Image

ബാലരാമപുരത്ത് രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം; കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതി ഹരികുമാര്‍

Published on 04 February, 2025
ബാലരാമപുരത്ത് രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം; കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതി ഹരികുമാര്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി കൊല്ലപ്പെട്ട കേസില്‍ വീണ്ടും ട്വിസ്റ്റ്.  കുട്ടിയെ കൊന്നത് താന്‍ അല്ലെന്ന് പ്രതി ഹരികുമാര്‍ കോടതിയോട് പറഞ്ഞു.

പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. മാനസികരോഗ വിദഗ്ധന്റെ സഹായം അന്വേഷണ സംഘം തേടും.

പ്രതിയെ കൊലപാതകത്തിലേക്കു നയിച്ചത് സഹോദരിയോടുള്ള കടുത്ത വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്‌നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നി. കുഞ്ഞിന്റെ കരച്ചില്‍ പ്രതിക്ക് അരോചകമായി മാറി. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്നും റിപോര്‍ട്ടിലുണ്ട്.

നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഹരികുമാറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരുന്നത്. പ്രതിയെ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലിലാണടച്ചത്.

പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹരികുമാറിന്റെ മൊഴിയില്‍ സ്ഥിരതയില്ല.

പ്രതി ഓരോ സമയത്തും പറഞ്ഞത് പിന്നീട് മാറ്റിപ്പറയുകയാണ്. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നതായാണ് പ്രതി പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നാണ് പ്രതി ഹരികുമാര്‍ സമ്മതിച്ചതായും എസ്പി അറിയിച്ചിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക