Image

വെറുതെയാണെല്ലാം... (രാജു തോമസ്)

Published on 25 February, 2024
വെറുതെയാണെല്ലാം... (രാജു തോമസ്)

വെറുതെയാണെല്ലാം
സുഹൃത്തേ, നമ്മുടെ
എഴുത്തും പ്രസംഗവും വെറുതെ!
കഥയൊന്നു നന്നായിയെങ്കിൽ
നന്നെന്നു ചൊല്ലി അവർ പോകും;
ചെമ്മേ ചമച്ചോരു കവിത
വായിച്ചു താൾ മറിക്കും

ഒരു നല്ല സിനിമപോലും
ആരെയും നല്ലവർക്കുന്നില്ല--
ഒരുവേളയലിയുന്ന ഹൃദയം
കഠിനപ്പെടുകയായ് വീണ്ടും...
ദുഷ്ടരാഘോഷം നൃത്തംചവിട്ടും
ഇന്നു കലപോലുമായി തമാശ,
സ്വന്ത നാമം വിളക്കുന്ന കേളി.

ദൈവരാജ്യം വരും, വരും നല്ല നാളെ
എന്നാർപ്പോടെ കപടസമർത്ഥർ
കൊന്നും കവർന്നും തിമിർക്കെ,
കേൾക്കില്ലയാരുമീ നമ്മുടെ
നാമം വളർത്തുന്ന മന്ദ്രസ്വനം.
എന്തോന്നു ഭൂമിയുടെ ഭാവി!
അപരന്റെ നൊമ്പര,മതെന്ത്?

സുഹൃത്തേ, നമുക്കീ
പാഴ്വേല മതിയാക്കി, നമ്മുടെ
കാര്യം നോക്കിക്കഴിയാം;
കരിമ്പാറ കീറി തകർന്നുപോകാതെ,
മുള്ളുകൾ മാറ്റി മുറിപ്പെടാതെ,
ഏകാന്തദീപം കെടുത്തി
ആ എണ്ണയിൽ കടുകു വറക്കാം.

Join WhatsApp News
Raju Thomas 2024-02-25 16:16:20
കവി: ദയവായി, 'സമർത്ഥകപടർ' എന്ന് തീരുത്തി വായിക്കുക-- ഖണ്ഡം 3.
Sudhir Panikkaveetil 2024-02-25 17:37:53
എന്തിനാണ് കവി നിരാശപ്പെടുന്നത്. ശുഭാപ്തിവിശ്വാസക്കാരനാകു. മനുഷ്യവംശം നില നിൽക്കുന്നേടത്തോളം കാലം അവർ കവിത വായിക്കുന്നേടത്തോളം കാലം ഈ വരികൾ നിലകൊള്ളും So long as men can breathe, or eyes can see, So long lives this, and this gives life to thee. എന്ന് ഷെയ്ക്സ്പിയർ അദ്ദേഹത്തിന്റെ കവിതയെ വിശേഷിപ്പിക്കുന്നു.അദ്ദേഹത്തിന്റെ പ്രണയിനിയെപ്പറ്റിയാണെങ്കിലും. താങ്കളും അങ്ങനെ വിശ്വസിക്കുക. കവി - താങ്കൾ സൃഷ്ടികർമ്മത്തിൽ വ്യാപൃതനാകുക. പ്രശംസകളും, ഉപദേശങ്ങളും, വിമര്ശനങ്ങളും കപട ഭക്തരും ഒക്കെ അടങ്ങിയ സമൂഹം ഒരു ഭാഗത്തുകൂടി പോയിക്കൊള്ളട്ടെ. ദൈവത്തിന്റെ വരദാനമായ സർഗ്ഗശക്തിയിൽ ലയിക്കുക. പേർസണൽ ആയിട്ട് പറയുകയാണെങ്കിൽ അടിസ്ഥാനമില്ലാത്ത വിമർശനങ്ങളെ ഞാൻ ശ്രദ്ധിക്കാറേയില്ല. ഞാൻ അനസ്യൂതം എഴുതികൊണ്ടരിക്കുന്നു. എന്തിനു അസൂയക്കാരന്റെ ശബ്ദം കേൾക്കണം കാവ്യാംഗനകളുടെ വളകിലുക്കം നമുക്ക് ചുറ്റുമുള്ളപ്പോൾ. പണ്ഡിത സ്രേഷ്ടനായ ശ്രീ രാജു തോമസിന് അഭിനന്ദനങ്ങൾ.
Raju Thomas 2024-02-25 20:59:29
Dear Sudheer [I shall not call you 'SudhIrji' anymore for fear of political identification that 'ji' implies these days], thank you for your kind words. I am just happy that you found my poem good enough to comment on. But I cannot help thinking of the very vague borderline between പണ്ഡിതൻ and പണ്ഡിതമ്മന്യൻ. Anyway, please I don't merit such high praise. Again, thanks.
Jayan varghese 2024-02-26 03:34:03
അനന്തമായ കാല പ്രവാഹത്തിൽ നിന്ന് അളന്നുകിട്ടുന്ന അര നാഴിക നേരമാണ് നിങ്ങളുടെ പ്രകടനങ്ങൾ. അവശേഷിപ്പിച്ചു പോകുവാൻ നിങ്ങളുടെ കാൽപ്പാടുകൾ പതിയുന്ന തീരങ്ങളിൽ കാലത്തിരകൾ കവിതയെഴുതുമ്പോൾ അതും മാഞ്ഞു പോകുന്നു. പ്രപഞ്ച വിസ്മയത്തിൽ നിന്ന് ഘടിപ്പിക്കപ്പെട്ട ബോധാവസ്ഥയായി നിങ്ങളുണ്ടായിരുന്നത് പോലെ വിഘടിക്കപ്പെടുന്ന അവസ്ഥയിലും നിങ്ങളായി നിങ്ങളുണ്ടാവുമോ എന്നതാണ് ചോദ്യമെങ്കിൽ ഈ ചോദ്യത്തിനുള്ള ഉത്തരം തേടലായിരുന്നു മനുഷ്യ വർഗ്ഗത്തിന്റെ ഇന്ന് വരെയുള്ള അന്വേഷണ പരമ്പരകൾ. ജയൻ വർഗീസ്.
G. Puthenkurishu 2024-02-26 14:24:34
കവി നിരാശനാണെന്ന് തോന്നുന്നില്ല . വളരെ വൈകിയാണെങ്കിലും വെളിപ്പെട്ടു കിട്ടിയ ചില സത്യങ്ങൾ വിളിച്ചു പറഞ്ഞ് , "എന്തിനാ അമ്മാവ എന്നെ തല്ലുന്നത് ഞാൻ ഒരിക്കലും നന്നാകില്ല" എന്ന രീതിയിൽ പോകുന്ന ലോകം നന്നായില്ലെങ്കിലും നമ്മൾ നന്നാകുമല്ലോ? എഴുത്തു മനസ്സിന്റെ പിരിമുറക്കം കുറയ്ക്കുന്നു, ശ്രദ്ധ കേന്ദ്രികരിക്കാൻ സഹായിക്കുന്നു, ആശയവിനിമയം വർദ്ധിപ്പിക്കുന്നു, ഓർമ്മ ശക്തി വര്ദ്ധിപ്പിക്കുന്നു, അങ്ങനെ നാട് നാന്നയില്ലെങ്കിലും നമ്മൾ നന്നാകുന്നു. പിന്നെ വായിച്ചു ആരെങ്കിലും നന്നാകുന്നെങ്കിൽ നന്നാകട്ടെ! നമ്മൾക്ക് എന്ത് ചേതം? ഇവിടെ 'നമ്മൾക്ക് നമ്മുടെ കാര്യം നോക്കി കഴിയാം' എന്ന ചിന്തയും അർത്ഥ ശൂന്യമാകുന്നു. കവിക്ക് ആശംസ
Raju Thomas 2024-02-27 02:50:07
കവി: Dear GP, thanks. പ്രശ്നത്തിന്റെ ഒരു വശമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് (കവിതയ്ക്കിണങ്ങിയ ഒന്ന്). Remember Addison's famous dictum: "Much could be said on both sides." പക്ഷേ, കവിത എങ്ങനുണ്ടെന്നു പറഞാലും. That is what I want From my readers. [ഇടയ്കിടയ്ക് ഒരു കവിത വിക്ഷേപിച്ചേക്കാമെന്നു കരുതി.]
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക