Image

പുതിയ എഴുത്തുകാര്‍ക്ക്‌ പ്രാധാന്യം നല്‍കണം: (ലാന സമ്മേളനം ഒരു അവലോകനം: ഷീല മോന്‍സ്‌ മുരിക്കന്‍)

Published on 09 November, 2015
പുതിയ എഴുത്തുകാര്‍ക്ക്‌ പ്രാധാന്യം നല്‍കണം: (ലാന സമ്മേളനം ഒരു അവലോകനം: ഷീല മോന്‍സ്‌ മുരിക്കന്‍)

നല്ല ഒരു ശ്രോതാവാകാനും വായനക്കാരിയാകാനും ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്‌ ഞാന്‍. ഡാളസ്സില്‍ ഒക്ടോബര്‍ 30-31 നവംബര്‍ 1 തീയതികളിലെ സാഹിത്യ പരിപാടികളില്‍ ഒരു കവിത അവതരിപ്പിച്ചതൊഴികെ കാഴ്‌ച്ചക്കാരിയും കേള്‍വിക്കാരിയുമായി തന്നെ സദസ്സില്‍ ഉണ്ടായിരുന്നു.

കേരള സാഹിത്യ അക്കാദമിഅവാര്‍ഡ്‌ ജേതാവും മലയാള നോവല്‍ സാഹിത്യത്തെ മറ്റു ലോകഭാഷകളിലേക്ക്‌ കൈപിടിച്ച്‌ ആനയിച്ചുകൊണ്ടിരിക്കുന്ന പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്റെ യുവ സാന്നിദ്ധ്യം ലാനയ്‌ക്ക്‌ ശരിക്കും ഉണര്‍വ്‌ പകര്‍ന്നു. മുന്‍പ്‌ കേട്ടറിഞ്ഞ ചില അബദ്ധ പ്രചരണങ്ങള്‍ തെറ്റായിരുന്നു എന്ന്‌ സമര്‍ത്ഥിച്ചു കൊണ്ടായിരുന്നു ദീര്‍ഘവും വിവരണാത്മകവും സാഹിത്യപരവുമായ  അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. ഒരു സാഹിത്യ ശില്‌പ്പശാല നയിക്കാന്‍ തനിക്കു സാധിക്കും എന്ന്‌ തലമുതിര്‍ന്ന എഴുത്തുകാരും യുവ എഴുത്തുകാരും നിരന്ന സദസ്സില്‍ വിവിധ വിഷയങ്ങളിലൂടെ സഞ്ചരിച്ചു ബെന്യാമിന്‍ തന്റെ സാഹിത്യപാടവം തെളിയിച്ചു.

ഉദ്‌ഘാടന ദിവസം നടന്ന കാവ്യ സന്ധ്യയിലും കവിത സെമിനാറിലും എഴുത്തുകാരുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. മലയാള കവിതയുടെ പരിണാമം കാലഘട്ടങ്ങളിലൂടെ എന്നതായിരുന്നു വിഷയം. ജോസഫ്‌ നമ്പിമഠം  മോഡറേറ്റര്‍. മാടശ്ശേരി നീലകണ്‌ഠന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.വിഷയത്തോട്‌ നീതി പുലര്‍ത്തിയില്ലെന്ന്‌ ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു. പഴയകാല കവികളുടെ മാഹാത്മ്യം അനുസ്‌മരിച്ചു മത്തുപിടിച്ച അവസ്ഥയിലായിരുന്നു ചര്‍ച്ച മുന്‍പോട്ടു പോയത്‌. എന്ന്‌ മാത്രമല്ല ,പുതു കവിതകളോ പുതുകവികളോ വേണ്ടത്ര പ്രാധാന്യത്തോടെ ആരുടേയും പ്രഭാഷണങ്ങളില്‍ കടന്നു വന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.
 
ശനിയാഴ്‌ച നടന്ന സാഹിത്യ സെമിനാറിലെ വിഷയം ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. പുതിയ ജീവിതവും പുതിയ എഴുത്തും അവിടെയും തിരസ്‌ക്കരിക്കപ്പെട്ടത്‌ പുതിയ എഴുത്തുകാരുടെ സൃഷ്ടികളും എഴുത്തുകാരും തന്നെ ആയിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ പ്രവാസി പുരസ്‌ക്കാരം ലഭിച്ച ലാന കുടുംബാംഗമായ നിര്‍മ്മല തോമസിനെ പോലും പരാമര്‍ശിച്ചില്ലെന്നു മറുപടി പ്രസംഗത്തില്‍ മുഖ്യാഥിതി പ്രഭാഷകരെ കുറ്റപ്പെടുത്തി. ഷാജന്‍ ആനിത്തോട്ടം മോഡറേറ്ററായ സെമിനാറില്‍ എം.എസ.റ്റി .നമ്പൂതിരി, മനോഹര്‍ തോമസ്‌, ഡോ. മാത്യു തെക്കേടത്ത്‌, മുരളി നായര്‍,  വര്‍ഗീസ്‌ എബ്രഹാം, മാടശ്ശേരി നീലകണ്‌ഠന്‍ നമ്പൂതിരി, ജയിംസ്‌ കുരീക്കാട്ടില്‍ എന്നിവര്‍ സജീവ സാനിദ്ധ്യം അറിയിച്ചു. 
 
