Image

മറക്കാത്ത ഈരടികൾ (പ്രൊഫസ്സർ ജോസഫ് ചെറുവേലിൽ)

Published on 27 March, 2025
മറക്കാത്ത ഈരടികൾ  (പ്രൊഫസ്സർ ജോസഫ്  ചെറുവേലിൽ)

ചാൾസ് ഡിക്കൻസ് രചിച്ച ക്രിസ്മസ് കരോൾ എന്ന പുസ്തകത്തിലെ വളരെ പ്രശസ്തമായ ഒരു ഉദ്ധരണിയാണ് "സ്വയം നിർമ്മിതമായ ചങ്ങലകളാൽ ബന്ധിതമാണ് ഓരോ മനുഷ്യ ജീവിതവും" . ഇത് ഒരു പക്ഷെ നമ്മളിലുള്ള ഗൃഹാതുരത്വത്തെപ്പറ്റിയാകാം. ഭൂതകാലം എപ്പോഴും നല്ലതെന്ന ഒരു വിശ്വാസം എല്ലാവരിലുമുണ്ട്. മറക്കാത്ത ഈരടികൾ  എന്ന പേരിൽ പ്രൊഫസ്സർ ജോസഫ് ചെറുവേലി എഴുതിയ കവിത അദ്ദേഹത്തിന്റെ യൗവ്വനകാലത്ത് വായിച്ച ചങ്ങമ്പുഴ എന്ന കവിയെയും അദ്ദേഹത്തിന്റെ കവിതകളെയും ഓർമ്മിക്കുമ്പോൾ അദ്ദേഹത്തിൽ ഉളവായ അനുഭൂതിയുടെ ബഹിർ സ്പുരണങ്ങളാണ്. മൂന്നു ദശാബ്ദത്തിലധികം ഇംഗളീഷ് ഭാഷാ  സാഹിത്യം പഠിപ്പിച്ച അദ്ദേഹം ഇംഗളീഷ് ഭാഷയിലെ  കവികളെയും ഓർമ്മിക്കുന്നു.   മലയാളികളുടെ അഭിമാനമായ ചങ്ങമ്പുഴ എന്ന കവിയുടെ സ്വാധീനം പിൽക്കാലത്തെ കവികൾക്കുമുണ്ടായി എന്ന് അദ്ദേഹം  സൂചിപ്പിക്കുന്നുണ്ട്.ആദ്യത്തെ വരി പ്രസിദ്ധമായ രമണനിലെ ആണെങ്കിൽ രണ്ടാമത്തെ വരി പി ഭാസ്കരൻ എന്ന കവിയുടെ ഒരു ചലച്ചിത്രഗാനത്തിലെ വരികളാണ്.  വർഷങ്ങൾ കൊഴിഞ്ഞു വീണിട്ടും കവിതകൾ ആസ്വാദകമനസ്സിൽ ജീവിക്കുന്നു. കവിയുടെ വരികൾ ആലപിക്കുമ്പോൾ പ്രൊഫസ്സർ ചെറുവേലിൽ എന്ന കവിയുടെ മനസ്സിൽ താമരപ്പൂക്കളും അശോകവും വിരിയുന്നുവെന്നു കാവ്യാത്മകമായി അദ്ദേഹം ഉൽപ്രേക്ഷിക്കുന്നു. അശോകം ശോകത്തെ അകറ്റുന്ന വൃക്ഷമാണ്. വർണ്ണാലംകൃതമായ അശോകം മനം കുളിർപ്പിക്കുന്ന പോലെ, താമരപ്പൂക്കളുടെ ശോഭ ആനന്ദം പകരുന്നപോലെ ചങ്ങമ്പുഴ കവിതകൾ ഓർക്കുന്ന ശ്രീ ചെറുവേലിയുടെ മനസ്സിലും ആ മനോഹാരിത ഓളം വെട്ടുന്നു. അദ്ദേഹത്തിന് അത് പ്രകടിപ്പിക്കാതിരിക്കാൻ  കഴിയുന്നില്ല. മറക്കാത്ത ഈരടികൾ അപ്പോൾ ജന്മം കൊള്ളുന്നു. ഇത് കവിതയെക്കുറിച്ചുള്ള ഒരു  ഉപക്രമം മാത്രമാണ്.  ഭൂതകാലസ്മൃതികൾ സ്പർശിക്കുന്ന രചനയായതുകൊണ്ട് കവിയുടെ ചെറുപ്പകാല ചിത്രവും ചേർക്കുന്നു.- സുധീർ പണിക്കവീട്ടിൽ

"കാനനച്ഛായയിലാടുമേയ്ക്കാൻ” 
"കായലരികത്ത്” കാറ്റു കൊള്ളാൻ 
 വൈക്കത്തഷ്ടമിയിൽ പ്രാതൽ ഉണ്ണാൻ 
തൃശൂരിൽ  ക്ഷേത്രത്തിൽ പൂരം കാണാൻ

കഥയും കലകളുമാസ്വദിക്കാൻ 
കവിതാമൃതങ്ങൾ  ഭുജിച്ചിടുവാൻ 
കനകാംബരങ്ങൾ അണിഞ്ഞിടുവാൻ 
കരളിൽ കൊതിക്കുന്നൊരല്ലയോ നാം

ആയതിനാലിന്നു കേളി കൊട്ടി 
പണ്ടത്തെപ്പാട്ടുകൾ ആർത്തുപാടാം 
കാറ്റിൽ പുണരുന്ന വള്ളികൾ പോൽ 
കെട്ടിപ്പിടിച്ചുനിന്നുല്ലസിക്കാം

ഇംഗ്ലണ്ടിൽ ഇരുന്നൂറുകൊല്ലം മുമ്പേ 
ഒരു കീറ്റ്സും ഷെല്ലിയും ഉണ്ടാരുന്നു 
അവരുടെ ഭാവനാഗോപുരത്തിൽ 
മകരവിളക്കുകൾ കത്തി നിന്നു

അവരുടെ ഖണ്ഡകാവ്യങ്ങളെല്ലാം 
ആദർശാവേശങ്ങളായിരുന്നു 
കാലാനാം കശ്മലനെന്തുകൊണ്ടോ 
കുരുതികഴിച്ചാക്കുഞ്ഞാടുകളെ

പിന്നീട് രാഘവൻ പിള്ളയായും 
കൃഷ്ണനുമായവർ ജാതരായി 
ഇടപ്പള്ളിയെന്ന നാട്ടിൻപുറത്തിൻ 
പര്യായമായവർ പരിണമിച്ചു
  
അവരുടെ നന്ദനീയോദ്യാനത്തിൽ 
പല പാരിജാതങ്ങൾ "മിഴി തുറന്നു"
അവയുടെ സൗരഭ്യമന്നുമിന്നും 
കേരളക്കാറ്റിൽ പരന്നിടുന്നു

പെരിയാറും ഭാരതപ്പുഴയും പോരാ 
ഗംഗയ്ക്കും യമുനയ്ക്കും അടിയിൽ നിന്ന് 
മലയാളമണ്ണിൽ ഒഴുകി വന്ന 
സരസ്വതി നദിയാണ് ചങ്ങമ്പുഴ

ആ നദി തീരത്ത് പന്തലിച്ച 
ഏഴിലംപാലയിൽ ആവസിച്ച 
ഗാനഗന്ധർവന്റെ ഈരടികൾ 
പൂന്താനം പാനയായ് മാറിയല്ലോ?

ആ സ്വർഗ്ഗഗീതങ്ങൾ അശ്രുവോടെ,
ആവേശമോടെ ഞാൻ ആലപിപ്പൂ 
ആ നിമിഷങ്ങളിൽ എൻ മനസ്സിൽ 
അരവിന്ദാശോകങ്ങൾ പൂവിടുന്നു

ചങ്ങമ്പുഴയിൽ ചാഞ്ചാടിനിൽക്കും 
ചെന്താമരകളെ ഓർത്തുകൊണ്ട് 
അഭിമാനമോടെ ഞാൻ അർപ്പിക്കുന്നു 
ആത്മാവിൽ പൂത്ത സൗഗന്ധികങ്ങൾ

ആ പമ്പയാറിലെ പൊന്നോളങ്ങൾ 
ആരും മറക്കാത്ത ഈരടികൾ 
അമരസല്ലാപത്തിൻ തേൻ മൊഴികൾ 
നീറുന്ന നെഞ്ചിലെ  വേദനകൾ

പ്രേമാർദ്രഹൃത്തിന്റെ രോമാഞ്ചങ്ങൾ 
മധുമാസരാത്രിതൻ മർമ്മരങ്ങൾ 
മലയാള ശബ്ദതാരാവലികൾ 
മലയാളി  പാടുന്ന പല്ലവികൾ

ആ തൂലികാഗ്രത്തിൽ അങ്കുരിച്ച 
രമണനും മദനനും ചന്ദ്രികയും 
മലയപ്പുലയനും മാതേവനും 
മാവേലി മന്നന് തുല്യരായി

"അഴകിപ്പുലക്കള്ളി” ഓമനിച്ചു"
അരുമക്കിടാങ്ങടെ രോദനങ്ങൾ 
ഭൂമിയ്ക്കും  ചന്ദ്രനും ചക്രവാള 
സീമക്കുമപ്പുറം എത്തിയല്ലോ ?

കല്ലോലമാലയും തീച്ചൂളയും 
ഉദ്യാനലക്ഷ്മിയും മോഹിനിയും 
ബാഷ്പ്പാഞ്ജലിയും മണിവീണയും 
മദിരോത്സവങ്ങളായ് മാറിയല്ലോ?

പല "മെയ്യാണെങ്കിലും നമ്മളൊറ്റ"
പരബ്രഹ്മനാദത്തിൻ രാഗമല്ലേ ?
വിശ്വപ്രപഞ്ചമാം സാഗരത്തിൽ 
വിരിയുന്ന കുമിളകൾ മാത്രമല്ലേ?

"കായായിത്തീരാൻ തുടങ്ങിയപ്പോൾ 
പോയല്ലോ പോയല്ലോ പുഷ്പമേ നീ"
എന്ന് വിലപിച്ച ഗായകാ നീ 
പ്രതിഭാ പ്രവാഹ പ്രതാപനായി

എങ്കിലും ഗന്ധർവാ നമ്മൾ കാണും 
സങ്കല്പലോകത്തിൻ സാമ്രാട്ടായി 
തങ്കക്കിരീടം നിനക്ക് ചൂടാൻ 
ചങ്കുറപ്പോടുണ്ടിന്നായിരങ്ങൾ

വയലാറും പിന്നെ പി ഭാസ്കരനും 
ശ്രീകുമാരർ  തമ്പിയും ഓ എൻ വിയും 
ദക്ഷിണാമൂർത്തിയും ദേവരാജു 
നിൻ പുനർജന്മങ്ങൾ തന്നെയല്ലേ ?

 

Join WhatsApp News
Raju Mylapra 2025-03-27 01:10:49
അമേരിക്കയിൽ ഞാൻ ആദ്യമായി ഒരു 'സാഹിത്യ സദസ്സിൽ' പങ്കെടുത്തത് ബഹുമാനപ്പെട്ട ജോസഫ് ചെറുവേലി സാറിൻറെ വീട്ടിലാണ്. അന്നു പ്രധാനമായും നടന്നത് അക്ഷരശ്ലോക മത്സരമായിരുന്നു. മറ്റു മലയാള സാഹിത്യ സംഘടനകൾ ഒന്നും തന്നെ അന്നു നിലവിൽ ഇല്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം. വ്യക്തിപരമായി എനിക്കു വളരെയധികം പ്രോത്സാഹനം തന്നിട്ടുണ്ട്. ആധുനിക അമേരിക്കൻ മലയാള കവിതകളെ അദ്ദേഹം രസകരമായി ഉപമിച്ചിട്ടുള്ളത്, അദ്ദേഹത്തിന്റെ ഭാര്യ ഗ്രോസറി ഷോപ്പിംഗിനു കൊടുത്തു വിടുന്ന ലിസ്റ്റിനോടാണ്. അമേരിക്കൻ മലയാള സാഹിത്യ സംഘടനകൾക്കു, അറിഞ്ഞോ അറിയാതയോ ആരംഭം കുറിച്ച അദ്ദേഹത്തിന് നന്മകൾ നേരുന്നു!
josecheripuram 2025-03-27 01:14:43
As far as I know professor Joseph Cheruveli , he is a person never forgets the root were he came from. He loves Malayalam more than English. A man of integrity , profound knowledge, and simple in nature. Sir we all love you.
ആനന്ദവല്ലി ചന്ദ്രൻ 2025-03-27 07:55:14
നല്ല ഉദ്യമം സുധീർ. ഇഷ്ടപ്പെട്ടു. പരിചയപ്പെടുത്തിയതിന് നന്ദി.
Paul D Panakal 2025-03-28 00:38:58
മറക്കാത്ത ഈരടികളെ സമ്യക്സുന്ദരമായി പരിചയപ്പെടുത്തിയ സുധീറിന് നന്ദി. കപ്പൽ കയറിയെത്തിയ ആ കുട്ടനാടൻ യുവാവ് അഞ്ചാറു പതിറ്റാണ്ടുകൾക്കു ശേഷവും കുട്ടനാടനായി തന്നെ തുടരുന്നു. ഇന്റർനെറ്റിന്റെ കാലത്തിനു മുൻപ് മലയാള സിനിമയുടെ തുടക്കം മുതൽ മലയാളികളുടെ നാവിൽ നിന്ന് അറിയാതെ നിർഗളിച്ചിരുന്ന അർത്ഥസമ്പുഷ്ടമായ നൂറുകണക്കിനു ഗാനങ്ങൾ അദ്ദേഹം സമാഹരിച്ചു ഈയുള്ളവനുമായി പങ്കു വച്ചതോർക്കുന്നു. അനന്യസാധാരണമായ ബഹുമുഖ താൽപ്പര്യവും പ്രതിഭയും ജോസെഫ് ചെറുവേലിയെന്ന മലയാളി അമേരിക്കനെ കൊണ്ടെത്തിക്കാത്ത സാമൂഹിക-സാംസ്കാരിക-സാഹിത്യ മേഖലയുണ്ടോയെന്നു സംശയം. അമേരിക്കയിലെത്തി കുറെ കാലം കഴിയുമ്പോൾ ചിലർ അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായി, അതിൽ ഇഴുകിച്ചേരും. മറ്റു ചിലർ എത്ര നാൾ അമേരിക്കയിൽ വസിച്ചാലും തനി മലയാളിയായി സാമൂഹികമായും സാംസ്‌കാരികമായും തുടരും. ചെറുവേലി സാറാകട്ടെ രാഷ്ട്രീയമായി യാഥാസ്ഥിതികതയും സാംസ്കാരികതയും ആവാഹിച്ച് തനി അമേരിക്കാനായി മാറുകയും മലയാളിയുടെ സംസ്‌കാര ഘടകങ്ങളിലെ നന്മ മുഴുവൻ അരിച്ചെടുത്ത് സമൂഹത്തിൽ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കണക്കറ്റ വ്യക്തികളുമായി വ്യക്തിബന്ധങ്ങൾ സ്ഥാപിച്ചു നിലനിർത്തുന്നതിനും സുഹൃദ് ബന്ധങ്ങൾ സജീവമായി കൊണ്ടുപോകുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. വര്ഷങ്ങളോളം ഈയുള്ളവന് അദ്ദേഹത്തിൽ നിന്നു ലഭിച്ച മാർഗ്ഗദർശനവും ജ്യേഷ്ഠസഹോദരനിൽ നിന്നെന്നപോലെയുള്ള സ്നേഹവും അഭിമാനത്തോടെ മാത്രമേ പറയാനാവൂ. നമോവാകം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക