Image
Image

കാലം കണക്കു ചോദിക്കട്ടെ!(നടപ്പാതയിൽ ഇന്ന് - 129: ബാബു പാറയ്ക്കൽ)

Published on 08 March, 2025
കാലം കണക്കു ചോദിക്കട്ടെ!(നടപ്പാതയിൽ ഇന്ന് - 129: ബാബു പാറയ്ക്കൽ)

കോട്ടയം തെള്ളകം സ്വദേശിനി ഷൈനി തന്റെ രണ്ടു പെണ്കുഞ്ഞുങ്ങളെയും കൂട്ടി റെയിൽവേ ട്രാക്കിൽ പാഞ്ഞുവന്ന ട്രെയിനിന്റെ മുൻപിൽ നിന്ന്, സമൂഹ മനസാക്ഷിക്ക് ചോദ്യചിഹ്നമായി ചിതറിത്തെറിച്ച സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ പ്രേരണയാൽ മുഖ്യ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കയാണല്ലോ. ഈ സംഭവത്തിൽ ഷൈനിയുടെ ഭർത്താവും പുരോഹിതനായ ഭർതൃസഹോദരനും ആണ് മുഖ്യ പ്രതികൾ എന്നാണ് അറിയുന്നത്. എന്നാൽ ഷൈനിയുടെ പിതാവ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കുന്നത് കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും. കാരണം, സമൂഹമാകെ മനസ്സാക്ഷി മരവിച്ചു നിൽക്കുമ്പോൾ, അദ്ദേഹത്തിന്റെ സ്വരത്തിലോ ഭാവത്തിലോ ശരീര ഭാഷയിലോ ചങ്കു പിളർത്തേണ്ട ഈ സംഭവത്തിന്റെ യാതൊരു ദുഖലക്ഷണവും കണ്ടില്ല. പല അവസരങ്ങളിലും അയാൾ ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. തന്റെ മകളുടെയും പേരക്കുട്ടികളുടെയും ദാരുണമരണം നടന്ന് കുഴിമാടത്തിലേക്കിറക്കി വച്ചിട്ടു 24 മണിക്കൂർ പോലും ആയിട്ടില്ലെന്ന സത്യം മനസ്സിലാക്കുമ്പോൾ നാം വിചാരിക്കുന്നതിനപ്പുറം എവിടെയോ എന്തൊക്കെയോ സത്യങ്ങൾ കുഴിച്ചു മൂടപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ. 

എന്നാൽ ഈ വിഷയത്തെപ്പറ്റി വീണ്ടും എഴുതാൻ എന്നെ പ്രേരിപ്പിച്ചതിന്റെ ഒരു കാരണം ക്രിസ്തീയ സഭയിലെ ഒരു ബിഷപ്പിൻറെ പ്രസ്താവനയാണ്. ഇപ്പോൾ നോമ്പു കാലമായതിനാൽ വിശ്വാസികളെ ആത്മീയമായി ഉയർത്തി ഈ അൻപതു ദിവസം എയറിൽ നിർത്താനായി നടത്തുന്ന ഒരു ധ്യാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹം പ്രസംഗം തുടങ്ങിയതു തന്നെ "ഒരു സ്ത്രീ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തു. അതിന്റെ കാരണമെന്താണ് എന്ന് തെരക്കാതെ ഇപ്പോൾ മാധ്യമങ്ങൾ ചർച്ച വഴിതിരിച്ചു വിടുകയാണ്...." ഈ സംഭവത്തിൽ സഭയിലെ ഒരു വൈദികൻ വില്ലനാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതാണ്‌ അദ്ദേഹത്തെ ഇങ്ങനെ പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ‘അങ്ങനെ സഭയിലെ ഒരു വൈദികൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാന്യമായി അയാളെ ശിക്ഷിക്കണം’ എന്ന് പറയാനുള്ള ആർജ്ജവമില്ലാതെ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ്. "ഒരു സ്ത്രീ" എന്നാണ് സംബോധന ചെയ്‌തത്‌. ആ സ്ത്രീയുടെ പേരു പോലും അങ്ങേർക്കറിയില്ലെന്നു തോന്നുന്നു. 'സഹോദരി' എന്നെങ്കിലും പറയാനുള്ള മിനിമം ബഹുമാനമെങ്കിലും ഇദ്ദേഹം കാണിക്കണമായിരുന്നു. 

ജീവിതത്തിൽ മുട്ടാവുന്ന സർവ്വ വാതിലുകളും മുട്ടിയിട്ടും തുറക്കപ്പെടാതെ, മേലനങ്ങി അദ്ധ്വാനിച്ചു ജീവിക്കാൻ നോക്കിയിട്ടും നടക്കാതെ, സ്വന്തം കുടുംബത്തിൽ നിന്നും പോലും ഒരു കൈത്താങ്ങു ലഭിക്കാതെ, ആഴക്കടലിലേക്കു മുങ്ങിയപ്പോളാണ് ഷൈനി ഈ സാഹസത്തിനു മുതിർന്നത്. മുടങ്ങാതെ കുർബ്ബാനയ്ക്കു പോയിരുന്ന ഷൈനി പള്ളിയിലെ അച്ചനോട്  തന്റെ വിഷമങ്ങൾ പറഞ്ഞിരുന്നതായി അടുത്തുള്ള ഒരു സ്ത്രീ പറയുന്നത് കേട്ടു. സഭയും ദേവാലയവും അശരണർക്ക് അത്താണിയാണെന്നാണ് വയ്‌പ്‌. പക്ഷേ, സ്വന്തം സഭയിൽ ഇത്രയും കഷ്ടപ്പെടുന്ന ഒരു കുടുംബമുള്ള കാര്യം അവർ അറിഞ്ഞില്ല. എന്നാൽ, സഭയിലെ ഒരച്ചൻ ഇങ്ങനെ ഒരു മ്ലേച്ചൻ ആണെന്ന് സമൂഹം വിളിച്ചു പറഞ്ഞത് അദ്ദേഹത്തെ ചൊടിപ്പിച്ചു. അതാണ് വർഗ്ഗ സ്നേഹം! 

ഇങ്ങനെയുള്ള ചിന്താഗതിയാണ് ഇന്നത്തെ ക്രിസ്തീയ സഭകളുടെ അപജയത്തിനു കാരണം. ഗതികേടുകൊണ്ട് കഷ്ടപ്പാടുകൾ പുരോഹിതന്മാരുടെ അടുക്കൽ 'കുമ്പസാരം' എന്ന കൂദാശയിലൂടെ രഹസ്യമായി ഒന്ന് പങ്കിട്ടാൽ ആശ്വാസം ലഭിക്കുമെന്ന് കരുതുന്ന പലർക്കും ഇവർ എട്ടിന്റെ പണി നൽകിയിട്ടുണ്ട്. ആ കാരണം കൊണ്ടു മാത്രം ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുള്ളവർ പോലുമുമുണ്ട്. അരമനകളുടെ ആഢംബരത്തിൽ സുഖജീവിതം നയിച്ച് തിന്നുകൊഴുക്കുന്ന ഇക്കൂട്ടർക്ക് ജീവിക്കാൻ പെടാപ്പാടു പെടുന്ന പാവം ജനതയെപ്പറ്റി അറിയില്ല. അറിയാൻ ആഗ്രഹവുമില്ല. ഇവരുടെ അറിവിലേക്ക് പറയാൻ ഒരു കാര്യമേയുള്ളൂ. നോമ്പു കാലത്ത് നിങ്ങളുടെ ധ്യാനപ്രസംഗങ്ങൾ കൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകുന്നില്ല എന്ന സത്യം നിങ്ങൾ തിരിച്ചറിയണം. നോമ്പു കാലം എന്നാൽ പുരോഹിത വർഗ്ഗത്തിന് കൊയ്ത്തു കാലം എന്നാണ് ഇപ്പോൾ മനസ്സിലാക്കേണ്ടത്. 50 ദിവസം ഇറച്ചിയും മീനും കഴിക്കാതിരുന്നാൽ സ്വർഗ്ഗത്തിലേക്കുള്ള വഴി തുറക്കില്ല. ഇല്ലാത്ത സ്വർഗ്ഗത്തിന്റെ പേര് പറഞ്ഞു നിങ്ങൾ വിശ്വാസികളെ ചൂഷണം ചെയ്‌തു സ്വന്തമായോ സഭയ്ക്ക് വേണ്ടിയോ വാരിക്കൂട്ടുന്നു. എന്നാൽ, ഷൈനിയെപ്പോലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തു പിടിക്കാൻ നിങ്ങൾക്കാകുന്നില്ലായെങ്കിൽ നിങ്ങൾ വെറും മുഴങ്ങുന്ന ചെമ്പോ തിളങ്ങുന്ന കൈത്താളങ്ങളോ മാത്രമാണ്. നിങ്ങൾ പണിയുന്ന സൗധങ്ങൾ കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നടിയും, സംശയമില്ല.

ഇതിലൊക്കെയുപരി, സ്വന്തം സഹോദരങ്ങളും മാതാപിതാക്കളുമാണ്. മാധ്യമങ്ങളിൽ നിന്നറിഞ്ഞത്, ഒരു സഹോദരൻ അമേരിക്കയിലും ഒരു സഹോദരൻ ഓസ്ടേലിയയിലും ആണെന്നാണ്. പിതാവ് പറഞ്ഞത്, "അവരൊക്കെ അവരുടെ കുടുംബങ്ങളുമായി കഴിയുന്നു' എന്നാണ്. സ്വന്തം സഹോദരിക്ക് ഇത്രയധികം പ്രശ്നങ്ങളുണ്ടായിട്ടും ഇവർക്കൊന്നും ഒരു ചെറിയ സഹായം ചെയ്യാനായില്ലല്ലോ. ഇവരൊക്കെ ആ അപ്പന്റെ മക്കൾ തന്നെയാണെന്ന് ആ അപ്പന്റെ സംസാരത്തിൽ നിന്നും മനസ്സിലായി. ഇനി ഇവർക്ക് രക്തബന്ധം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഷൈനിയുടെ അവസ്ഥ അറിയാമല്ലോ. ആ കുഞ്ഞുങ്ങളുടെ ഭാവിയെക്കരുതിയെങ്കിലും അൽപ്പം സഹായം ചെയ്യാമായിരുന്നില്ലേ? 

അവരോടും ഒരു കാര്യമേ പറയാനുള്ളൂ. നിങ്ങളുടെ കുഞ്ഞുങ്ങൾക്കു വേണ്ടി സമ്പാദിച്ചു കൂട്ടുന്നതിൽ നിന്നും അത്രയും കുറഞ്ഞു പോകുമല്ലോ എന്ന വിഷമമാണെങ്കിൽ ഒരു കാര്യം മനസ്സിലാക്കുക. നിർത്താതെ ഹോണടിച്ച്‌ അലറിവിളിച്ചു കൊണ്ട് ആ ട്രെയിൻ അടുത്തു വന്നു കൊണ്ടിരുന്നപ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു നിന്ന ആ രണ്ടു പിഞ്ചോമനകളുടെ നെഞ്ചിനുള്ളിൽ പടു പടാ അടിക്കുന്ന ആ ഹൃദയമിടിപ്പും നിമിഷങ്ങൾക്കുള്ളിൽ അത് പൊട്ടിത്തെറിക്കുന്ന ശബ്ദവും നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലേ? നിങ്ങൾ അവരെ പുറംകാലുകൊണ്ട് ചവുട്ടിയെറിഞ്ഞു വാരിക്കൂട്ടിയതൊക്കെ നിങ്ങളുടെ അടുത്ത തലമുറയ്ക്ക് അനുഭവിക്കാനാകും എന്നെന്താണുറപ്പ്? നിങ്ങൾ സഹോദരങ്ങൾ ആണെന്ന് പറയാൻ ലജ്ജിക്കണം. കാലം ഒന്നിനും കണക്കു ചോദിക്കാതെ കടന്നു പോകില്ലെന്നോർക്കണം.
__________________
 

Join WhatsApp News
Innocent 2025-03-08 12:25:43
The church,priest,own brothers and sisters are just actors in the world.To their own sister and two young daughters, committed suicide satisfied their kindless mind and they are all preachers and actors in the world wearing white dress.But on the judgement day of Christ,they all have to give account to the justice system of the Lord God in that day.Dont forget that great day is coming soon.
Sudhir Panikkaveetil 2025-03-08 15:01:58
ശ്രീ ബാബു പാറക്കൽ, ലേഖനം പതിവുപോലെ കേമം. വിഷയത്തെ ആർജവത്തോടെ ആവിഷ്കരിക്കാനുള്ള കഴിവ് എല്ലാ ലേഖനത്തിലും പ്രകടമാണ്.പിന്നെ കാലമോ ദൈവമോ ഇയ്യിടെയായി കണക്ക് ചോദിക്കുന്നില്ല. എന്റെ നിരീക്ഷണമാണ്. പലർക്കും പല അനുഭവങ്ങൾ. അതും പറഞ്ഞു കലഹിക്കുന്നത് മനുഷ്യസ്വഭാവം.മൂന്നു ജീവൻ പൊലിഞ്ഞു പോയി സങ്കടകരം. അതിനുത്തവാദിയായവരെ ഒന്ന് തൊടാൻ പോലും പറ്റുന്നില്ല ഇരകൾക്ക് എന്നതാണ് ദൈവവിശ്വാസികളെ കുഴപ്പിക്കുന്ന സംഗതി. സാത്താനെ ചങ്ങലക്കിടുന്ന കാലത് നീതി പുലരുമായിരിക്കാം. ശ്രീ ബാബു വീണ്ടും വരിക. നന്ദി.
Vayanakkaran 2025-03-09 03:12:01
ഇക്കാര്യത്തിൽ അലംഭാവം കാണിച്ച സഭ കുറഞ്ഞത് ഒരു ‘അപ്പോളജി' എങ്കിലും പറയണമായിരുന്നു. എങ്കിൽ മറ്റു സഭകൾക്കും അതൊരു മാതൃക ആയേനേമായിരുന്നു. ഈ സഭാ മേലധികാരികളും അച്ചന്മാരും തമ്മിൽ ഉള്ള ധാരണ വളരെ ലളിതമാണെന്ന് ഇപ്പോൾ വിശ്വാസികൾക്കു മനസ്സിലായി. “ഞാൻ നിന്റെ പുറം ചൊറിയാം, നീ എന്റെ പുറം ചൊറിയുക.’ ഒരു പാവം സ്ത്രീ രണ്ടു പെണ്കുഞ്ഞുങ്ങളെയും കൂട്ടി ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഇവർക്കൊന്നും യാതൊരു കുലുക്കവുമില്ല! ഈ കൂഷ്മാണ്ഡങ്ങളുടെ ധ്യാന പ്രസംഗങ്ങൾ കേൾക്കാൻ വന്നിരിക്കുന്ന മൊണ്ണക്കുഞ്ഞാളുകളെ ഓർത്തു വിലപിക്കുന്നു!
Moncy kodumon 2025-03-10 12:54:17
മത പുഴുക്കുത്തു കളായാലും രാഷ്ട്രീയ കോമാളിക ളയാലും തെറ്റ് കാണിച്ചാൽതെറ്റ് ആണ് എന്ന് തൻ്റേടമായി എഴുതാൻ കഴിവുള്ള മൂന്ന് എഴുത്തു കാരുണ്ട് ശ്രീ ബാബു പാറയ്ക്കൽ , Ac ജോർജ് ഹൂസ്റ്റൺ , PT പൗലോസ് ന്യൂയോർക്ക് ഇതിൽ സമർത്ഥനായ എഴുത്തു കാരിൽ പ്രധാനി ശ്രീ ബാബു പാറയ്ക്കൽ , അനീതിക്കെതിരെ തൂലിക പടവാളാക്കു ന്ന എഴുത്തുകാരൻ . പാതിരി ആയാലും സന്ന്യാസി ആയാലും മുക്രി ആയാലും തെറ്റ് കാണിച്ചാൽ വിമർശി ക്കുന്ന ശ്രീ ബാബു സാറിന് അഭിനന്ദ നത്തിൻ്റെ പൂച്ചെണ്ടുകൾ . ധൈര്യ മായി തുടർന്നും എഴുതുക
Eby Samuel 2025-03-11 02:44:12
Very touching one Babu .. hope your writing will open the eyes of the subsequent community .. and call for strong punishments, those are are responsible for this…
P K Abraham 2025-03-11 06:38:28
ബാബു പാറക്കന്റെ ഈ ലേഖനത്തെ പറ്റിഇവിടെ ഇതുവരെ എഴുതിയ എല്ലാ പ്രതികരണങ്ങളും കൊള്ളാം നന്നായിരിക്കുന്നു. മോൻസി കൊടുമണ്ണിന്റെ അഭിപ്രായം വളരെ ശരിയായി എനിക്ക് തോന്നുന്നു. പക്ഷേ മോൻസി കൊടുമൺ എഴുതുന്ന ലേഖനങ്ങളും സത്യത്തിൽ ഒരു തുറന്നെഴുത്ത് തന്നെയാണ്. നിർഭയം എഴുതുന്ന ഒരു വ്യക്തിയാണ് മോൻസിയും. പക്ഷേ ഇവിടെ നീതിയും സത്യവും, വളരെ ധീരമായി എഴുതുന്ന എഴുത്തുകാർക്ക് കൂടുതൽ ആയി ശത്രുക്കൾ ഉണ്ടാകും. അനവധി രാഷ്ട്രീയക്കാരും, അനവധി മതമേധാവികളും, അനവധി സംഘടന പ്രവർത്തകരും, പ്രത്യേകിച്ച് അനീതിക്ക് കൂട്ടുനിൽക്കുന്ന, ആൾക്കാർ ഈ തുറന്ന് എഴുതുന്നവരോട് ശത്രുത പുലർത്തും. അവരുടെ വഞ്ചനകൾ മൂടിവയ്ക്കത്തക്ക രീതിയിൽ എഴുതുന്നവരെയും, ഒരുവിധം എപ്പോഴും, പൊക്കിയും ചൊറിയും, മെഴുക്കുപുരട്ടി