വാഷിങ്ടൺ: സൗത്ത് ആഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കിയതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ അറിയിച്ചു. അംബാസഡർക്ക് ഇനി യു.എസിൽ പ്രവേശനമുണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റസൂൽ അമേരിക്കയേയും പ്രസിഡന്റ് ട്രംപിനേയും വെറുക്കുന്നയാളാണെന്നും റുബിയോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടെയാണ് അമേരിക്കയുടെ അസാധാരണ നടപടി.
ഓൺലൈൻ ലക്ചറിനിടെ റസൂൽ നടത്തിയ ചില പരാമർശങ്ങൾ അമേരിക്കൻ വിരുദ്ധമാണെന്ന പറയുന്ന ലേഖനത്തിന്റെ ലിങ്കും റുബിയോ പങ്കുവച്ചിട്ടുണ്ട്. കാനഡയിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം യു.എസിലേക്ക് തിരികെ പോവുകയാണെന്ന് റുബിയോ അറിയിച്ചതിന് പിന്നാലെയാണ് ഈ നടപടി യു.എസ് അറിയിച്ചത്. എന്നാൽ, റുബിയോയുടെ പോസ്റ്റിനപ്പുറം ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയാറായിട്ടില്ല.
സൗത്ത് ആഫ്രിക്കയ്ക്കു നൽകുന്ന സഹായം നിർത്തലാക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നു. അവിടത്തെ വെള്ളക്കാർ കടുത്ത വംശീയവിവേചനം നേരിടുന്നുണ്ടെന്നും ട്രംപ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അംബാസഡറെ പുറത്താക്കിയത്.
നേരത്തെ സൗത്ത് ആഫ്രിക്കൻ സർക്കാറിനെ വിമർശിച്ച് ട്രംപും ഇലോൺ മസ്കും രംഗത്തെത്തിയിരുന്നു. വെള്ളക്കാരോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിക്കുന്ന ഭൂനിയമത്തിന്റെ പേരിലാണ് കറുത്ത വർഗക്കാരുടെ സർക്കാറിനെതിരെ ട്രംപും മസ്കും വിമർശനം ഉന്നയിച്ചത്.