌ക്കാൻ കോർപസ് ഫണ്ടായി 15 കോടിയും  തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിന്‌ 50 കോടിയും നീക്കിവച്ചു. ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾക്ക്‌  200 കോടിയുടെ പദ്ധതി, കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബുകൾക്ക്‌ 200 കോടിയുടെ പദ്ധതി. 2040 ആകുമ്പോഴേക്കും നൂറ് ശതമാനം പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമായും രണ്ടായിരത്തിഅമ്പതോടെ നെറ്റ് കാർബൺ ന്യൂട്രാലിറ്റി സംസ്ഥാനമായും മാറുകയാണ് ലക്ഷ്യം.

തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 231 കോടി, അങ്കണവാടി ജീവനക്കാർക്ക്‌ ഇൻഷുറൻസ്‌ എന്നിവയ്‌ക്കും പരിഗണന ലഭിച്ചു. ദുർബല വിഭാഗങ്ങളെ തുണയ്‌ക്കുന്നതിന്‌ സാമൂഹ്യസുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തും.  അതിന്‌ 500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻനിർമിത വിദേശമദ്യത്തിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് 40 രൂപ നിരക്കിലും പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കിലും സെസ് ഏർപ്പെടുത്തും. സർക്കാർ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കിയുള്ളതുമാക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് 2000 കോടി അനുവദിച്ചതിനാൽ ഈ ഭാരം നാമമാത്രമാകുമെന്നുറപ്പ്‌.

ഭക്ഷ്യ  സബ്സിഡി തൊണ്ണൂറായിരം  കോടി വെട്ടിക്കുറച്ചു കേന്ദ്ര ഗവണ്മെന്റ്.  കേരളത്തിന്റെ ജീവൻ നില നിര്ത്താന് 2 രൂപ സെസ് ഏർപ്പെടുത്തിയത് വലിയ തെറ്റാണോ.. നികുതി ചുമത്താതെ ഏതു രാജ്യമാണ് വികസനം സാധ്യമാക്കുക.

# Kerala Budget review by Jose Kadapuram

Join WhatsApp News
Mr Commi 2023-02-10 23:23:04
Only Andham Commies can defend Pinarayi government in Kerala
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക