യുഎസ് ക്യാമ്പസുകളിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടു എന്നതിന്റെ പേരിൽ രാജ്യം വിട്ടു പോകാൻ നിർദേശിച്ചു നൂറു കണക്കിനു അന്താരാഷ്ട്ര വിദ്യാർഥികൾക്കു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഇമെയിൽ അയച്ചു തുടങ്ങി. ഇന്ത്യൻ വിദ്യാർഥികളും ഇതിൽ പെടും.
ഇന്റർനെറ്റിൽ ആക്ടിവിസം നടത്തുന്നവരെയും പിടികൂടുമെന്നു 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ടിൽ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പരിശോധിച്ചു വരികയാണ്. പഠിക്കാനുള്ള എഫ് വിസ, തൊഴിൽ പഠനത്തിനുള്ള എം വിസ, എക്സ്ചേഞ്ചിനുള്ള ജെ വിസ എന്നിവയ്ക്കു പുതുതായി അപേക്ഷിക്കുന്നവരെയും പുതിയ പരിശോധന ബാധിക്കും. അവർക്കു പ്രവേശനം നിഷേധിക്കപ്പെടാം.
ഏറ്റവും പുതിയ കണക്കനുസരിച്ചു യുഎസിൽ 2023-24 അക്കാദമിക് വർഷത്തിൽ 1.1 മില്യൺ അന്താരാഷ്ട്ര വിദ്യാർഥികൾ ഉണ്ടായിരുന്നു. അതിൽ 331,000 ഇന്ത്യക്കാർ.
മൂന്നാഴ്ചയ്ക്കുള്ളിൽ 300 വിദേശവിദ്യാർഥികളുടെ വിസ റദ്ദാക്കി
ഹമാസ് ഉൾപ്പെടെയുള്ള വിദേശ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി വിസ റദ്ദാക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ‘Catch and Revoke’ എന്നൊരു എ ഐ പരിപാടി ആരംഭിച്ചിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ 300 വിദേശവിദ്യാർഥികളുടെ വിസ അങ്ങിനെ റദ്ദാക്കി.
പുതുതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിസ റദ്ദാക്കുന്നു എന്നാണ് ബ്യുറോ ഓഫ് കോൺസുലർ അഫെയേഴ്‌സ് വിസ ഓഫിസിന്റെ അറിയിപ്പിൽ പറയുന്നത്. ഇക്കാര്യം വിദ്യാർഥികളുടെ വിഷയം കൈകാര്യം ചെയ്യുന്ന ഐ സി ഇ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. അവരാണ് വിദ്യാർഥികളെ പുറത്താക്കേണ്ടത്.
നിയമാനുസൃത ഇമിഗ്രെഷൻ ഇല്ലാത്തവർ യുഎസിൽ തുടർന്നാൽ തടവും നാടുകടത്തലും ഉണ്ടാവുമെന്ന് അറിയിപ്പിൽ താക്കീതു നൽകുന്നു. ഭാവിയിൽ വിസ കിട്ടാൻ അയോഗ്യതയും ഉണ്ടാവാം.
നാടു കടത്തപ്പെടുന്നവരെ സ്വന്തം നാട്ടിലേക്കു അയക്കണമെന്നില്ല എന്നും അറിയിപ്പിൽ പറയുന്നുണ്ട്. അത് കൊണ്ട് വിസ റദ്ദാക്കപ്പെട്ടവർ യുഎസ് വിട്ടു പോകുന്നതാണ് നല്ലത്. പോകുമ്പോൾ എംബസിയിലോ കോൺസലേറ്റിലോ വിസ റദ്ദാക്കിയിരിക്കണം.
ഭാവിയിൽ യുഎസിലേക്കു യാത്ര ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ പുതിയ വിസയ്ക്ക് അപേക്ഷിക്കണം.
വിസയുടെ കാലാവധി കഴിഞ്ഞവർ യുഎസിൽ തുടരുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും താക്കീതുണ്ട്.
Activist students told to leave US