ഒരു വിലങ്ങഴിച്ചുലയിലെ-
വിപ്ളവക്കനലിലേക്കിട്ട്
പോകാനൊരുങ്ങവേ;
ഉയിരിനുള്ളിലേക്കമ്പെയ്ത്
നിഴൽവഴിക്കുഴികൾ
ചക്രവ്യൂഹങ്ങൾ, സമസ്യകൾ
പലവിലങ്ങുണ്ട് ചുറ്റിലും-
വാക്കിൻ്റെ തരികളെ
ചുറ്റിവരിയുന്ന മുള്ളഴി
നിറുകയിൽ ഒറ്റിനാണി-
വീഴും തുളയ്ക്കൊരു
കിരീടം പകർന്ന രക്തപ്പുഴ!
മൊഴികളിൽ വന്ന് വീഴുന്ന-
കൽച്ചീളിലുരസി നീറുന്ന-
മൂവന്തിമുറിവുകൾ!
തിരികളിൽ കരികരിങ്കനൽ
പടർന്നാധികൾ തിമിര-
മിറ്റിച്ച രാവിൻ്റെ ചങ്ങല
സഹനമൗനമുൾനോവിൻ്റെ
ഭാഷയെ ബലികൊടുക്കുന്ന
കാരാഗൃഹപ്പകൽ
കലിപുരണ്ട നാൽക്കവലകൾ
ലഹരിപൂണ്ടിടറിവീഴുന്ന
സ്കൂളിൻ വരാന്തകൾ
ലിപിയിടക്കിടെ തെറ്റി-
ക്കടുംകെട്ട് മുറുകി ശ്വാസം
നിലച്ച് പോകുന്നുവോ?
നിലവിളിക്കുന്ന നേരിൻ്റെ
പക്ഷിയെ ചിറകരിഞ്ഞ്
തീക്കുള്ളിലേക്കിട്ടുവോ?
കിലുകിലുങ്ങും
വിലങ്ങുമായ്
ഭ്രാന്തനാ മലകടന്ന്
മറഞ്ഞ് പോകുന്നുവോ?
തിരികെ വന്നുവോ
തീത്തെയ്യമൊന്ന്
വന്നടിമയെന്ന്
പറഞ്ഞ് പോകുന്നുവോ...?
നെടുകെ വെട്ടിപ്പിളർന്ന-
കാലത്തിൻ്റെ പകുതിയിൽ
നിന്ന് പൂക്കൈത പൂത്തുവോ?
കുരുതിമണ്ഡപക്കല്ലിലായ്
സൂക്ഷ്മാണുലിഖിതമുണ്ടെന്ന്
നമ്മൾ മറക്കവെ
പതിയെ നമ്മളെ ചുറ്റുന്നു-
വ്യാളികൾ ചിറകടിക്കുന്നു
തീക്കനൽ തുപ്പുന്നു
പലവിലങ്ങിലോടാമ്പലിൽ
ഭൂമിയെ തഴുതിലിട്ട്
സാമ്രാജ്യങ്ങൾ തീർക്കവേ
ജലമൊഴുക്കിക്കളഞ്ഞ
വിലങ്ങുകൾ
ഒഴുകിയെത്തുന്നു
കോരകപ്പുല്ല് പോൽ