എഴുതുന്നവരെയാണ്, അത്തരക്കാർക്ക് താല്പര്യം. സത്യത്തിനും നീതിക്കും വേണ്ടി, പ്രത്യേകിച്ച് ഒഴുക്കിനെതിരെ എഴുതുന്നവർക്ക് വായനക്കാർ കൂടുതൽ കണ്ടേക്കാം. എന്നാൽ അവർക്ക്, ഒരു അവാർഡ്, പോലും കിട്ടുകയില്ല. അതെല്ലാം ലഭിക്കുന്നത്, എപ്പോഴും ചൊറിഞ്ഞ് മെഴുക്കുപുരട്ടി - ബോറൻ എഴുത്തുകാർക്ക് ആയിരിക്കും. അവരെ പൊക്കിയെടുത്ത് തൊളയിൽ വയ്ക്കാൻ ഒത്തിരി ശിങ്കിടികൾ ഉണ്ട്. ഞാനൊന്നു പറയട്ടെ, മോന്സി പറയുന്ന ശക്തരായ എഴുത്തുകാരുടെ കൃതികൾ ഞാൻ എപ്പോഴും തിരഞ്ഞുപിടിച്ച് വായിക്കാറുണ്ടെന്നുള്ളത് ഒരു സത്യമാണ്. മെഴുക്കുപുരട്ടി എഴുത്തുകാരുടെയും, മറ്റും മറ്റും ഞാൻ അങ്ങ് അവഗണിക്കുകയാണ് പതിവ്.
Ethiravan Mathai 2025-03-11 19:47:12
ഇവിടെ പികെ എബ്രഹാം, കൊടുമൺ തുടങ്ങിയവർ ബാബുവിന്റെ ലേഖനത്തെപ്പറ്റി എഴുതിയതിൽ കഴമ്പുണ്ട്. കൊടുമൺ, എബ്രഹാം എന്നിവരുടെ പ്രതികരണങ്ങൾ വളരെ ശ്രദ്ധേയങ്ങളാണ്. അതനുസരിച്ച് സത്യത്തിൽ കൂടുതൽ വായനക്കാർ ഉള്ളത് തൂലിക വളരെ മൂർച്ചയോടെ, വളരെ ശക്തമായി, ഒഴുക്കിനെതിരെ, രാഷ്ട്രീയക്കാരുടെ, മത നേതാക്കളുടെ, മന്ത്രി തന്ത്രികളുടെ, ചുമ്മാ ഓടി നടന്ന അതും ഇതും വലിയ വായിൽ അക്രോശിക്കുന്ന നമ്മുടെ സംഘടന നേതാക്കളുടെ പ്രവർത്തനങ്ങളെ, ജല്പനങ്ങളെ, അതി നിശിതമായി വിശദമായി വിമർശിക്കുന്ന, തേച്ചൊട്ടിക്കുന്ന നാല് എഴുത്തുകാരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. അത്തരം എഴുത്തുകാർ വേറെയും കണ്ടേക്കാം. അത്തരത്തിൽ കാതലായി എഴുതുന്നവരെ നമ്മൾ പ്രോത്സാഹിപ്പിക്കണം. അല്ലാതെ ചുമ്മാ പതിവും പടി ബ്ലാ ബ്ലാ എണ്ണയിട്ട് തിരുമ്മി പൊക്കി എല്ലാ അന്യായങ്ങൾക്കും കൂട്ടുനിന്നെഴുതുന്നവരെ - അവർ എത്ര അവാർഡ് ജേതാക്കൾ ആയാലും- അവർക്ക് വായനക്കാർ കുറവായിരിക്കും എന്നുള്ള കാര്യം നമ്മൾ വിസ്മരിക്കരുത്. സ്റ്റേജിൽ ആയാലും പ്രസംഗത്തിൽ ആയാലും, അഴിമതിക്കെതിരെ അക്രമത്തിനെതിരെ അനീതിക്കെതിരെ ഏത് അവനെയും തേച്ചൊട്ടിക്കുന്ന പ്രാസംഗികരെയും എഴുത്തുകാരെയും നമ്മൾ ശ്രദ്ധിക്കണം അവരെ കൂകിവിളിക്കുന്നതിന് പകരം അവരെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണം. നമ്മുടെ സ്റ്റേജുകൾ ചുമ്മാ ബോറടി പ്രാസംഗികരെ മത നേതാക്കളെ യാതൊരു അർത്ഥവും ഇല്ലാത്ത എണ്ണ പുരട്ടി പ്രാസംഗികതയാണ് കാണുന്നത്. അതെല്ലാം ഒന്ന് നിർത്തിയിട്ട് സമൂഹത്തിന് ഗുണം ചെയ്യുന്ന എഴുത്തുകാരെ, പ്രാസംഗികരെ നമ്മൾ പ്രോത്സാഹിപ്പിക്കുക അവർക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കുക.
George Jacob 2025-03-11 21:02:22
ഇതിൽ വായനക്കാരൻ പറഞ്ഞിരിക്കുന്നത് എത്ര ശരിയാണെന്ന് ഇന്നലെ മറ്റൊരു സഭയിലെ ഒരു തിരുമേനി ധ്യാന പ്രസംഗത്തിൽ പറഞ്ഞത് നോക്കിയാൽ മതി. മറ്റുള്ളവരുടെ സ്വകാര്യ ദുഃഖങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ചെയ്യരുതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആളുകളുടെ സ്വകാര്യതയെ ബഹുമാനിക്കാനാണെങ്കിൽ അംഗീകരിക്കുന്നു. എന്നാൽ ഏറ്റുമാനൂരിൽ ആത്മഹത്യ ചെയ്ത ഷൈനിയുടെ ഭർത്താവിന്റെ ജേഷ്ഠനായ ആ കശ്മലന്റെ കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ തേച്ചൊട്ടിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെങ്കിൽ പറഞ്ഞിട്ടു കാര്യമില്ല. കാരണം, കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സഭകളിലെ മൂന്നു ബിഷപ്പുമാർ സമൂഹമാധ്യമങ്ങൾ സഭയെ അപകീർത്തിപ്പെടുത്തുന്നതായി അഭിപ്രായപ്പെട്ടു. ഇപ്പോൾ മനസ്സിലായില്ലേ എല്ലാ സഭകളുടെയും അടിസ്ഥാന തത്വം ഒന്ന് തന്നെയാണെന്ന്! അവരെ ആരും വിമർശിക്കാൻ പാടില്ല!
Jayan Varghese 2025-03-12 09:48:24
ബുദ്ധി ജീവികളുടെ വേഷം കെട്ടി കുറേപ്പേർ ഇറങ്ങിയിട്ടുണ്ട്. മാറ്റത്തിന് വേണ്ടിയാണ് തങ്ങൾ നിൽക്കുന്നതെന്ന് കള്ളപ്പേരുകളിൽ കമന്റുകൾ എഴുതി വിട്ടു കൊണ്ട് ഇക്കൂട്ടർ സ്ഥാപിക്കുന്നു. തങ്ങൾ ആനയാണെന്ന് ഭാവിച്ചു നടക്കുന്ന ഇവർക്ക് തന്നെ അറിയാം പേരിൽ മഹത്തായ ഒരു ‘ കുഴി ‘ കൂടി ഉണ്ടെന്ന്. ഇതറിയണമെങ്കിൽ തത്ര ഭവാന്മാരുടെ മുൻകാല പ്രവർത്തന ചരിത്രം പരിശോധിക്കണം. മത പുരോഹിതന്മാരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും കൂടെ ഇളിച്ചു നിൽക്കുന്ന ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇവരാണ് ഇപ്പോൾ മതക്കാരെയും രാഷ്ട്രീയക്കാരെയും കുറ്റം പറഞ്ഞ് ആള് കളിക്കുന്നത്. ചങ്കൂറ്റമുണ്ടെങ്കിൽ ഒട്ടി നിൽക്കുന്ന മതത്തിൽ നിന്ന് പുറത്തു വന്ന് കാണിക്കട്ടെ. എന്നിട്ടാവാം വലിയ വായിലെയുള്ള ഈ മഴക്കാല മാക്രീ വിലാപങ്ങൾ ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക