സൗത്ത് കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു എന്ന കുറ്റത്തിനു പ്രസിഡന്റ് യൂൺ സുക് യോളിനെ ഭരണഘടനാ കോടതി നീക്കം ചെയ്‌തു.
ഡിസംബറിൽ പട്ടാള നിയമം പ്രഖ്യാപിച്ചു വലിയ ജനരോഷം വിളിച്ചു വരുത്തിയ യൂണിനെ ഡിസംബറിൽ തന്നെ പാർലമെന്റ് ഇംപീച്ച് ചെയ്‌തുവെങ്കിലും നിയമത്തിന്റെ സാങ്കേതികതകൾ ഉയർത്തി അദ്ദേഹം പിടിച്ചു നിൽക്കുന്നത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. ഏഷ്യയിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ സൗത്ത് കൊറിയയുടെ സമ്പദ് വ്യവസ്ഥയ്ക്കും പരുക്കേറ്റു.
എന്നാൽ പട്ടാള നിയമം ലംഘിച്ച യൂൺ ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചതായി വെള്ളിയാഴ്ച്ച ഭരണഘടനാ കോടതിയിലെ എട്ടു ജഡ്‌ജുമാരും യോജിച്ചു വിധിയെഴുതി. വിധി ഉടൻ നടപ്പിൽ വന്നു.
യൂൺ ഉടൻ തന്നെ പ്രസിഡന്റിന്റെ കൊട്ടാരം വിടുമെന്നു അധികൃതർ പറഞ്ഞു. സൗത്ത് കൊറിയ പുതിയൊരു പ്രസിഡന്റിനെ തിരഞ്ഞെടുക്കും.
പട്ടാള നിയമം പ്രഖ്യാപിച്ച രാത്രി യൂൺ പാർലമെന്റിലേക്കു സൈന്യത്തെ അയച്ചു എം പിമാരെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു. എംപിമാരുടെ അവകാശങ്ങളിൽ അദ്ദേഹം കൈയ്യേറ്റം നടത്തിയെന്നു കോടതി കണ്ടു.
കടുത്ത ജനവഞ്ചനയാണ് യൂൺ കാട്ടിയതെന്നു ആക്റ്റിംഗ് ഹെഡ് ജഡ്‌ജ് മൂൺ ഹ്യുങ്-ബേ പറഞ്ഞു. യാതൊരു ദേശീയ പ്രതിസന്ധിയും ഇല്ലാതെ പട്ടാള നിയമം പ്രഖ്യാപിച്ചത് അധികാര ദുർവിനിയോഗമാണ്.
South Korea court removes President Yoon