വിർജീനിയ ലെഫ്. ഗവർണർ ആവാനുള്ള മത്സരത്തിൽ സ്റ്റേറ്റ് സെനറ്ററായ ഇന്ത്യൻ അമേരിക്കൻ ഗസാല ഹാഷ്‌മിക്കു ജൂണിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ പ്രവേശനം ലഭിച്ചു. പാർട്ടി ബാലറ്റിൽ ഹാഷ്‌മിക്കു പുറമേ ബാബർ ലത്തീഫ്, ആറോൺ റൗസ്, വിക്റ്റർ സൽഗാഡോ, ലെവർ സ്റ്റോണി എന്നീ സ്ഥാനാർഥികളുമുണ്ട്.
യോഗ്യത നേടാൻ സഹായിച്ചവർക്കു ഹാഷ്‌മി നന്ദി പറഞ്ഞു. "വൊളന്റിയർമാരും നമ്മുടെ മികച്ച ഫീൽഡ് ടീമും കൂട്ടായി ശ്രമിച്ചാണ് 16,000 ഒപ്പുകൾ ശേഖരിച്ചത്."
പുരോഗമന ആശയങ്ങൾ ഉയർത്തിപ്പിടിക്കാനും പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനും ശ്രമിക്കുമെന്നും വോട്ടവകാശം, പ്രത്യുത്പാദനം, തോക്കു നിയന്ത്രണം, ചെലവ് കുറഞ്ഞ ആരോഗ്യ രക്ഷ എന്നിവയ്ക്കു വേണ്ടി പ്രവർത്തിക്കുമെന്നും ഹാഷ്‌മി വാഗ്‌ദാനം ചെയ്യുന്നു.
വിർജീനിയ സെനറ്റിൽ 2019ൽ ആദ്യത്തെ മുസ്‌ലിമും ആദ്യ സൗത്ത് ഏഷ്യൻ അമേരിക്കാനുമായ ഹാഷ്‌മിക്കു 25 വർഷത്തെ അധ്യാപന പരിചയമുണ്ട്. ജെ. സാർജന്റ് റെയ്‌നോൾഡ്‌സ് കമ്മ്യൂണിറ്റി കോളജിൽ സെന്റർ ഫോർ എക്‌സലൻസ് ഇൻ ടീച്ചിംഗ് സ്ഥാപക ഡയറക്റ്റർ ആയിരുന്നു.
യുഎസ് കോൺഗ്രസ് അംഗം റോ ഖന്ന, സ്റ്റേറ്റ് സെനറ്റർ കണ്ണൻ ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ അവരെ ആവേശത്തോടെ എൻഡോഴ്സ് ചെയ്തു.
Hashmi on Democratic primary ballot