ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ അനുമതി തേടി ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ ഏതാനും അടിയന്തര അപേക്ഷകൾ വ്യാഴാഴ്ച്ച സമർപ്പിച്ചു. കീഴ്കോടതികൾ അമിതാധികാരം പ്രയോഗിച്ചു ഈ നയം തടഞ്ഞു വച്ചുവെന്നു അപേക്ഷകളിൽ പറയുന്നു. ആ ഉത്തരവുകൾ നിയന്ത്രിച്ചു നയത്തിനു അനുമതി നൽകണം.
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ ജനുവരി 20നു അധികാരമേറ്റയുടൻ ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഓർഡർ ഭരണഘടനയുടെ നഗ്നമായ ലംഘനം ആണെന്നു ജനുവരിയിൽ ഒരു ഫെഡറൽ ജഡ്‌ജ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് മെരിലാൻഡിൽ ഒരു ജഡ്‌ജ് പറഞ്ഞത് ട്രംപിന്റെ നീക്കം ജന്മാവകാശ പൗരത്വം സംബന്ധിച്ച് ഈ രാജ്യം 250 വർഷമായി തുടർന്നു വന്ന നയത്തിനു കടകവിരുദ്ധമാണ് എന്നാണ്.
അപ്പീൽ കോടതികൾ ഈ തീർപ്പുകളെ അസാധുവാക്കാൻ ശ്രമിച്ചിട്ടില്ല. 20ലധികം സംസ്ഥാനങ്ങളും കുടിയേറ്റ അവകാശ ഗ്രൂപ്പുകളും വ്യക്തികളും നൽകിയ വിവിധ അപേക്ഷകൾ പരിഗണിച്ച മെരിലാൻഡ്, വാഷിംഗ്‌ടൺ, മാസച്യുസെറ്റ്സ് തുടങ്ങിയ ഇടങ്ങളിലെ കോടതികൾ ഭരണകൂടത്തെ സഹായിക്കാൻ തയാറായില്ല.
സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ ട്രംപ് ഭരണകൂടം ഭരണഘടനാപരമായ വാദങ്ങൾ ഉയർത്തുന്നില്ല. എന്നാൽ കീഴ്‌ക്കോടതികൾ നൽകിയ ഇൻജന്ക്ഷന്റെ വ്യാപ്തി പരിമിതപ്പെടുത്തണം എന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. കോടതി അത് അനുവദിച്ചാൽ നിയമയുദ്ധത്തിൽ ഏർപെട്ടവരെ ഒഴിവാക്കി മറ്റുള്ളവർക്കു നയം നടപ്പാക്കാം.
"ഈ ഭരണം ആരംഭിച്ച ശേഷം ഇൻജന്ക്ഷനുകൾ പകർച്ചവ്യാധി പോലെ പടർന്നിരിക്കയാണ്," അപ്പീലിൽ പറയുന്നു. "അതു കൊണ്ട് കോടതികൾ തിരിച്ചറിയാത്ത പതിനായിരക്കണക്കിനു വ്യക്തികൾ ഈ നയത്തിന്റെ പരിധിയിൽ നിന്നു ഒഴിഞ്ഞു മാറി നിൽക്കുന്നു."
Trump seeks SCOTUS help on birthright citizenship