യുഎസിലേക്കു യാത്ര ചെയ്യാൻ 43 രാജ്യങ്ങളിൽ പെട്ടവർക്കു വിലക്കു വരുന്നു. നിലവിൽ വിസയുളളവർക്കു അതിൽ തുടരാൻ കഴിയുമോ അതോ വിസ റദ്ദാക്കുമോ എന്നു വ്യക്തമല്ല. ഗ്രീൻ കാർഡ് ഉള്ളവരുടെ കാര്യവും വ്യക്തമായിട്ടില്ല.
മൂന്നു പട്ടികകളിലാണ് ഈ 43 രാജ്യങ്ങളെ ഉൾപെടുത്തിയിട്ടുള്ളത്.
സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആണ് ഈ പട്ടികകൾ തയ്യാറാക്കിയത്. വൈറ്റ് ഹൗസ് അതിൽ ഭേദഗതികൾ വരുത്തി.
ഭീകര സംഘടനകൾക്കു താവളം ഒരുക്കി
'ഓറഞ്ച്' ലിസ്റ്റിൽ ഉൾപ്പെട്ട 10 രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നരായ ബിസിനസുകാർക്ക് യുഎസിലേക്ക് കടക്കാൻ അനുമതി ലഭിച്ചേക്കാം. എന്നാൽ ടൂറിസ്ററ്-കുടിയേറ്റ വിസകൾ ലഭിക്കില്ല. ഈ പട്ടികയിൽ പെട്ടവരെ പൂർണമായി നിരോധിച്ചിട്ടില്ല. എക്കാലവും യുഎസ് സഖ്യരാജ്യം ആയിരുന്ന പാക്കിസ്ഥാൻ അതിൽ ഉൾപ്പെട്ടത് ഭീകര സംഘടനകൾക്കു താവളം ഒരുക്കിയത് മൂലമാണെന്നു വ്യക്തം.
റഷ്യയും തൊട്ടപ്പുറത്തെ സഖ്യ രാജ്യമായ ബെലറൂസും ഓറഞ്ച് പട്ടികയിൽ പെട്ടു. എറിട്രിയ, ഹെയ്തി, ലാവോസ്, മയന്മാർ, സിറാലിയോൺ, സൗത്ത് സുഡാൻ, തുർക്മെനിസ്ഥാൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ.
അധികാരമേറ്റ ജനുവരി 20നു ഈ പട്ടികകൾ തയാറാക്കാൻ പ്രസിഡന്റ് ട്രംപ് 60 ദിവസം അനുവദിച്ചിരുന്നു. ആ സമയപരിധി അടുത്തയാഴ്ച്ച കഴിയുന്നു.
ആദ്യ ഭരണത്തിൽ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവരെ തടഞ്ഞ ട്രംപ് ഇക്കുറിയും ഒട്ടേറെ മുസ്ലിം രാജ്യങ്ങളെ മൂന്നു പട്ടികകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. അഴിമതി നിറഞ്ഞ ഭരണമാണ് മറ്റൊരു പരിഗണന.
എന്നാൽ ഭൂട്ടാൻ പോലുളള രാജ്യങ്ങൾ എങ്ങിനെ പട്ടികയിൽ വന്നുവെന്നു വ്യക്തമല്ല. പട്ടികയിൽ പെടാത്ത ഇന്ത്യയ്ക്കും ചൈനയ്ക്കും മദ്ധ്യേ കിടക്കുന്ന കൊച്ചു രാജ്യത്തിനു കുപ്രസിദ്ധിയുടെ പശ്ചാത്തലമൊന്നും ഇല്ല.
US entry restricted for 43 countries