കൊളംബിയ യൂണിവേഴ്സിറ്റിയിൽ പലസ്തീൻ അനുകൂല സമരത്തിൽ പങ്കെടുത്തു എന്നതിന്റെ പേരിൽ സൗത്ത് കൊറിയൻ വിദ്യാർഥിനി യുൻസിയോ ചുങ്ങിനെ (21) അറസ്റ്റ് ചെയ്‌തു നാടു കടത്താൻ ട്രംപ് ഭരണകൂടം നടത്തിയ നീക്കം കോടതി തടഞ്ഞു.
ഏഴു വയസിൽ യുഎസിൽ എത്തി നിയമാനുസൃത സ്ഥിരം താമസക്കാരിയായ ചുങ്ങിനെ അറസ്റ്റ് ചെയ്യുന്നതും ന്യൂ യോർക്കിൽ നിന്നു പുറത്തു കൊണ്ടുപോകുന്നതും കൊളംബിയ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് നവോമി റീസ് ബുച്വാൾഡ് തത്കാലത്തേക്കു തടഞ്ഞു. കോടതി പിന്നീട് പൂർണമായ വാദം കേൾക്കും.
"അവൾ സമൂഹത്തിനു ഏതെങ്കിലും വിധത്തിൽ അപകടമുണ്ടാക്കും എന്നു ചിന്തിക്കാൻ കഴിയുന്ന യാതൊരു തെളിവും ഇല്ല," ജഡ്‌ജ് പറഞ്ഞു. "അങ്ങിനെയുള്ള 21 കാരിയെ ഐ സി ഇ ജയിലിലേക്കു അയക്കുന്നതിൽ യാതൊരു ന്യായവുമില്ല."
നിയമം അനുസരിച്ചു തന്നെ സ്ഥിരം താമസക്കാരി
ചുങ് നിയമവിരുദ്ധമായി ആയുധം സൂക്ഷിച്ചെന്നോ വിദേശ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടുവെന്നോ ഫെഡറൽ അധികൃതർ ആരോപിച്ചിട്ടില്ലെന്നു ബുച്വാൾഡ് ചൂണ്ടിക്കാട്ടി. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ എന്തു പറഞ്ഞാലും ചുങ് നിയമം അനുസരിച്ചു തന്നെ സ്ഥിരം താമസക്കാരി ആണെന്നു അവരുടെ അഭിഭാഷകൻ പറഞ്ഞു.
ചുങ്ങിന്റെ പെരുമാറ്റം ആശങ്ക ഉണർത്തി എന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി പറഞ്ഞത്. മാർച്ച് 5നു ബർണാഡ് കോളജ് ലൈബ്രറിയിൽ നടന്ന അക്രമത്തിൽ പങ്കെടുത്തതിന് അവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നു ഡി എച് എസ് വക്താവ് ട്രിഷ്യ മക്ലോഫ്‌ലിൻ ചൂണ്ടിക്കാട്ടി. "അവർക്കു ഇമിഗ്രെഷൻ കോടതിയിൽ കാര്യങ്ങൾ പറയാം."
ഐ സി ഇ തന്റെ മാതാപിതാക്കളുടെ വീട് പരിശോധിക്കയും കോളജ് ഡോര്മിറ്ററിയിൽ സെർച്ച് വാറന്റ് നൽകുകയും ചെയ്തെന്നു ചുങ് പറയുന്നു. അതെല്ലാം ഒന്നാം ഭേദഗതി ലംഘിച്ച ഭരണഘടനാ വിരുദ്ധമായ നടപടികളാണ്.
ചുങ്ങിനെ അറസ്റ്റ് ചെയ്യും മുൻപ് മതിയായ നോട്ടീസ് നൽകണമെന്നും ബുച്വാൾഡ് ഉത്തരവിൽ പറഞ്ഞു.
Judge blocks arrest of Columbia student