നാസയുടെ സ്പേസ് എക്സ് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആനി മക്ലെൻ, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോ എന്നിവരാണ് ബഹിരാകാശ നിലയത്തില്‍ എത്തിയത്. നീണ്ട ഒമ്പത് മാസമായി ബഹിരാകാശ നിലയത്ത് കുടുങ്ങി കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇവർ ബഹിരാകാശ നിലയത്തിലെത്തിയത്. നാസയും സ്‌പേസ് എക്‌സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
അമേരിക്കൻ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4.30-ന്) ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചുയർന്നത്. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 9.30 ഓടെ ബഹിരാകാശ നിലയത്തില്‍ ക്രൂ ഡ്രാഗൺ പേടകം ഡോക്ക് ചെയ്തു.
ഇന്ത്യൻ സമയം രാവിലെ 10.30ഓടെ ഹാച്ചിങ് ആരംഭിച്ചു. രാവിലെ 11.05ന് സ്പേസ് എക്സ് ഡ്രാഗണ ബഹിരാകാശ പേടകത്തിന്റെ ഹാച്ച് തുറന്നു. തുടർന്ന് ക്രൂ 10ലെ അംഗങ്ങൾ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. ഇവരെ സുനിത വില്യംസും ബുച്ച് വിൽമോനും ചേർന്ന് സ്വീകരിച്ചു. ക്രൂ 10 എത്തിയതോടെ മുൻ ദൗത്യസംഘമായ ക്രൂ 9ന് ഭൂമിയിലേക്ക് തിരിച്ചെത്താം. ഈ മാസം 19 ബുധനാഴ്ച സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങും.