പ്രസിഡന്റ് ട്രംപിന്റെ നാടുകടത്തൽ നയത്തെ ന്യായീകരിക്കാൻ കോടതിയിൽ ഹാജരാകുന്നത് ഇന്ത്യൻ വംശജനായ അഭിഭാഷകൻ. 18ആം നൂറ്റാണ്ടിൽ യുദ്ധകാല ആവശ്യത്തിനു നിർമിച്ച ഏലിയൻ എനിമീസ് ആക്ട് ഉപയോഗിച്ച് വെനസ്വേലൻ കുറ്റവാളികളെ നാട് കടത്തിയതു കോടതി വിലക്കു അവഗണിച്ചാണെന്ന ആരോപണം നേരിടുകയായിരുന്നു അഭിഷേക് കാംബ്ലിക്കു കഴിഞ്ഞ ദിവസം കിട്ടിയ ദൗത്യം.
ജസ്റ്റിസ് ഡിപ്പാർട്മെന്റ് അറ്റോണിയായി ട്രംപ് നിയമിച്ച കാംബ്ലിയോട് ജഡ്‌ജ് ജെയിംസ് ബോസ്‌ബർഗ് ഉന്നയിച്ച പ്രധാന ചോദ്യം തന്റെ ഉത്തരവ് എന്തു കൊണ്ട് അവഗണിച്ചു എന്നാണ്. വെനസ്വേലൻ, സാൽവദോരൻ കുറ്റവാളികളെ കയറ്റിയ വിമാനം ഉടൻ തിരിച്ചിറക്കാനും ജഡ്ജ് ഉത്തരവിട്ടിരുന്നു.
എന്തു കൊണ്ട് ആ ഉത്തരവ് നടപ്പാക്കിയില്ലെന്നു ജഡ്‌ജ് ചോദിച്ചു. ഫ്ലൈറ്റിന്റെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ ദേശ സുരക്ഷ പരിഗണിച്ചു അതു വെളിപ്പെടുത്താൻ ആവില്ലെന്നാണ് കാംബ്ലി മറുപടി നൽകിയത്.
എഴുതിക്കൊടുത്ത ഉത്തരവ് ആയിരുന്നില്ല എന്നതു കൊണ്ട് അവഗണിച്ചതാണോ എന്നു ബോസ്‌ബർഗ് ചോദിച്ചു. "ഉത്തരവ് നടപ്പാക്കി എന്നാണ് ഞങ്ങൾ കരുതുന്നത്," കാംബ്ലി പറഞ്ഞു.
ഇന്ത്യയിൽ ജനിച്ച കാംബ്ലി മൂന്നു വയസിൽ മാതാപിതാക്കളോടൊപ്പം യുഎസിൽ എത്തി. കണക്ടിക്കട്ടിലെ നോർവാക്കിൽ ആയിരുന്നു വളർന്നത്.
ജസ്റ്റിസ് ഡിപ്പാർട്മെന്റിൽ ചേർന്നത് ഒരു മാസം മുൻപ്. അതു വരെ കൻസാസ് അറ്റോണി ജനറൽ ഓഫിസിൽ ഡപ്യൂട്ടി അറ്റോണി ജനറൽ ആയിരുന്നു. നോട്ടർ ഡാം ലോ സ്കൂളിൽ നിന്നാണ് നിയമബിരുദം എടുത്തത്.
India-born lawyer defends Trump policy in court