വെർജീനിയയിൽ ഇന്ത്യക്കാരനായ പിതാവും മകളും വെടിയേറ്റു മരിച്ചു. ഡിപ്പാർട്ട്മെന്റൽ സ്റ്റോറിൽ ജോലി ചെയ്തിരുന്ന ഗുജറാത്തി സ്വദേശികളായ പ്രദീപ് പട്ടേൽ (56), മകൾ ഉർമി (24) എന്നിവരാണു കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകത്തിൽ ജോർജ് ഫ്രേസിയർ ഡെവൺ (44) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഇയാളെ പിടികൂടുകയായിരുന്നു.
അക്കോമാക് കൗണ്ടിയിലെ സ്റ്റോർ തുറന്നതിന് പിന്നാലെയായിരുന്നു കൊലപാതകം. വ്യാഴാഴ്ച പുലർച്ചെ മദ്യം വാങ്ങാൻ കടയിലെത്തിയ പ്രതി രാത്രിയിൽ കട അടച്ചിട്ടത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. തുടർന്ന് അച്ഛനും മകൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദീപ് പട്ടേൽ സംഭവസ്ഥലത്ത് വെച്ചും മകൾ ഉർമി ആശുപത്രിയിൽ വച്ച് മരിച്ചു.
പ്രദീപ് പട്ടേൽ, ഭാര്യ ഹൻസബെൻ, മകൾ ഉർമി എന്നിവർ ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ നിന്നുള്ളവരാണ്. ആറ് വർഷം മുമ്പാണ് ഇവർ യുഎസിലേക്ക് താമസം മാറിയത്. ബന്ധുവായ പരേഷ് പട്ടേലിന്റെ ഉടമസ്ഥതയിലുള്ള ഒരു കൺവീനിയൻസ് സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു. “എന്റെ ബന്ധുവിന്റെ ഭാര്യയും അവളുടെ അച്ഛനും ഇന്ന് രാവിലെ ജോലി ചെയ്യുകയായിരുന്നു. ആരോ ഇവിടെ വന്ന് വെടിവച്ചു. എന്തുചെയ്യണമെന്ന് എനിക്കറിയില്ല,” എന്ന് പരേഷ് പറഞ്ഞു.
പ്രദീപ് പട്ടേലിനും ഹൻസബെനും രണ്ട് പെൺമക്കൾ കൂടിയുണ്ട്. ഒരാൾ കാനഡയിലും മറ്റൊരാൾ അഹമ്മദാബാദിലുമാണ് താമസിക്കുന്നത്.