യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (എഫ് ഡി എ) വാക്സീൻ വിഭാഗ ചുമതല വഹിച്ചിരുന്ന ഡോക്ടർ പീറ്റർ മാർക്സ് രാജി വച്ചു. കടുത്ത വാക്സീൻ വിരോധത്തിന്റെ പേരിൽ വിവാദ പുരുഷനായ ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡിയുമായുള്ള ഭിന്നതയെ തുടർന്നു രാജിവയ്ക്കാൻ മാർക്സ് നിർബന്ധിതനായി എന്നാണ് റിപ്പോർട്ട്.
"സെക്രട്ടറി സത്യവും സുതാര്യതയും ആഗ്രഹിക്കുന്നില്ല എന്നതു വ്യക്തമായി," എഫ് ഡി എ ആക്റ്റിംഗ് കമ്മീഷണർ സാറ ബ്രെണ്ണർക്കു എഴുതിയ കത്തിൽ മാർക്സ് പറഞ്ഞു. "അദ്ദേഹത്തിന്റെ തെറ്റായ ധാരണകളും നുണകളും മറ്റുള്ളവർ അംഗീകരിക്കണം എന്നതാണ് അദ്ദേഹത്തിന്റെ നിർബന്ധം. ഈ മനുഷ്യന് സത്യം വിഷയമേയല്ല. ആരാധകരെ സൃഷ്ടിക്കുന്നതിലാണ് അദ്ദേഹത്തിനു താല്പര്യം."
ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു: "സുതാര്യതയ്ക്കു തയാറില്ലെങ്കിൽ മാർക്സിനു എഫ് ഡി എയിൽ സ്ഥാനമില്ല."
വാക്‌സിനുകൾ ഉൾപ്പെടെ ഒട്ടനവധി ചികിത്സകൾക്കു അനുമതി നൽകുന്ന എഫ് ഡി എയുടെ സെന്റർ ഫോർ ബയോളജിക്കൽ ഇവാല്യൂവേഷൻ ആൻഡ് റീസർച് മേധാവിയാണ് മാർക്സ്.
ഫെബ്രുവരി 13നു അധികാരമേറ്റ ശേഷം കെന്നഡി പതിറ്റാണ്ടുകളായുള്ള വാക്സീൻ നയം പൊളിച്ചെഴുതാൻ നീക്കം ആരംഭിച്ചിരുന്നു. ആ നീക്കം രാജ്യത്തിൻറെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വ്യക്തമായ ഭീഷണിയാണെന്നു മാർക്സ് ചൂണ്ടിക്കാട്ടി.
അഞ്ചാം പനിക്കു ഫലപ്രദമെന്നു തെളിഞ്ഞ വാക്സീൻ നിലവിലിരിക്കെ അതിനു പകരം വൈറ്റമിൻ എ ഉപയോഗിക്കാൻ കെന്നഡി നിർദേശം നൽകിയത് ടെക്സസിൽ വ്യാപകമായി രോഗം പടർന്ന നേരത്താണ്. സി ഡി സിയിൽ വാക്സീന്റെ ദൂഷ്യഫലങ്ങൾ പഠിക്കാൻ ഒരു ഏജൻസി ഉണ്ടാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
FDA vaccine chief quits in split with Kennedy