തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാം(FTI_TTP) സംവിധാനം നടപ്പിലാക്കും. രണ്ട് മാസത്തിനുളളില്‍ കേന്ദ്രം സംവിധാനം നടപ്പാക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവയുള്‍പ്പടെ എട്ട് വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാണ്.
യാത്രക്കാര്‍ക്ക് 30 സെക്കന്റ് കൊണ്ട് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണിത്. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഉള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ ആരംഭിക്കാം. പാസ്‌പോര്‍ട്ട്, ബയോമെട്രിക് വിവരങ്ങള്‍ എന്നിവ മുന്‍കൂട്ടി നല്‍കി രജിസ്റ്റര്‍ ചെയ്യാൻ സാധിക്കും.
യാത്രക്കാരന്റെ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാല്‍ വിമാനത്താവളത്തിലെ സാധാരണ മാനുവല്‍ ഇമിഗ്രേഷന്‍ പ്രക്രിയ ഒഴിവാക്കി ഈ- ഗേറ്റുകളിലൂടെ കടന്നുപോകാം. ഇ-ഗേറ്റിലെ ബയോമെട്രിക് സംവിധാനത്തില്‍ മുഖം കാട്ടുകയും ഗേറ്റിലെ സ്‌കാനറുകളില്‍ വിരലുകള്‍ പതിപ്പിക്കുകയും പാസ്‌പോര്‍ട്ടും ബോര്‍ഡിംഗ് പാസും സ്‌കാന്‍ ചെയ്യുകയും വേണം. 30 സെക്കന്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാകും. ഗേറ്റിനടുത്തുള്ള കൗണ്ടറില്‍ പാസ്‌പോര്‍ട്ട് കാട്ടിയാല്‍ ഇമിഗ്രേഷന്‍ സീലും ലഭിക്കും.