അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതിൽ ഇന്ത്യ നൽകുന്ന സഹകരണത്തെ യുഎസ് അധികൃതർ പ്രശംസിച്ചു. ഇരുനൂറോളം അനധികൃതരുമായി ഇന്ത്യയിലേക്കു ചൊവാഴ്ച ഒരു യുഎസ് സി-17 സൈനിക വിമാനം ടെക്സസിൽ നിന്നു പറന്നു. ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തൽ നടപടിയിൽ ആദ്യത്തെ ഇന്ത്യക്കാരാണ് ഇവർ.
ജനുവരി 24 മുതൽ ഗോട്ടിമാല, പെറു, കൊളംബിയ, ബ്രസീൽ, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അനധികൃതരെ കൊണ്ടുപോയിരുന്നു.
ജനുവരി 27നു പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സംസാരിച്ചപ്പോൾ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഫെബ്രുവരി 13-14 നു മോദി വാഷിംഗ്‌ടണിൽ എത്തുന്നുമുണ്ട്.
കുടിയേറ്റ വിഷയത്തിൽ ഇന്ത്യ 'ശരിയായ കാര്യം' ചെയ്യുമെന്നു മോദിയുമായി സംസാരിച്ച ശേഷം ട്രംപ് പറഞ്ഞു.
വിദേശത്തു അനധികൃതമായി കഴിയുന്ന ഇന്ത്യക്കാരെ തിരികെ സ്വീകരിക്കാൻ മോദി ഭരണകൂടം തയാറാണെന്നു വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ നേരത്തെ പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് സ്ഥിരം നിലപാടാണ് ഉള്ളതെന്ന് അദ്ദേഹം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയോടും പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിൽ യുഎസ് ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഏതാനും ഇന്ത്യക്കാരെ ചാർട്ടർ ചെയ്ത വിമാനത്തിൽ കയറ്റി അയച്ചു. അതിനു ഇന്ത്യ സഹകരിച്ചെന്നു ഹോംലാൻഡ് സെക്യൂരിറ്റി അന്നു പറഞ്ഞു.
നിയമാനുസൃതം യുഎസിൽ എത്തുന്ന ഇന്ത്യക്കാർക്കു സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു. സ്റ്റുഡൻറ്-എച്1ബി വിസകളിൽ എത്തുന്നവർക്കും സുരക്ഷ പ്രതീക്ഷിക്കുന്നു.
US hails Indian stand on illegals