ഇന്ത്യ താരിഫുകൾ വൻ തോതിൽ കുറയ്ക്കണമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടു. "അവർ അതിനു തയാറാണെന്നു ഞാൻ കരുതുന്നു. എന്തായാലും ഏപ്രിൽ 2നു ബദൽ നടപടികൾ നമ്മൾ ആരംഭിക്കും."
ഇന്ത്യ ചുമത്തുന്ന അതേ തീരുവകൾ തിരിച്ചും ചുമത്തുമെന്നു പ്രസിഡന്റ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. "ഇന്ത്യയുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്. പക്ഷെ അവർ ചുമത്തുന്ന താരിഫ് ലോകത്തെ ഏറ്റവും ഉയര്ന്നതിൽ ഒന്നാണ്."
ഇന്ത്യ താരിഫ് രാജാവാണെന്നു വിമർശിച്ച ട്രംപ് മോട്ടോർ സൈക്കിൾ, ആർഭാട കാറുകൾ, വിസ്കി എന്നിങ്ങനെയുള്ള ഇനങ്ങളിൽ ഇന്ത്യ ചുമത്തുന്ന താരിഫിനെ വിമർശിച്ചു. അതിനെ തുടർന്ന് ഡൽഹിയിൽ ധനമന്ത്രി നിർമല സീതാരാമൻ ആർഭാട കാറുകളുടെ തീരുവ 125ൽ നിന്ന് 70% ആയി കുറച്ചു. മോട്ടോർ സൈക്കിളുകൾക്കു 50ൽ നിന്ന് 40% ആയും.
യുഎസ് താരിഫുകൾ ഒഴിവാക്കാൻ വാണിജ്യമന്ത്രി പിയുഷ് ഗോയൽ വാഷിംഗ്ടണിൽ എത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
കാർഷിക ഉത്പന്നങ്ങൾക്ക് ചുമത്തുന്ന തീരുവ ഇന്ത്യ കുറയ്ക്കണമെന്നു യുഎസ് നിഷ്കർഷിക്കുന്നു.
ഇന്ത്യ-മിഡിൽ ഈസ്റ്റ് - യൂറോപ് ഇക്കണോമിക് കോറിഡോർ (ഐ എം ഇ സി) നല്ലൊരു ആശയമാണെന്ന് ട്രംപ് പറഞ്ഞു. "നമ്മളെ വ്യാപാരത്തിൽ പരുക്കേൽപ്പിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്കു ബദലായി പ്രവർത്തിക്കുന്ന മികച്ച രാജ്യങ്ങളുടെ ഗ്രൂപ്പാണത്."
ചൈന ആണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തം. 2023ൽ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലാണ് ഐ എം ഇ സിക്കുള്ള നിർദേശം ഉണ്ടായത്. അതിനുള്ള എം ഓ യുവിൽ അന്ന് യുഎസ്, സൗദി അറേബ്യ, ഇ യു, യു എ ഇ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവർ ഒപ്പുവച്ചു.
Trump firm on tariffs on India