ലണ്ടൻ: നോർത്ത് മാസിഡോണിയയിലെ നൈറ്റ് ക്ലബിലുണ്ടായ തീപ്പിടിത്തത്തിൽ 51 പേർ മരിച്ചു. 100ലേറെ പേർക്ക് പരിക്കേറ്റു. തലസ്ഥാന നഗരമായ സ്കോപ്ജേയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള കോക്കാനി എന്ന പട്ടണത്തിൽ പ്രവർത്തിച്ചിരുന്ന നൈറ്റ് ക്ലബിലാണ് അപകടമുണ്ടായത്.
പ്രാദേശികസമയം പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അഗ്നിബാധയുണ്ടായത്.
രാജ്യത്തെ പ്രശസ്‌തമായ ഹിപ് ഹോപ് ബാൻഡ് ആയ ഡിഎൻകെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപ്പിടിത്തം. ഏകദേശം 1500 പേർ പരിപാടിക്കെത്തിയിരുന്നു. സം ഗീതനിശയ്ക്കിടെ കരിമരുന്ന് പ്രയോ ഗിച്ചപ്പോൾ തെറിച്ചുവീണ തീപ്പൊരിയാകാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയുന്നുണ്ട്.
ദുരന്തത്തെ നേരിടാൻ സർക്കാർ പൂർണ്ണ സജ്ജരായിട്ടുണ്ടെന്നും അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ നിർണ്ണയിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ഹ്രിസ്റ്റിജൻ മിക്കോസ്കി ഫെയ്സ്ബുക്കിൽ ഒരു പ്രസ്‌താവനയിൽ എഴുതി.