തുടര്‍ന്ന്‌ നടന്ന നോവല്‍ ചര്‍ച്ചയും ഇന്ദുലേഖയെയും ചന്തുമേനോനെയും ചുറ്റിപറ്റി തന്നെ മുന്നോട്ടു പോയി. ഡോ .എം.വി .പിള്ള ആയിരുന്നു മുഖ്യ പ്രഭാഷണം. അദ്ദേഹത്തിന്റെ നിറ സാന്നിദ്ധ്യം കണ്‍വന്‌ഷന്‌ ഒരു മുതല്‍ കൂട്ടായിരുന്നു. മലയാള സാഹിത്യ തറവാട്ടിലെ കാരണവരേക്കാള്‍ ഒരു പടി മുന്നില്‍ നിന്നാണ്‌ അദ്ദേഹം ഭാഷ പ്രയോഗിക്കുന്നതും കേള്‍വിക്കാരനെ സശ്രദ്ധം പിടിച്ചിരുത്തുന്നതും. ഒറ്റവാക്കും കളയാനില്ലാത്ത നര്‍മ്മരസം പകരുന്ന പ്രസംഗ ശൈലി പലപ്പോഴും പിള്ള സാറിനു മാത്രം സ്വന്തമാണെന്ന്‌ അദ്ദേഹത്തെ ശ്രവിച്ചിട്ടുള്ള എല്ലാവരും സമ്മതിക്കും. കാര്യമാത്ര പ്രസക്തം ആയിരുന്നെങ്കിലും പഴമക്കാര്‍ക്ക്‌ നല്‍കിയ പ്രാധാന്യം പുത്തന്‍ എഴുത്തുകാര്‍ക്ക്‌ അദ്ദേഹവും നല്‌കിയില്ല. ചര്‍ച്ചയ്‌ക്ക്‌ ഊര്‍ജ്ജം പകര്‍ന്നു ശ്രീ ഏബ്രഹാം തെക്കേമുറി, ബിജോ ചെമ്മാന്ത്ര, സി .വി. ജോര്‍ജ്ജ്‌ എന്നിവരും സംസാരിച്ചു. ജോസന്‍ ജോര്‍ജ്ജ്‌ ആയിരുന്നു മോഡറേറ്റര്‍.

ചെറുകഥ ശില്‍പ്പശാലയില്‍ സ്‌ത്രീപങ്കാളിത്തം ശക്തമായിരുന്നു. പ്രവാസത്തിലെ ചെറുകഥ സാഹിത്യം എന്ന വിഷയം സ്വന്തം കാഴ്‌ചപ്പാടുകള്‍ വ്യക്തമാക്കി ശ്രദ്ധേയ  എഴുത്തുകാരായ മീനു എലിസബത്ത്‌, പ്രിയ ഉണ്ണികൃഷ്‌ണന്‍, നിര്‍മ്മല ജോസഫ്‌, അനിത പണിക്കര്‍, അനൂപ സാം, അനിലാല്‍ ശ്രീനിവസാന്‍, സിജു .വി .ജോര്‍ജ്ജ്‌, ഇ.വി പൗലോസ്‌ എന്നിവരും പങ്കെടുത്തു.
 
സാഹിത്യ ഭാഷാശൈലിയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം സ്വീകാര്യമാണെന്ന്‌
യുവതലമുറ അഭിപ്രായപ്പെട്ടപ്പോള്‍ ആധുനീക ചുറ്റുവട്ടങ്ങളില്‍ പുതിയ എഴുത്തുകാരുടെ നിരീക്ഷണസ്വഭാവം കടന്നു ചെല്ലുന്നില്ലെന്നും അതു കൊണ്ടു തന്നെ പുതിയ വിഷയങ്ങള്‍ വരുന്നില്ലെന്നും തല മുതിര്‌ന്ന എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. മോഡറേറ്ററായ ബാബു പാറയ്‌ക്കല്‍ തികഞ്ഞ കയ്യടക്കത്തോടെയാണ്‌ ഈ സെ
ന്‍ നയിച്ചത്‌. വിഷയം അവതരിപ്പിച്ച ശ്രീ ജോണ്‍ മാത്യു ചെറുകഥ സാഹിത്യചരിത്രം തന്നെ പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തി. 

വരും വര്‍ഷങ്ങളില്‍ യുവസാഹിത്യം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌ സംഘടനയുടെ ലക്ഷ്യം ആയിരിക്കണം. പുതിയ സാരഥികള്‍ അതിനു തീര്‍ച്ചയായും പ്രാധാന്യം നല്‍കും എന്ന പ്രതീക്ഷയിലാണ്‌ സദസ്സ്‌ പിരിഞ്ഞത്‌ .

രണ്ടാം ദിവസം നടന്ന മാധ്യമ സെമിനാര്‍ ആവേശത്തോടെ ആണ്‌ തുടങ്ങിയതെങ്കിലും തങ്ങള്‍ നേരിടുന്ന വെല്ലുവിളികളുടെ പരിവേദന  സ്വരമാണ്‌ പ്രതിനിധികളില്‍ നിന്ന്‌ കേള്‍ക്കാന്‍ കഴിഞ്ഞത്‌. വാണിജ്യപരമായ പരാജയങ്ങളും സാമ്പത്തീക പ്രതിസന്ധിയും എല്ലാവരുടെ വാക്കുകളിലും മുഴച്ചു നിന്നു . സര്‍വ്വശ്രീ  ജെ.മാത്യൂസ്‌, ജോസ്‌ കണിയാലി, ജോര്‍ജ്ജ്‌ ജോസഫ്‌ , ജോസ്‌ പ്ലാക്കാട്‌, ഈശോ ജേക്കബ്‌, ജയിംസ്‌ കുരീക്കാട്ടില്‍, പ്രിന്‍സ്‌ മര്‍ക്കോസ്‌, ജയിന്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ പങ്കെടുത്തു .

ലാന എന്ന സംഘടനയുടെ ഏറ്റവും വലിയ പ്രത്യേകത എഴുത്തുകാര്‍ തുടര്‍ന്ന്‌കൊണ്ടുവരുന്ന സൗഹൃദമാണ്‌. വേദിയിലെ പരിപാടികള്‍ക്ക്‌ ശേഷം എല്ലാവരും ഒന്നിച്ചുകൂടി കവിത ചൊല്ലുന്നതും അന്താക്ഷരി നടത്തുന്നതും ഇഷ്ട ഗാനങ്ങള്‍ പാടി സൗഹൃദം ആഘോഷിക്കുന്നതും ഈ കൂട്ടായ്‌മയില്‍നിന്നു മാത്രം കിട്ടുന്ന നല്ല മുഹൂര്‍ത്തങ്ങളാണ്‌. 
 
ബെന്യാമിനും ആശ ബെന്യാമിനും ലാനകുടുംബത്തോടൊപ്പം സൗഹൃദംപങ്കുവെച്ചു. ഹരിദാസ്‌ തങ്കപ്പനും ഷിജു ഏബ്രഹാമും ഷാജി മാത്യുവും ഉള്‍പ്പെടെ പലരും ഈ ഉല്ലാസ സായാഹ്നത്തില്‍ ഗാനങ്ങള്‍ ആലപിച്ചു .
പുതിയ എഴുത്തുകാര്‍ക്ക്‌ പ്രാധാന്യം നല്‍കണം: (ലാന സമ്മേളനം ഒരു അവലോകനം: ഷീല മോന്‍സ്‌ മുരിക്കന്‍)
Join WhatsApp News
Abhudayakaamshi 2015-11-10 04:27:10
സത്യസന്ധമായ റിപ്പോർട്ട്‌. ഷീല മുരിക്കൻസിനു അഭിനന്ദനങ്ങൾ!
വായനക്കാരൻ 2015-11-10 08:43:56
ഒരു കോലിൽ തുണിചുറ്റി കണ്ടുപോയാൽ 
അവിടൊക്കെ ആണുങ്ങൾ  പറന്നു ചെല്ലും 
'അഭ്യുദയം'  'അഭ്യുദയ'മാണ്‌പോലും 
കാംക്ഷിപ്പെതെന്താണെന്നാർക്കറിയാം?
വിക്രമൻ 2015-11-10 10:34:30
ഇതാണ് കവിത വായനക്കാരാ?  ക്ലസ്ട്ർ ബോംബ്‌പോലുണ്ട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക