യുഎസിൽ നിന്നു നാടു കടത്തിയ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരിൽ സിഖുകാരോടു തലപ്പാവ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു എന്ന റിപ്പോർട്ട് ശരിയല്ലെന്നു യുഎസ് അധികൃതർ അറിയിച്ചതായി വിദേശകാര്യ വകുപ്പ് സഹമന്ത്രി കീർത്തി വർധൻ സിംഗ് അറിയിച്ചു.
ലോക് സഭയിൽ രാജാ റാം സിംഗിന്റെ ചോദ്യത്തിനു മറുപടിയായി സിംഗ് പറഞ്ഞത് മതപരമായ ആവശ്യങ്ങൾ മാനിക്കണമെന്നു ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു എന്നാണ്. ഭക്ഷണ കാര്യത്തിലും അത്തരം ശ്രദ്ധ വേണമെന്നു പറഞ്ഞിരുന്നു.
സിഖുകാർ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ അവർക്കു തലപ്പാവ് ഉണ്ടായിരുന്നില്ല. അവ നീക്കം ചെയ്യാൻ യുഎസ് അധികൃതർ ആവശ്യപ്പെട്ടുവെന്നു അവർ പറഞ്ഞിരുന്നു.
യുഎസ് സൈനിക വിമാനങ്ങളിൽ കയറുമ്പോൾ അവരോടു തലപ്പാവ് എടുക്കാൻ ആവശ്യപ്പെട്ടുവെന്നു പഞ്ചാബ് എൻ ആർ ഐ മന്ത്രി കുൽദീപ് സിംഗ് ധാളിവാളും പറഞ്ഞിരുന്നു.
കൈകളിൽ വിലങ്ങും കാലുകളിൽ ചങ്ങലയും ഇട്ടാണ് ഇന്ത്യക്കാരെ കൊണ്ടുവന്നത്. അതിൽ ഇന്ത്യ ശക്തമായ ആശങ്ക അറിയിച്ചെന്നു മന്ത്രി സിംഗ് പറയുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഫ്ലൈറ്റുകളിൽ സ്ത്രീകൾക്കും കുട്ടികളും അത് ഒഴിവാക്കി.
യുഎസ് 295 പേരെ കൂടി ഇന്ത്യയിലേക്ക് അയക്കുമെന്നു സിംഗ് പറഞ്ഞു. ഇതു വരെ 388 പേരെയാണ് അയച്ചത്. അനധികൃതമായി കുടിയേറാൻ ശ്രമിച്ചു എന്നതാണ് അവരുടെ കുറ്റം.
MEA says Sikhs were not forced to remove turbans