യെമെനിലെ ഹൂത്തികൾക്കെതിരെ ആക്രമണം നടത്താനുളള യുഎസ് പദ്ധതി ഒരു മാധ്യമ പ്രവർത്തകനു ലഭിച്ചതിന്റെ ഉത്തരവാദിത്തം താൻ ഏൽക്കുന്നുവെന്നു യുഎസ് നാഷനൽ സെക്യൂരിറ്റി അഡ്വൈസർ മൈക്ക് വാൾസ് പറഞ്ഞു. 'സിഗ്നൽ' ഓൺലൈൻ ചാറ്റിൽ വാൾസ്, വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് എന്നിവർ ഉൾപ്പെടെ ഉന്നതർ പദ്ധതി ചർച്ച ചെയ്യുമ്പോൾ 'ദ അറ്റ്ലാന്റിക്' ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബർഗിനെ അബദ്ധത്തിൽ ആരോ ചർച്ചയിലേക്കു ക്ഷണിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
ചൊവാഴ്ച്ച സെനറ്റിൽ നടന്ന വിചാരണയിൽ ഉന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിരൽ ചൂണ്ടിയത് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനു നേരെയാണ്. ആയുധങ്ങൾ, ആക്രമണ സമയം എന്നിവ ഉൾപ്പെടെയുള്ള സൂക്ഷ്മ വിവരങ്ങൾ തനിക്കു ലഭിച്ചിരുന്നുവെന്നു ഗോൾഡ്ബർഗ് പറയുന്നു. 'മൈക്ക് വാൾസ്' എന്നു പേരുള്ള ഒരാളാണ് തന്നെ ചർച്ചയിൽ ചേർത്തത്.
"ഞാൻ പൂർണ ഉത്തരവാദിത്തം ഏൽക്കുന്നു," ഫോക്സ് ന്യൂസിൽ വാൾസ് പറഞ്ഞു. "ഞാനാണ് ആ ചാറ്റ് ഗ്രൂപ് ഉണ്ടാക്കിയത്. നാണക്കേടായിപ്പോയി."
സുരക്ഷാ പ്രശ്നമൊന്നും ഉണ്ടായില്ലെന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്. എന്നാൽ ട്രംപ് അസ്വസ്ഥനാണെന്ന് റിപ്പോർട്ടുകളുണ്ട്. വാൾസിന്റെ ഫോണിൽ എന്തിനു ഗോൾഡ്ബർഗിന്റെ നമ്പർ ഉൾപ്പെടുത്തി എന്നദ്ദേഹം ചോദിച്ചതായി പറയുന്നു.
Mike Walz takes responsibility for Goldberg link