Image
Image

നിരുപാധികം ധിഷണാപരം (വിജയ് സി. എച്ച്)

Published on 10 March, 2025
നിരുപാധികം ധിഷണാപരം (വിജയ് സി. എച്ച്)

ഇംഗ്ലീഷ് സാഹിത്യത്തിലും മലയാളം സാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങളുള്ള വിജിഷ വിജയൻ്റെ കഥകളിലും കവിതകളിലും മാത്രമല്ല, പറച്ചിലുകളിലും ധ്വനിക്കുന്ന ധിഷണാപരമായ ഔന്നത്യം യുവ എഴുത്തുകാരിൽനിന്നു സാധാരണ പ്രതീക്ഷിക്കാൻ കഴിയാത്തതാണ്. വിജിഷയുടെ പുസ്തകങ്ങൾ മറിച്ചുനോക്കിയാൽ അവരോടിത്തിരി വർത്തമാനം പറയാൻ വായനക്കാർക്കു തോന്നിയെങ്കിൽ അതു സ്വാഭാവികം മാത്രം...

-- പ്രണയ കഥനങ്ങൾ

എൻ്റെ രണ്ടാമത്ത പുസ്തകമാണു 'എൻ്റെ കടിഞ്ഞൂൽ പ്രണയകഥനങ്ങൾ'. കൂടുതൽ വായിക്കപ്പെട്ടൊരു കഥാസമാഹാരം. എല്ലാം സ്മരണാഖ്യാനങ്ങളാണ്. പെണ്ണൊരു പ്രണയകൃതി രചിച്ചാൽ അതിന് കൂടുതൽ വായനക്കാരെ ലഭിക്കുമെന്നു ഞാൻ കരുതുന്നില്ല. അത്രയൊന്നും വായിക്കപ്പെട്ടിട്ടില്ലാത്ത പ്രണയകൃതികൾ സ്ത്രീകൾ എഴുതിയിട്ടില്ലേ? പെണ്ണുങ്ങൾ ഭൂതം പറയുമ്പോൾ അത് കേൾക്കാൻ ഒരുപക്ഷേ വായനക്കാർക്ക് കൂടുതൽ കൗതുകം തോന്നിയേക്കാം. അത്രത്തോളമേ പെണ്ണിൻ്റെ പ്രണയകഥയ്ക്കു സ്വീകാര്യതയുമുള്ളൂ. പുസ്തകത്തിൻ്റെ പേര് പുത്തൻ പ്രവണതകൾ പാലിച്ചുകൊണ്ടു നൽകിയതാണ്. എഴുതിയത് വായിക്കാൻ ആളുകൾ ഉണ്ടാവുകയെന്നത് ഇക്കാലത്തു വലിയ ഭാഗ്യമാണ്.

 അത് ഈ പുസ്തകത്തിന് ഉണ്ടായി! കഥാകൃത്ത് പെണ്ണായതുകൊണ്ടു വായനക്കാർ ഉണ്ടാകണമെന്നൊന്നുമില്ല. എന്നാൽ, ഓർകളാകുമ്പോൾ എഴുത്തുകാരിയുടെ ജീവിതം കൂടി വായിക്കാമല്ലോ എന്ന ഉദ്ദേശ്യം വായനക്കാർക്ക് ഉണ്ടാകാമെന്നതിൽ സംശയമില്ല. വായനക്കാരുണ്ടാവുക എന്നതാണല്ലോ എഴുത്തിൻ്റെ വിജയം. അതിന് എഴുത്തുകാർക്ക് പല വഴികളും ഉപയോഗിക്കാം. ഞാൻ ഉപയോഗിച്ചത് ആ പുസ്തകത്തിന് അത്തരമൊരു പേരിട്ടുകൊണ്ടാണ്! ആര്യാ ഗോപി അവതാരിക എഴുതിയ 50 കവിതകളുടെ സമാഹാരമാണ് എൻ്റെ പ്രഥമ പുസ്തകമായ 'നിറങ്ങളെ സ്നേഹച്ചവൾ'. ഇടക്കെടുത്തു മറിച്ചു നോക്കുമ്പോൾ അവ എഴുതുന്നതു ഇന്നായിരുന്നുവെങ്കിൽ കുറച്ചുകൂടി കാവ്യഭംഗി കൊണ്ടുവരാമായിരുന്നുവെന്നു തോന്നാറുണ്ട്.

-- പെണ്ണിൻ്റെ പരിമിതികൾ

പുരുഷാധിപത്യം ഒരു യാഥാർത്ഥ്യമാകാം, പക്ഷേ പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. പലപ്പോഴും സാഹചര്യങ്ങൾ പ്രതികൂലമാവാറുണ്ടെന്നതു സത്യമാണ്. സ്വാതന്ത്ര്യം ഉണ്ടെങ്കിൽ പോലും അത് മറ്റാരുടെയോ കൈയ്യിലാണെന്ന ബോധം അവൾക്കു വിലങ്ങുതടിയാകുന്നു. ദൂരയാത്രകളും രാത്രി സഞ്ചാരങ്ങളും സ്വമേധയാ നിയന്ത്രിക്കേണ്ടിയും വരുന്നു. എന്നിരുന്നാലും, പുരുഷൻ നിമിത്തം സ്ത്രീ രണ്ടാം സ്ഥാനത്താകുന്നുവെന്നു ഞാൻ വിശ്വസിക്കുന്നില്ല. ശാരീരിക പ്രത്യേകതകൾ കൊണ്ടു സർഗവീഥിയിൽ അവൾ നേരിടുന്ന വൈഷമ്യങ്ങൾ പലതാണ്. 

ഒരു പുരുഷൻ മറ്റൊരു പുരുഷനോടു എത്ര സ്വതന്ത്രമായാണോ ഇടപഴകുന്നത് അത്രയും സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ടു പരിചയമുള്ള ഒരു പുരുഷനോട് ഒരു സ്ത്രീയ്ക്ക് ഇടപെടാൻ കഴിയുന്നില്ലല്ലൊ. കൂട്ടിനൊരാളുണ്ടെങ്കിൽ നിലാവുള്ള രാവുകളിൽ വീടിനടുത്ത ഗ്രാമവഴികളിൾ ഇത്തിരി നേരം ഇറങ്ങി നടക്കാമായിരുന്നല്ലോ എന്നും മറ്റും തോന്നാറുണ്ട്. ആണായിരുവെങ്കിൽ വിചാരിച്ച പോലെ, കൂടുതൽ സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ടു, ജീവിക്കാമായിരുന്നുവെന്നും ചിലപ്പോൾ ചിന്തിക്കും. ആർത്തവ ദിനങ്ങൾ അശാന്തിയുടേതാണ്. പറയാൻ തുടങ്ങിയാൽ പലതുമുണ്ടു സ്ത്രീയുടെ പരിമിതികൾ. ഇതിനെല്ലാം അപ്പുറത്താണ് പെണ്ണിനെ കേവലമൊരു ശരീരമായും, അവളുടെ തുറന്നെഴുതുകളെ വില്പനചരക്കായും വീക്ഷിക്കുന്ന പ്രവണത.

-- അജ്ഞാതമായ പെണ്ണവസ്ഥകൾ

ഈ കാലഘട്ടം സാക്ഷിയാകുന്നതു എഴുത്തിൽ സ്ത്രീകൾ മുന്നേറുന്നതിനാണ്. യഥാർത്ഥത്തിൽ ഫെമിനിസം എന്ന മൂവ്മെൻ്റു പോലും അർത്ഥവത്താകുന്ന ഒരു കാലഗതിയിലാണു നാം ഇന്നു ജീവിക്കുന്നത്. ലളിതാംബിക അന്തർജ്ജനം തൻ്റെ എഴുത്തിലൂടെ വരച്ചുകാട്ടുന്ന സ്ത്രീയുടെ കാലമല്ല ഇത്. എങ്കിലും, സ്ത്രീകൾ പുരോഗതി നേടാത്ത പല മേഖലകളും ഇന്നുമുണ്ട്. പുരസ്കാരങ്ങളും മറ്റും ഒരാളുടെ കഴിവിൻ്റെ മാനദണ്ഡമായി കണക്കാക്കാൻ കഴിയില്ലെങ്കിലും, കേരള സാഹിത്യ അക്കാദമി അവാർഡു വിജയികളുടെ കണക്കെടുത്താൽ, സ്ത്രീകൾ സാഹിത്യ മേഖലയിൽ ഇക്കാലത്തും വളരെ പിറകിലാണെന്നു തിരിച്ചറിയാം. ഓരോ വർഷവും മികവിനുള്ള രണ്ടോ മൂന്നോ അവാർഡുകൾ മാത്രമാണ് സാഹിത്യകാരികൾ നേടുന്നത്. ഇപ്പോഴും പരിഗണിക്കപ്പെടാത്ത, പേര് കേൾക്കപ്പെടാത്ത എത്രയോ മികച്ച എഴുത്തുകാർ ഇവിടെയുണ്ടെന്ന വസ്തുത മറ്റൊരു യാഥാർത്ഥ്യവുമാണ്. 

പക്ഷേ, അങ്ങനെയുള്ളവരെ ഞാൻ വിട്ടുകളയാറില്ല. വാസ്തവത്തിൽ, പരിഗണിക്കപ്പെടാത്തവരെ പതിവായി ഞാൻ വായിക്കാറുണ്ട്. സമൂഹമാധ്യമങ്ങളാണ് ഇന്നിൻ്റെ ഏറ്റവും വലിയ ശക്തി. മറ്റൊരാളുടെ സഹായമില്ലാതെ ഒരാൾക്ക് എന്തും ഇന്നു ആവിഷ്കരിക്കരിക്കാനും അവതരിപ്പിക്കാനും അവസരമുണ്ട്. അടുക്കളയിൽ നിന്നുകൊണ്ടു പാട്ടു പാടുന്ന വീഡിയോകൾ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു വൈറൽ ആകുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ? അതിനു താഴെ വരുന്ന കമൻ്റുകൾ വായിക്കാറില്ലേ? അത് ചുമരെഴുത്താണ്; പൊതുജനത്തിൻ്റെ അഭിപ്രായമാണത്! ആർക്കും അതു കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. എന്നിരുന്നാലും, വളരാനും വളർത്താനും, തളരാനും തളർത്താനും പെട്ടെന്നു കഴിയുന്നൊരു ലോകത്താണ് ഇന്നത്തെ നമ്മുടെ വാസമെന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട്. 

എൻ്റെ പുതിയ പുസ്തകത്തിൻ്റെ പേര് 'അഗാപെ' എന്നാണ്. ഇത്തരം അവസ്ഥകൾ ഇക്കാലങ്ങളിൽ ആരുടെ മുന്നിലും സാധാരണമായി വന്നെത്തുന്നു. പഴയ ഗ്രീക്കു ഭാഷയിൽ ഈ വാക്കിനു മാംസനിബദ്ധമല്ലാത്ത പ്രണയമെന്നും, നിരുപാധികമായ സ്നേഹമെന്നും മറ്റുമൊക്കെ അർത്ഥങ്ങളുണ്ടെങ്കിലും, 'അഗാപെ' എന്നും എനിയ്ക്ക് അജ്ഞാതമായതിനെ സൂചിപ്പിക്കാനുള്ളതാണ്! ഇന്നത്തെ പെണ്ണിൻ്റെ ചില അവസ്ഥകൾ കലർപ്പില്ലാതെ മുന്നിൽ നിറഞ്ഞു നിൽക്കുമ്പോൾ, അവ വിശ്വസിക്കാൻ ഇഷ്ടമില്ലാതെ, ചിലപ്പോൾ ഊഹിക്കാൻ പോലും കഴിയാതെ, അന്തംവിട്ടു വായും പൊളിച്ചു നിന്നിട്ടുണ്ടു ഞാൻ. 'അഗാപെ'യെന്ന മനോഹരമായ യവനപദത്തിനു ഇങ്ങനെയും ഒരർത്ഥമുണ്ടല്ലൊ! അപ്പപ്പോൾ പ്രതികരിക്കണം.

നിരുപാധികം ധിഷണാപരം (വിജയ് സി. എച്ച്)
നിരുപാധികം ധിഷണാപരം (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക