വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ പലരെയും അമ്പരപ്പിക്കുകയാണ്. വിലക്കയറ്റം കുറയുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷെ ഉയർന്നു നിന്ന വിലകൾ അതേ നില തുടരുകയോ മുകളിലേക്ക് കയറുകയോ ആണ്. മുൻ ഭരണകൂടത്തെ പിന്തുണക്കുന്ന വ്യാപാരികൾ മനഃപൂർവം വില കുറക്കാതെ ഇരിക്കുന്നതോ വില ഉയർത്തുന്നതോ ആവാം. ഇങ്ങനെ ചെയ്താൽ സാധാരണ ഉപഭോക്താക്കൾ ഭരണ കർത്താക്കൾക്കു എതിരെ തിരിയുമെന്നാണ് അവരുടെ പ്രതീക്ഷ.
ഫെബ്രുവരി മാസം ജനുവരിയിൽ ഉയർന്ന നിത്യോപയോഗ സാധനങ്ങളുടെ വില ലേശം കുറഞ്ഞതായാണ് റിപ്പോർട്ട്. എങ്കിലും കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വിലകളുടെ 50% വർധനയാണ് കാണുന്നത്. ഉദാഹരണമായി മുട്ടയുടെ വില. പാലിന്റെ വില. തീരെ വിലകുറഞ്ഞ, മെക്സിക്കോയിൽ നിന്ന് വരുന്ന പച്ച മുളക് ഒരു വർഷം മുൻപ് പൗണ്ടിന് 80-82 സെന്റിന് ലഭിച്ചിരുന്നത് ഇപ്പോൾ പൗണ്ടിന് ഒരു ഡോളർ 12 സെന്റാണ് വില. മറ്റു സാധനങ്ങൾക്കും സേവനങ്ങൾക്കും ഉണ്ടായ വില വർധന വിവരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.
ഒരു പക്ഷെ ട്രംപിന്റെ നടപടികളുടെ ഫലം വരും മാസങ്ങളിൽ ദൃശ്യമായേക്കാം. പക്ഷെ വിപണി സൂക്ഷ്മമായി പരിശോധിച്ച് വരുന്നവർക്കറിയാം ഒരിക്കൽ ഉയരുന്ന വില കുറയുന്ന ചരിത്രം വളരെ അപൂർവമായേ കാണാൻ കഴിഞ്ഞിട്ടുള്ളൂ എന്ന്.
കോർണെൽ യൂണിവേഴ്‌സിറ്റിയും കോൺസുമെർ ഇൻസൈറ്റ്സ് ഗ്രൂപ്പ് നുമേറേറ്ററും 150, 000 കുടുംബങ്ങളിൽ നടത്തിയ പഠനത്തിൽ (ഒരു ജി എൽ പി -1 ഡ്രഗ് ഉപയോഗിക്കുന്ന ഒരളെങ്കിലും ഉള്ളവ - സെപ്റ്റംബർ 2024 വരെ) ഉപഭോക്‌താക്കൾ ഇപ്പോൾ കുറവായേ ഫാസ്റ്റ് ഫുഡ് ചെയിനുകൾ (പ്രഭാത ഭക്ഷണം -4%, രാത്രി ഭക്ഷണം -6%) ഉപയോഗിക്കുന്നുള്ളൂ എന്ന് കണ്ടെത്തി. റസ്റ്റോറന്റുകൾ സെർവ് ചെയ്യുന്ന ഫുഡ് പോർഷനുകൾ കുറക്കേണ്ടി വരുമെന്ന് ഒരു എൻഡോക്രൈനോളജിസ്ട് ആയ ഡോക്ടർ ജെയ്‌മി അൽമാൻഡോസ് പറഞ്ഞു. പല റെസ്റ്റോറെന്റുകളും സെർവിങ് പോർഷനുകൾ കുറച്ചു കഴിഞ്ഞു.
ഭക്ഷണ സാധനങ്ങൾക്ക് ഒപ്പം നൽകുന്ന ബട്ടർ പാക്കറ്റുകളും നൈസ് ആയി പിൻവലിക്കുകയും ചെയ്തു. സ്മൂത്തി കിംഗ് ഒക്ടോബറിൽ പ്രോടീൻ നിറഞ്ഞ ഷുഗർ ഫ്രീ ആയ ഡ്രിങ്കുകൾ വിപണിയിൽ ഇറക്കുന്നു. മെനുവിൽ പ്രോടീൻ നിറഞ്ഞ പച്ചക്കറികൾ, വോൾ ഗ്രേയ്ൻ, ഫൈബർ ഉള്ള പോർഷനുകളുടെ അളവ് കുറഞ്ഞ ഭക്ഷണ സാധനങ്ങൾക്കായി ഒരു പ്രേത്യേക സെക്ഷൻ തന്നെ ഉണ്ടായേക്കാം.
ഭക്ഷ്യേതര ഇനങ്ങളിലേക്ക് വന്നാൽ ട്രംപ് സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കു 25% തീരുവകൾ ചുമത്തിയിരിക്കുകയാണ്. ഇത് ഈ ചരക്കുകൾ അമേരിക്കയിലേക്ക് അയക്കുന്ന രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തി അവർ അമേരിക്കയിൽ നിന്ന് 'ചോരണം ' നടത്തിയ സമ്പത്തു തിരിച്ചു പിടിക്കാനാണ് എന്ന് ട്രംപ് വിശദീകരിക്കുന്നു. 'നമ്മൾ നമ്മുടെ സമ്പത്ത് തിരിച്ചെടുക്കുവാൻ പോകുകയാണ്. വ്യവസായരംഗത്തു നിന്ന് മറഞ്ഞ കമ്പനികളെ തിരികെ കൊണ്ട് വരാനുള്ള ശ്രമമാണ് ഇത്' എന്നും കൂട്ടിച്ചേർത്തു.
ട്രംപിന് ക്യാനഡക്കും മെക്സിക്കോയ്ക്കും ചൈനക്കും പ്രത്യേകം താരിഫുകൾ ഉണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്കു മേൽ പ്രത്യേകം താരിഫുകൾ ചുമത്തും എന്നും പറയുന്നു. യു എസ് ഈ താരിഫുകൾ ചുമത്തുമ്പോൾ ഇതിനു മറുപടി ആയി 26 ബിലിയോൺ യൂറോയുടെയോ 28 ബില്യൺ യൂറോയുടെയോ താരിഫുകൾ ചുമത്തുവാൻ ഏപ്രിൽ ഒന്ന് മുതൽ തീരുമാനിച്ചിട്ടുണ്ടെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻദേർ ലൈൻ പറഞ്ഞു. ഇത് സ്റ്റീൽ, അലുമിനിയം ഉത്പ്പാദനങ്ങൾക്കു മാത്രമല്ല, ടെക്സ്റ്റയിലുകൾ, ഗൃഹോപകരണങ്ങൾ, കൃഷി ഉത്പന്നങ്ങൾ എന്നിവക്കും ബാധകമായിരിക്കും.
യു എസിലേക്ക് ഏറ്റവും അധികം സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾ അയക്കുന്ന രാജ്യമാണ് കാനഡ. യു എസ് നികുതികൾക്കു ബദലായി 20.8 ബില്യൺ ഡോളറിന്റെ താരിഫുകൾ ഏപ്രിൽ 2 മുതൽ ചുമത്താനാണ് കാനഡയുടെ തീരുമാനം. ഇതിനു പുറമെയും തീരുവകൾ ഉണ്ടായേക്കും. യു എസ്സിൽ നിന്നു ഇറക്കുമതി ചെയ്യുന്ന കംപ്യൂട്ടറുകൾ, സ്പോർട്സ് എക്വിപ്മെന്റ്സ്, വാട്ടർ ട്രീറ്റർസ് (മൊത്തം 9.9 ബില്യൺ ഡോളേഴ്‌സിന്റെ തീരുവകൾ) എന്നിവയിലും താരിഫുകൾ അധികമായി ഉണ്ടാകും.
ചൊവ്വാഴ്ച നടന്ന ബിസിനസ് റൗണ്ട് ടേബിളിൽ സി ഇ ഓ മാരോട് ഈ താരിഫുകൾ യു എസ് ഫാക്ടറികളിൽ ധാരാളമായി നിക്ഷേപിക്കുവാൻ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്എന്ന് ട്രംപ് പറഞ്ഞു. താരിഫുകൾ ഉയരുന്നതിനനുസരിച്ചു കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകും എന്നും പറഞ്ഞു. ട്രംപ് 50% താരിഫുകൾ സ്റ്റീലിനും അലുമിനത്തിനും ഏർപ്പെടുത്തുമെന്ന് മുൻപ് പറഞ്ഞിരുന്നത് പിന്നീട് 25% ൽ ഒതുങ്ങുകയായിരുന്നു. കാനഡയിലെ ഒന്റാറിയോ പ്രൊവിൻസ് മിഷിഗനും, മിനിസോട്ടക്കും, ന്യൂ യോർക്കിനും വിൽക്കുന്ന എലെക്ട്രിസിറ്റിക്കു ചുമത്തുന്ന സർചാർജ് പിൻവലിക്കുകയാണെന്നു പറഞ്ഞതിന് ശേഷമാണ് ട്രംപ് അയഞ്ഞത്.